നിതിൻ രാജിൻ്റെ മരണം; പൊലിസ് അന്വേഷണവും പ്രതിസന്ധിയിൽ
കണ്ണൂർ: നിതിൻ രാജിൻ്റെ മരണത്തിൽ പൊലിസ് അന്വേഷണവും പ്രതിസന്ധിയിൽ. നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ചക്കരക്കൽ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. എന്നാൽ, ആത്മഹത്യ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടും അന്വേഷണം ഇപ്പോഴും ഒരിഞ്ച് മുന്നോട്ട് പോയിട്ടില്ല. പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച നിതിൻ രാജിന്റെ മൃതദേഹം സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയി. ഇതിനിടയിൽ ഇൻക്വസ്റ്റിന്റെയും പോസ്റ്റ്മോർട്ടത്തിന്റെയും ഭാഗമായി ചില ബന്ധുക്കളുടെയും കോളജിലെ ചില വിദ്യാർഥികളുടെയും അധികൃതരുടെയും മൊഴിയെടുത്തതല്ലാതെ വിശദമായ ഒരു അന്വേഷണത്തിലേക്ക് ചക്കരക്കൽ പൊലിസ് ഇനിയും കടന്നിട്ടില്ല. അടുത്ത ദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട് വിശദ അന്വേഷണം നടക്കില്ലെന്നാണ് സൂചന. വിഷു ആയതിനാൽ ഇന്നു മുതൽ 16വരെ കോളജിന് അവധി നൽകിയിരിക്കുകയാണ്. ഇതുകാരണം വിദ്യാർഥികളും ജീവനക്കാരും കാംപസിലില്ല. അതുകൊണ്ട് തന്നെ നിതിൻ രാജിന്റെ സഹപാഠികളുടെയും സംഭവസമയത്ത് കാംപസിലുണ്ടായിരുന്നവരുടെയും മൊഴിയെടുക്കുക പൊലിസിന് എളുപ്പമല്ല. അതേസമയം നിതിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട ദന്തൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ റാം, ഡോ. സംഗീത എന്നിവരും കാംപസിലില്ല. കേസന്വേഷണത്തിന്റെ തുടർ നടപടികൾ ഭയന്ന് ഇവർ മാറിനിൽക്കുന്നതിനാൽ ഇവരെ കണ്ട് മൊഴിയെടുക്കുകയെന്നത് അന്വേഷണസംഘത്തിന് വെല്ലുവിളിയാണ്.
നിതിന് നേരിടേണ്ടി വന്ന മാനസിക പീഡനം മറച്ചുവെക്കാൻ തുടക്കം മുതൽ കോളജ് അധികൃതർ ശ്രമിച്ചുവെന്ന ആരോപണം ബന്ധുക്കൾ ഉയർത്തുന്നുണ്ട്. വിശദമായ പൊലിസ് അന്വേഷണം നടന്നാൽ മാത്രമേ, ആത്മഹത്യാ പ്രേരണകുറ്റമടക്കം കുറ്റക്കാർക്കെതിരേ ചുമത്താൻ പറ്റൂ. കോളജിന് അവധി നൽകിയതും ആരോപണ വിധേയരായ അധ്യാപകരെ കണ്ടെത്താൻ കഴിയാത്തതും വിശദമായ അന്വേഷണത്തിന് തടസമായിരിക്കുകയാണ്. നിതിൻ രാജിന്റെ മൊബൈൽ ഫോൺ ചക്കരക്കൽ പൊലിസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്. അധ്യാപകരെ സസ്‌പെൻഡ് ചെയ്ത് കോളജ് അധികൃതർ നടത്തുന്ന ആഭ്യന്തര അന്വേഷണവും പൊലിസ് പരിശോധിക്കും. അതിനിടെ, മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഒരു മെഡിക്കൽ കോളജ് വിദ്യാർഥി ആത്മഹത്യ ചെയ്തിട്ടും മുഖ്യമന്ത്രി ഒരു അനുശോചന കുറിപ്പുപോലും പുറത്തിരിക്കാത്തതും വിമർശന വിധേയമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."