നടുങ്ങി തമിഴ്നാട്! പടക്ക ഫാക്ടറിയിലെ സ്ഫോടനത്തിൽ മരണം 21 ആയി; നിരവധി പേർ ചികിത്സയിൽ
വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. 21 തൊഴിലാളികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
ഇന്ന് ഉച്ചയോടെയാണ് വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയിൽ പ്രവർത്തിക്കുന്ന വനജ ക്രാക്കർ ഫാക്ടറിയിൽ സ്ഫോടനമുണ്ടായത്. ഗോവിന്ദനല്ലൂർ പഞ്ചായത്ത് മുൻ കൗൺസിൽ ചെയർമാൻ മുത്തുമണിക്കത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. സ്ഫോടനം നടക്കുമ്പോൾ മുപ്പതോളം തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ ജോലിയിലുണ്ടായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിയിലെ നാല് കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നു.
സാത്തൂർ, വിരുദുനഗർ, ശിവകാശി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പരുക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പടക്കം നിർമ്മിക്കുന്നതിനിടെയുണ്ടായ ഘർഷണമാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ ആഘാതം പത്ത് കിലോമീറ്റർ ചുറ്റളവിൽ വരെ അനുഭവപ്പെട്ടു. ഭൂചലനത്തിന് സമാനമായ പ്രകമ്പനമാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നതായി പ്രാദേശികമാധ്യമങ്ങൽ റിപ്പോർട്ട് ചെയ്യുന്നു.
സംഭവസ്ഥലത്ത് ജില്ലാ എസ്.പി ശ്രീനാഥ് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആവശ്യമായ എല്ലാ ലൈസൻസുകളോടും കൂടിയാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നതെങ്കിലും, സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ചയുണ്ടായോ എന്ന് പൊലിസ് പരിശോധിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."