ബംഗാള്‍ വോട്ടര്‍പട്ടിക: ആശങ്കയറിയിച്ച് സുപ്രിംകോടതി
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ വിവാദമായ പ്രത്യേക വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയയുമായി (എസ്.ഐ.ആര്‍) ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രിംകോടതി.
വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കംചെയ്യപ്പെട്ടവര്‍ നല്‍കുന്ന അപ്പീലുകള്‍ പരിഗണിക്കാന്‍ ശക്തമായ അപ്പീല്‍ സംവിധാനം അനിവാര്യമാണെന്നും ജനിച്ച രാജ്യത്ത് വോട്ട് ചെയ്യുക എന്നത് ഭരണഘടനാപരമായ അവകാശം മാത്രമല്ല, തികച്ചും വൈകാരികമായ ഒരു കാര്യം കൂടിയാണെന്നും സുപ്രിംകോടതി ഓർമിപ്പിച്ചു. എസ്.ഐ.ആറിന്റെ ഭാഗമായി പേരുകള്‍ വെട്ടിയതിനെതിരേ ബംഗാളി വോട്ടര്‍ ഖുറൈഷാ യാസ്മിന്‍ ഉള്‍പ്പെടെ 13 പേര്‍ നല്‍കിയ ഹരജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.
മറ്റ് സംസ്ഥാനങ്ങളിലെ നടപടിക്രമങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ 'ലോജിക്കല്‍ ഡിസ്‌ക്രെപന്‍സി' എന്ന പുതിയൊരു വിഭാഗം ഉള്‍പ്പെടുത്തിയതായി കോടതി ചൂണ്ടിക്കാട്ടി.
2002ലെ വോട്ടര്‍പട്ടികയിലുള്ളവര്‍ രേഖകള്‍ അപ്‌ലോഡ് ചെയ്യേണ്ടതില്ലെന്ന ബിഹാര്‍ എസ്.ഐ.ആര്‍ കേസിലെ നിലപാടില്‍ നിന്ന് കമ്മിഷന്‍ വ്യതിചലിച്ചതായും അപ്പീലുകള്‍ തീര്‍പ്പാക്കുന്ന ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ 100 ശതമാനം കൃത്യതയോടെ പ്രവര്‍ത്തിക്കാനാകില്ലെന്നും കോടതി വിലയിരുത്തി. കര്‍ശനമായ സമയപരിധിക്കുള്ളില്‍ പ്രതിദിനം ആയിരത്തിലധികം രേഖകള്‍ പരിശോധിക്കുമ്പോള്‍ 70 ശതമാനം കൃത്യത ലഭിക്കുന്നത് പോലും മികച്ച കാര്യമാണ്. അതിനാല്‍ ശക്തമായ ഒരു അപ്പീല്‍ സംവിധാനം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.
വിജയശതമാനവും ഒഴിവാക്കപ്പെട്ട വോട്ടര്‍മാരുടെ ശതമാനവും തമ്മിലുള്ള അന്തരം സംബന്ധിച്ചും കോടതി ആശങ്ക പ്രകടിപ്പിച്ചു. ഒരു തെരഞ്ഞെടുപ്പില്‍ പത്ത് ശതമാനം പേര്‍ വോട്ട് ചെയ്യാതിരിക്കുകയും വിജയ ഭൂരിപക്ഷം പത്ത് ശതമാനത്തില്‍ കൂടുതലായിരിക്കുകയും ചെയ്താല്‍ കുഴപ്പമില്ല.
എന്നാല്‍ ഭൂരിപക്ഷം രണ്ട് ശതമാനവും, പട്ടികയിലുണ്ടായിട്ടും വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ 15 ശതമാനവുമാണെങ്കിലോ? ഞങ്ങള്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല, എങ്കിലും ഈ വിഷയത്തില്‍ കൃത്യമായ പരിശോധന വേണ്ടിവരും- തെരഞ്ഞെടുപ്പ് കമ്മിഷനോട് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.
അതേസമയം, എസ്.ഐ.ആറിന്റെ മറവില്‍ വോട്ടര്‍പട്ടികയില്‍ നിന്ന് വന്‍തോതില്‍ പേരുകള്‍ നീക്കം ചെയ്ത നടപടിയില്‍ സുപ്രിംകോടതി ഇടപെടാന്‍ വിസമ്മതിച്ചു. പരാതിക്കാര്‍ക്ക് അപ്പീല്‍ ട്രൈബ്യൂണലുകളെ സമീപിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഹരജിക്കാര്‍ ഇതിനകം തന്നെ അപ്പീല്‍ ട്രൈബ്യൂണലുകളെ സമീപിച്ച സാഹചര്യത്തില്‍, ഇപ്പോള്‍ സുപ്രിംകോടതിയെ സമീപിച്ചത് അസമയത്തെ നടപടിയാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. 19 ട്രൈബ്യൂണലുകളിലായി ഒരു ലക്ഷത്തിലധികം അപ്പീലുകളാണ് പരിഗണിക്കാനുള്ളത്. സംസ്ഥാന സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനുമിടയില്‍ വോട്ടര്‍മാര്‍ ഞെരുങ്ങരുതെന്ന് ജസ്റ്റിസ് ബാഗ്ചി ഓര്‍മ്മിപ്പിച്ചു.
കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പേരുകള്‍ വെട്ടിമാറ്റിയതെന്നും, ഇതിനെതിരെയുള്ള അപ്പീലുകളില്‍ യഥാസമയം വാദം കേള്‍ക്കുന്നില്ലെന്നുമായിരുന്നു ഹരജിക്കാരുടെ പ്രധാന ആരോപണം. നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ടവരും ആധാര്‍, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകള്‍ ഉള്ളവരുമാണ് തങ്ങളെന്നും അപ്പീല്‍ ട്രൈബ്യൂണലിന് ആവശ്യമായ രേഖകള്‍ നല്‍കാന്‍ കമ്മിഷന്‍ തയാറാകുന്നില്ലെന്നും ഹരജിക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
വോട്ടര്‍പട്ടിക അന്തിമമാക്കുന്ന തിയതി നീട്ടണമെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും, തെരഞ്ഞെടുപ്പ് പ്രക്രിയയെ തടസപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അറിയിച്ചും, ട്രൈബൂണലുകളെ സമീപിക്കാനും നിര്‍ദേശിച്ച് ഈ ഘട്ടത്തില്‍ ഹരജിയില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഹരജിക്കാരുടെ അപ്പീലുകള്‍ അനുവദിക്കപ്പെടുകയാണെങ്കില്‍, അതിന്റെ സ്വാഭാവിക നിയമനടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കി കോടതി ഹരജി തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."