നിയന്ത്രണ രേഖക്ക് സമീപമെത്തുന്ന ഇറാനിയന്‍ കപ്പലുകള്‍ തകര്‍ക്കും; ഹോര്‍മുസില്‍ ഉപരോധം ആരംഭിച്ച് അമേരിക്ക; തിരിച്ചടിക്കാന്‍ ഇറാന്‍
വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധം തുടങ്ങി അമേരിക്ക. തങ്ങളുടെ അംഗീകാരമില്ലാതെ ഒരു കപ്പലും കടത്തിവിടില്ലെന്നാണ് ട്രംപിന്റെ ഭീഷണി. നിശ്ചിത സമയപരിധി അവസാനിച്ചതോടെയാണ് ഇറാനിയന്‍ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളുടെ വരവും പോക്കും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തടഞ്ഞു തുടങ്ങിയത്.
അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധ രേഖയ്ക്ക് സമീപം എത്തുന്ന ഏതൊരു ഇറാനിയന്‍ കപ്പലിനെയും ഉടനടി തകര്‍ക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. പാകിസ്താനില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഹോര്‍മുസില്‍ സൈനിക നടപടിയുമായി അമേരിക്ക രംഗത്തെത്തിയത്.
ഉപരോധം കടുപ്പിച്ച് ഇറാനെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിലാണ് അമേരിക്ക. എന്നാല്‍ തങ്ങളുടെ തുറമുഖങ്ങൾക്കോ, തീരപ്രദേശങ്ങൾക്കോ ഭീഷണി നേരിട്ടാൽ പേർഷ്യൻ ഗൾഫിലെയും, ഒമാൻ കടലിലെയും ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി. ഗൾഫ് മേഖലയിലെ സമുദ്ര സുരക്ഷ പങ്കിടേണ്ട ഒന്നാണെന്നും ഏകപക്ഷീയമായ നീക്കങ്ങൾ പ്രത്യാഘാതങ്ങൾ വിളിച്ചുവരുത്തുമെന്നും ഇറാൻ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
സുരക്ഷ എല്ലാവർക്കും ഇല്ലെങ്കിൽ ആർക്കുമില്ലെന്നാണ് ഇറാന്റെ നിലപാട്. പേർഷ്യൻ ഗൾഫിലെയും ഒമാൻ കടലിലെയും സുരക്ഷാ സംവിധാനങ്ങൾ എല്ലാവർക്കും ഒരുപോലെ ലഭ്യമാകണം. ഇറാനെ ഒറ്റപ്പെടുത്തി ഉപരോധം ഏർപ്പെടുത്തിയാൽ മേഖലയിലെ സമാധാനം തകരുമെന്നും ഇറാൻ വ്യക്തമാക്കി.
അതേസമയം അമേരിക്കൻ ഉപരോധം ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കത്തെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. പ്രതിസന്ധിയിൽ ഗൾഫ് രാജ്യങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാനെതിരായ ഉപരോധങ്ങളുടെ ഭാഗമാകില്ലെന്ന് ബ്രിട്ടൻ വ്യക്തമാക്കിയിട്ടുണ്ട്.
the united states has started a blockade in the strait of hormuz, with donald trump warning that no ship will be allowed to pass without their approval.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."