അമേരിക്കയ്ക്കും ഇസ്റാഈലിനും വേണ്ടി ചാരവൃത്തി: ഇറാനിൽ 51 പേർ അറസ്റ്റിൽ
തെഹ്‌റാൻ: അമേരിക്ക, ഇസ്റാഈൽ, യുകെ എന്നീ രാജ്യങ്ങൾക്ക് വേണ്ടി ചാരപ്രവർത്തനവും അട്ടിമറി നീക്കങ്ങളും നടത്തിയെന്നാരോപിച്ച് ഇറാനിൽ 51 പേരെ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. തെക്കുകിഴക്കൻ ഇറാനിലെ കെർമാൻ സിറ്റി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ ചാരശൃംഖലയെയാണ് സുരക്ഷാ സേന തകർത്തത്.
ഇറാനുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങൾ ചോർത്തൽ, സായുധ സംഘാടനം, രാജ്യത്ത് മനപ്പൂർവം ആക്രമണങ്ങൾ നടത്താൻ പ്രേരിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. നിരവധി ചാര സെല്ലുകളെയും അനുബന്ധ ഗ്രൂപ്പുകളെയും തിരിച്ചറിഞ്ഞ് ഇല്ലാതാക്കിയതായും ഇറാന്റെ ഇന്റലിജൻസ് ഏജൻസി അറിയിച്ചു.
അതേസമയം ഇറാൻ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് യുഎസും ഇസ്റാഈലും ഇറാന്റെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
"ഞങ്ങൾ ഇതുവരെ ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല, ആരെയും ആക്രമിക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നുമില്ല. എന്നാൽ നിയമപരമായ സ്വയം പ്രതിരോധത്തിന് ഇറാൻ സജ്ജമാണ്. ഞങ്ങൾ സമാധാനപ്രിയരാണ്, പക്ഷേ ഒരു രാഷ്ട്രം എന്ന നിലയിൽ ആക്രമണത്തോട് പ്രതികരിക്കുക എന്നത് ഞങ്ങളുടെ അവകാശമാണ് "എന്നും മസൂദ് പെസപ്ഷ്കിയൻ വ്യക്തമാക്കി.
മിസൈൽ ശേഖരം വർദ്ധിപ്പിച്ച് ഇറാൻ
ഫെബ്രുവരി 28 നാണ് ഇറാന് നേരെ അമേരിക്കയുടെയും ഇസ്റാഈലിന്റെയും സംയുക്ത ആക്രമണം നടക്കുന്നത്. നിരവധി തവണ ഇരു രാജ്യങ്ങളുടെയും സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടി നൽകിയിരുന്നു. എന്നാൽ യുഎസിന്റെയും ഇസ്റാഈലിന്റെയും സൈന്യങ്ങൾ ഇപ്പോഴും ആക്രമണങ്ങൾ തുടരുന്ന പശ്ചാതലത്തിൽ മുമ്പുള്ളതിനേക്കാളേറെ വേഗതയിലാണ് ഇറാൻ തങ്ങളുടെ മിസൈൽ-ഡ്രോൺ ലോഞ്ചറുകൾ സജ്ജമാക്കുകയാണെന്ന് റെവല്യൂഷണറി ഗാർഡ് എയ്‌റോസ്‌പേസ് ഫോഴ്‌സ് കമാൻഡർ മാജിദ് മൗസവി വെളിപ്പെടുത്തി.
വെടിനിർത്തൽ സമയത്ത് ശത്രുക്കൾക്ക് വെടിക്കോപ്പുകൾ പുനർനിർമ്മിക്കാൻ സാധിച്ചിട്ടില്ലെന്നും എന്നാൽ ഇറാൻ ഈ സമയം പ്രയോജനപ്പെടുത്തി തങ്ങളുടെ സൈനിക ശേഷി വർദ്ധിപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്കിലും ലെബനനിലും ശത്രുക്കൾ പരാജയപ്പെട്ടു കഴിഞ്ഞുവെന്നും ഒരു ഭൂഗർഭ മിസൈൽ കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് മൗസവി കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യവും സുരക്ഷയും സംരക്ഷിക്കാൻ ഇറാനിയൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്ന് സൈനിക മേധാവി അമീർ ഹതാമി പറഞ്ഞു.
iranian authorities have arrested 51 individuals in kerman province, accusing them of spying for the united states and israel. officials claim these suspects were part of "espionage and sabotage networks" involved in gathering intelligence, organizing armed groups, and inciting unrest.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."