ഗസ്സ വംശഹത്യയ്ക്കെതിരേ ലണ്ടനില്‍ പ്രതിഷേധം; 500ലേറെ പേര്‍ അറസ്റ്റില്‍
ലണ്ടന്‍: മധ്യ ലണ്ടനില്‍ ഗസ്സയിലെ ഇസ്‌റാഈല്‍ വംശഹത്യയ്‌ക്കെതിരേ നടന്ന റാലിയില്‍ 500 പേരെ അറസ്റ്റ് ചെയ്തു പൊലിസ്. 18 വയസു മുതല്‍ 87 വയസു വരെ പ്രായമുള്ളവരാണ് അറസ്റ്റിലായതെന്ന് മെട്രൊപൊളിറ്റന്‍ പൊലിസ് അറിയിച്ചു. ട്രഫാല്‍ഗര്‍ ചത്വരത്തിലാണ് ഇസ്‌റാഈല്‍ അമേരിക്കന്‍ സഹായത്തോടെ ഫലസ്തീനില്‍ നടത്തുന്ന വംശഹത്യയ്‌ക്കെതിരേ ഞായറാഴ്ച നൂറുകണക്കിനാളുകള്‍ പ്രതിഷേധിക്കാന്‍ ഒത്തുചേര്‍ന്നത്.
തങ്ങള്‍ വംശഹത്യയെ എതിര്‍ക്കുന്നുവെന്നും ഫലസ്തീന്‍ ആക്ഷനെ പിന്തുണയ്ക്കുന്നു എന്നുമായിരുന്നു ഇവരുടെ മുദ്രാവാക്യം. ഭിന്നശേഷിക്കാന്‍, പ്രായമായവര്‍, സ്ത്രീകള്‍ ഉൾപ്പെടെ പ്രതിഷേധത്തില്‍ അണിനിരന്നു. പലരും വീല്‍ചെയറിലാണ് പ്രതിഷേധത്തെ പിന്തുണയ്ക്കാന്‍ എത്തിയത്. ഇവരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
2025 ജൂലൈ മുതല്‍ ഫലസ്തീന്‍ ആക്ഷനെ പിന്തുണയ്ക്കുന്നത് നിയമവിരുദ്ധമായി ബ്രിട്ടന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫലസ്തീന്‍ അനുകൂല റാലി ലണ്ടനില്‍ ഭീകരവിരുദ്ധ കേസായാണ് പരിഗണിക്കുന്നത്.ഫലസ്തീന്‍ അനുകൂല പ്രതിഷേധം നിരോധനത്തിനെതിരേ അപ്പീല്‍ നിലനില്‍ക്കുന്നുമുണ്ട്.
ലബനാൻ ആക്രമണം തുടർന്ന് ഇസ്റാഈൽ
തെക്കന്‍ ലബനാനില്‍ ഇസ്‌റാഈല്‍ കനത്ത ആക്രമണം തുടരുന്നു. 18 പേരാണ് ഇന്നലത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 42 ദിവസത്തിലേറെയായി തുടരുന്ന ആക്രമണത്തില്‍ ലബനാനില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 2020 കവിഞ്ഞു. തെക്കന്‍ ലബനാനിലെ സിഡോണ്‍ ഗ്രാമത്തിലാണ് ഇന്നലെ ആക്രമണം ശക്തിപ്പെട്ടത്. എട്ടുപേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു എന്നാണ് ലബനാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണ കുറിപ്പിലുള്ളത്. നബാത്തിയ ജില്ലയില്‍ മൂന്നു അടിയന്തര രക്ഷാസേനാ പ്രവര്‍ത്തകരും കൊല്ലപ്പെട്ടു.
ശനിയാഴ്ച രണ്ടു ഇസ്‌റാഈല്‍ സൈനികരും ലബനാനില്‍ കൊല്ലപ്പെട്ടു. ഇതുവരെ ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ 6,436 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."