മുന്നണികളുടെ ഉറക്കം കെടുത്തുന്ന ശതമാനക്കണക്കുകൾ; പോളിങ് കൂടിയാലും കുറഞ്ഞാലും ഉറപ്പില്ല
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ രാഷ്ട്രീയ കേരളം ഒന്നടങ്കം ഉറ്റുനോക്കുന്നത് പോളിങ് ശതമാനത്തിലേക്കാണ്. പോളിങ് കുതിച്ചുയർന്നാൽ അത് ഭരണവിരുദ്ധ തരംഗമാണെന്നും കുറഞ്ഞാൽ ഭരണത്തുടർച്ചയാണെന്നുമുള്ള പരമ്പരാഗത സമവാക്യങ്ങൾ പലപ്പോഴും കേരളത്തിൽ തിരുത്തപ്പെട്ടിട്ടുണ്ട്.
സമ്മതിദാനാവകാശം വിനിയോഗിച്ചവരുടെ ഏറ്റക്കുറച്ചിൽ മാത്രം നോക്കി ജയപരാജയങ്ങൾ പ്രവചിക്കും മുൻപ് കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലെ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ വലിയ മാറ്റങ്ങൾ ദൃശ്യമാകും. പോളിങ് കുറഞ്ഞപ്പോൾ ഭരണത്തുടർച്ചയുണ്ടായതും വർധിച്ചപ്പോൾ സർക്കാരുകൾ വീണതുമായ കണക്കുകളും കേരള രാഷ്ട്രീയത്തിന്റെ പ്രത്യേകതയാണ്.
സംസ്ഥാനത്തെ പ്രഥമ നിയമസഭാ തെരഞ്ഞെടുപ്പിൽ 65.47 ശതമാനം പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 126ൽ 60 ഇടത്ത് ജയിക്കാനായി. 40.57 ശതമാനം വോട്ടും ലഭിച്ചു. കോൺഗ്രസിന് 38.1 ശതമാനം വോട്ടും 43 സീറ്റുമായിരുന്നു.
1960ൽ 85.72 ശതമാനം പേർ സമ്മതിനാദാനാവകാശം വിനിയോഗിച്ചപ്പോൾ 63 സീറ്റും 45.37 ശതമാനം വോട്ടും നേടിയ കോൺഗ്രസ് പി.എസ്.പി.യുടെയും ലീഗിന്റെയും പിന്തുണയോടെ മന്ത്രിസഭ രൂപീകരിച്ചു.
ആർക്കും ഭൂരിപക്ഷം നേടാനാവാതെ പോയ 1965ലെ തെരഞ്ഞെടുപ്പിൽ 75.12 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. കോൺഗ്രസിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പിളർപ്പുണ്ടായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. സി.പി.എം 40 സീറ്റും സി.പി.ഐ മൂന്ന് സീറ്റും നേടി. കോൺഗ്രസിന് 36 സീറ്റും പിളർന്നുണ്ടായ കേരള കോൺഗ്രസിന് 26 സീറ്റും ലഭിച്ചു.
1967ൽ പോൾ ചെയ്തത് 75.67 ശതമാനം വോട്ടാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നേതൃത്വത്തിലെ സപ്തകക്ഷി മുന്നണിക്ക് 133ൽ 104 സീറ്റ് ലഭിച്ചു.
കോൺഗ്രസും സി.പി.ഐ.യും ചേർന്നുനിന്ന 1970ൽ പോളിങ് 75.29 ആയി കുറഞ്ഞെങ്കിലും സി.പി.എം അധികാരത്തിൽനിന്ന് പുറത്തായി.
1977ൽ പോളിങ് 79.19 ശതമാനത്തിലേക്ക് ഉയർന്നു. 111 സീറ്റോടെ കെ. കരുണാകരന്റെ നേതൃത്വത്തിലെ കോൺഗ്രസ് സർക്കാർ വന്നു.
ഇടതുമുന്നണി അധികാരത്തിൽ വന്ന 1980ൽ 72.23 ശതമാനമായിരുന്നു പോളിങ്. എൽ.ഡി.എഫിന് 98 സീറ്റ് ലഭിച്ചു.
1982ൽ യു.ഡി.എഫാണ് 77 സീറ്റോടെ അധികാരത്തിലെത്തിയത്. 73.51 ശതമാനം പേർ വോട്ട് ചെയ്തു.
1987ൽ പോളിങ് ശതമാനം 80.54 ആയി ഉയർന്നെങ്കിലും ഇടതുമുന്നണി 73 സീറ്റോടെ അധികാരത്തിലേറി.
പോളിങ് 73.42ലേക്കു കുറഞ്ഞ 1991ലാവട്ടെ യു.ഡി.എഫ് 93 സീറ്റ് നേടി.
1996ൽ പോളിങ് അൽപം കുറഞ്ഞ് 71.2 ശതമാനത്തിലെത്തി. ഇടതുമുന്നണിക്കായിരുന്നു ഭൂരിപക്ഷം-84 സീറ്റ്.
യു.ഡി.എഫിന് 100 സീറ്റ് ലഭിച്ച 2001ൽ പോളിങ് 72.5 ആയി അൽപം കൂടിയിരുന്നു.
പോളിങ് 72.4 ശതമാനമായി അൽപം മാത്രം കുറഞ്ഞ 2006ൽ എൽ.ഡി.എഫിന് കിട്ടിയത് 102 സീറ്റാണ്.
വോട്ട് ചെയ്തവരുടെ എണ്ണത്തിൽ മൂന്നു ശതമാനത്തോളം വർധന (75.2) രേഖപ്പെടുത്തിയ 2011ൽ യു.ഡി.എഫ് അധികാരത്തിലേറിയെങ്കിലും മൂന്ന് സീറ്റായിരുന്നു ഭൂരിപക്ഷം.
പോളിങ് അടുത്ത കാലത്തെ ഏറ്റവും ഉയരത്തിലെത്തിയ തെരഞ്ഞെടുപ്പായിരുന്നു 2016ലേത്- 77.53 ശതമാനം. ഭൂരിപക്ഷം നേടിയത് ഇടതുമുന്നണിയാണ്. 91 സീറ്റ് എൽ.ഡി.എഫിന് ലഭിച്ചു.
രണ്ട് ശതമാനം പോളിങ് കുറഞ്ഞ് 74.06ൽ എത്തിയ 2021ൽ ഇടതുമുന്നണിയുടെ സീറ്റ് 99ലേക്ക് ഉയരുകയാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."