സിനിമയിലെ 'ഡ്രഗ് ലേഡി' വീണ്ടും പിടിയിൽ; റിൻസി മുംതാസ് കുടുങ്ങിയത് 3.58 ഗ്രാം എം.ഡി.എം.എയുമായി
കൊച്ചി: സോഷ്യൽ മീഡിയ താരവും സിനിമാ മേഖലയിലെ ലഹരി വിതരണ ശൃംഖലയിലെ പ്രധാനിയുമായ റിൻസി മുംതാസ് വീണ്ടും പൊലിസ് പിടിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള സ്വകാര്യ ഹോട്ടലിൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായാണ് റിൻസിയെയും സംഘത്തെയും പൊലിസ് പിടികൂടിയത്.
നെടുമ്പാശ്ശേരിയിലെ എം.ജെ. റെസിഡൻസിയിൽ ലഹരി വിൽപനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് പൊലിസ് പരിശോധന നടത്തിയത്. റിൻസിക്കൊപ്പം മറ്റ് മൂന്ന് പേർ കൂടി പിടിയിലായിട്ടുണ്ട്.
വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്, നൂറനാട് സ്വദേശി ബിജു എന്നിവരാണ് മറ്റ് പ്രതികൾ. ഇവരിൽ നിന്നായി 3.58 ഗ്രാം എം.ഡി.എം.എ പൊലിസ് കണ്ടെടുത്തിട്ടുണ്ട്. ലഹരി വിൽപനയ്ക്കായി സംഘം ഹോട്ടലിൽ തമ്പടിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
കോഴിക്കോട് ഫറോക്ക് സ്വദേശിനിയായ റിൻസി മുംതാസ് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള സോഷ്യൽ മീഡിയ താരമാണ്. എന്നാൽ ഈ പ്രശസ്തിയുടെ മറവിൽ സിനിമാ മേഖലയിലെ യുവതാരങ്ങൾക്കിടയിൽ ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇവരെന്നാണ് പൊലിസ് കണ്ടെത്തൽ. സിനിമാ പ്രമോഷൻ പരിപാടികളുടെ മറവിൽ ലൊക്കേഷനുകളിൽ ലഹരി എത്തിക്കുന്നതിനാൽ അന്വേഷണ ഉദ്യോഗസ്ഥർ ഇവരെ 'ഡ്രഗ് ലേഡി' എന്നാണ് വിശേഷിപ്പിക്കുന്നത്.
ഇതാദ്യമായല്ല റിൻസി ലഹരിക്കേസിൽ അകപ്പെടുന്നത്. 2025 ജൂലൈയിലും സമാനമായ രീതിയിൽ എം.ഡി.എം.എയുമായി ഇവർ അറസ്റ്റിലായിരുന്നു. അന്ന് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും ലഹരി വിൽപനയുമായി രംഗത്തിറങ്ങിയത്. കൊക്കെയ്ൻ, എം.ഡി.എം.എ തുടങ്ങിയ മാരക ലഹരിമരുന്നുകളാണ് ഇവർ പ്രധാനമായും കൈകാര്യം ചെയ്യുന്നത്.
വീണ്ടും കുറ്റം ആവർത്തിച്ച സാഹചര്യത്തിൽ റിൻസിക്കെതിരെയും സംഘത്തിനെതിരെയും കാപ്പ (KAAPA) ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇവരുടെ പിന്നിലുള്ള മറ്റ് ലഹരി ഇടപാടുകാരെ കണ്ടെത്താനുള്ള അന്വേഷണം പൊലിസ് ഊർജിതമാക്കി.
The arrest took place at MJ Residency near Nedumbassery airport, where Rinsi and three others—Muhammed Rishakh, Abhijith, and Biju—were reportedly staying to facilitate drug distribution. Police acted on a tip-off and recovered the synthetic drugs from their possession.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."