ലോക്‌സഭാ സീറ്റുകൾ 850 ആയി ഉയർത്താൻ നീക്കം; വനിതാ സംവരണ ബിൽ പാസാകുന്നതിന് പിന്നാലെ മണ്ഡല പുനർനിർണയം; കേന്ദ്രത്തിനെതിരെ പ്രതിപക്ഷം
ന്യൂഡൽഹി: രാജ്യത്തെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 850 ആയി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നീക്കം സജീവം. വനിതാ സംവരണ ബിൽ പാസാകുന്നതിന് പിന്നാലെ മണ്ഡല പുനർനിർണയം നടപ്പിലാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ഇതിനായുള്ള കരട് ബില്ലിന്റെ പകർപ്പ് എംപിമാർക്ക് കൈമാറി.
പുതിയ നിർദേശപ്രകാരം ആകെയുള്ള 850 സീറ്റുകളിൽ രാജ്യത്തെ സംസ്ഥാനങ്ങളിൽ നിന്ന് 815 സീറ്റുകളും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്ന് 35 സീറ്റുകളും ആണ് വർദ്ധിപ്പിക്കുക. മണ്ഡല പുനർവിഭജനത്തിനായി പ്രത്യേക ഡീലിമിറ്റേഷൻ കമ്മിറ്റിയെ ഉടൻ രൂപീകരിക്കും. ഏപ്രിൽ 16 മുതൽ 18 വരെ പാർലമെന്റിൽ നടത്തുന്ന മൂന്ന് ദിവസത്തെ വിശദമായ ചർച്ചകൾക്ക് ശേഷമാകും ബിൽ പാസാക്കുന്ന നടപടികളിലേക്ക് കടക്കുക.
അതേസമയം കേന്ദ്ര നീക്കത്തിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയ കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പുതിയ പരിഷ്കാരം തിരിച്ചടിയാകുമെന്നാണ് പ്രധാന ആശങ്ക. കേന്ദ്ര സർക്കാരിന്റെ ഈ നീക്കം ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമാണ് എന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ അധികാരം കവർന്നെടുക്കാനാണ് നീക്കമെങ്കിൽ തമിഴ്‌നാട് നിശ്ചലമാകുന്ന രീതിയിലുള്ള വൻ പ്രക്ഷോഭങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരും കേന്ദ്ര നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
വനിതാ സംവരണത്തെ എതിർക്കുന്നില്ലെങ്കിലും മണ്ഡല പുനർനിർണയം വഴി സീറ്റുകളുടെ എണ്ണം കൂട്ടുന്നതിലെ ദുരൂഹതയാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. നിലവിലുള്ള 543 സീറ്റുകളിൽ തന്നെ എന്തുകൊണ്ട് വനിതാ സംവരണം നടപ്പിലാക്കിക്കൂടാ? എന്ന് പ്രതിപക്ഷം ചോദിക്കുന്നു. ഡീലിമിറ്റേഷനുമായി ബന്ധപ്പെട്ട അവ്യക്തതകൾ പരിഹരിക്കാൻ എന്തുകൊണ്ട് സർവകക്ഷി യോഗം വിളിക്കുന്നില്ല? എന്നും പ്രതിപക്ഷം കേന്ദ്രത്തിനെതിരെ തിരിച്ചടിച്ചു.
സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വിഷയത്തിൽ കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ പ്രാതിനിധ്യം നൽകി അധികാരം കേന്ദ്രീകരിക്കാനുള്ള ബിജെപി തന്ത്രമാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വിഷയത്തിൽ രാജ്യവ്യാപകമായി രാഷ്ട്രീയ പോര് മുറുകുമെന്ന് ഉറപ്പായതോടെ വരും ദിവസങ്ങളിൽ പാർലമെന്റ് പ്രക്ഷുബ്ധമായേക്കും.
The central government is reportedly planning to increase the number of Lok Sabha seats to 850. This move involves a delimitation process (redrawing constituency boundaries) that is expected to take place following the implementation of the Women's Reservation Bill.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."