ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന്റെ എഞ്ചിന്‍ റൂമില്‍ വെച്ച് ശ്വാസതടസം; മരണം രണ്ടായി; രണ്ടുപേര്‍ ചികിത്സയില്‍
കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിലെ എഞ്ചിന്‍ റൂമില്‍ നിന്ന് ശ്വാസം കിട്ടാതെ അബോധാവസ്ഥയിലായ ഒരാള്‍കൂടി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി റിപന്‍ദാസാണ് മരിച്ചത്. എഞ്ചിന്‍ റൂമില്‍ നിന്ന് ശ്വാസതടസം നേരിട്ട് നാലുപേരാണ് അബോധാവസ്ഥയിലായത്.
കോഴിക്കോട് ബേപ്പൂര്‍ സ്വദേശി വി. ബാബു, ബംഗാള്‍ സ്വദേശികളായ ഗുണധാര്‍ ദാസ്, ഷഹദേബ് ദാസ്, റിപന്‍ദാസ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇവരില്‍ ഷഹദേബ് ദാസ് നേരത്തെ മരിച്ചിരുന്നു. മറ്റുരണ്ടുപേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ആയിഷ എന്ന ബോട്ടിലെ ജീവനക്കാര്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇന്ന് രാവിലെ ബോട്ടിന്റെ എഞ്ചിനിൽ ലീക്ക് കണ്ടതിനെ തുടർന്ന് പരിശോധന നടത്തുന്നതിനിടെയാണ് അപകടം. കരയിൽ നിന്നും 15 നോട്ടിക്കൽ മൈൽ അകലെ ആയതിനാൽ രക്ഷാപ്രവർത്തനത്തിന് കാലതാമസം ഉണ്ടായതായി മത്സ്യ തൊഴിലാളികൾ പറഞ്ഞു. ഫിഷറീസ് ആംബുലൻസിന്റെ എഞ്ചിൻ തകരാറിൽ ആയതിനാൽ വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന സ്പീഡ് ബോട്ടിലാണ് മത്സ്യ തൊഴിലാളികളെ കരയ്ക്കെത്തിച്ചത്. ബോട്ടിൽ ആകെ പന്ത്രണ്ട് തൊഴിലാളികളാണ് ഉണ്ടായിരുന്നത്.
another west bengal native died in beypore fish boat tragedy
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."