ലോൺ ആപ്പ് ഭീഷണി; കാണാതായ വിഷ്ണുവിന്റെ സന്ദേശം പുറത്ത്
ആയഞ്ചേരി: ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയെ തുടർന്ന് കാണാതായ ആയഞ്ചേരി സ്വദേശിയായ വിഷ്ണുവിന്റെ വാട്‌സ്ആപ്പ് സന്ദേശം പുറത്തുവന്നു. വീട്ടിൽ നിന്ന് പുറപ്പെടുന്നതിനുമുമ്പ് സഹോദരങ്ങൾക്ക് അയച്ച സന്ദേശത്തിലാണ് തന്റെ അവസ്ഥയെക്കുറിച്ച് വിഷ്ണു വിശദീകരിക്കുന്നത്. ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ തന്റെ ഫോട്ടോകൾ പലർക്കും അയച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാൽ ഏറെ ഭയപ്പെട്ടിരിക്കുകയാണെന്നും സന്ദേശത്തിൽ പറയുന്നു.
ഇതിന്റെ ആഘാതം കാരണമാണ് ജോലിക്ക് പോകാൻ കഴിയാത്തതെന്നും, മടി കാരണമെന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അമ്മ ആശങ്കപ്പെടേണ്ടതില്ലന്നും താൻ ഇപ്പോൾ സുഖത്തിലല്ലെന്നും, കാര്യങ്ങൾ ശരിയായി വന്നാൽ വീട്ടിലേക്ക് മടങ്ങിവരുമെന്നും സന്ദേശത്തിൽ പറയുന്നു. വിഷ്ണുവിനെ കാണാനില്ലെന്ന പരാതിയിൽ പൊലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ലോൺ ആപ്പ് ഭീഷണിയുമായി ബന്ധപ്പെട്ട തെളിവുകൾ സഹിതം കുടുംബം സൈബർ പൊലിസിൽ പരാതി നൽകിയിരുന്നു. വിഷ്ണുവിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. 10,000 രൂപയാണ് ലോൺ ആപ്പിലൂടെ വായ്പയായി എടുത്തത്. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിക്കുന്നു.
കാണാതാകുന്നതിന് മുൻപ് വന്ന ഫോൺ കോൾ വിഷ്ണുവിനെ ഏറെ അസ്വസ്ഥനാക്കിയതായും പറയുന്നു. ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ വിഷ്ണു പിന്നീട് മടങ്ങിയെത്തിയില്ല. കാണാതായിട്ട് ഒരാഴ്ച പിന്നിടുകയാണ്. കാസർകോട് ഭാഗത്താണ് അവസാനമായി ടവർ ലൊക്കേഷൻ ലഭിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും അന്വേഷണം തുടരുകയാണ്.
A tragic case has emerged involving a young man named Vishnu, who went missing following alleged harassment from online loan app agents. Before disappearing, he reportedly sent a message detailing the mental torture and threats he faced from these recovery agents, who often use abusive tactics and morphed photos to blackmail borrowers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."