യുഎഇയിൽ അട്ടിമറിക്ക് ശ്രമിച്ച ഭീകരസംഘം പിടിയിൽ; പിന്നിൽ ഇറാൻ ബന്ധമെന്ന് സുരക്ഷാ വിഭാഗം
ദുബൈ: യുഎഇയെ അസ്ഥിരപ്പെടുത്താനും ദേശീയ ഐക്യം തകർക്കാനും ഗൂഢാലോചന നടത്തിയ ഭീകര സംഘടനയെ തകർത്തതായി സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ തീവ്രവാദ പ്രത്യയശാസ്ത്രങ്ങൾ പ്രചരിപ്പിക്കുകയും രഹസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത സംഘാംഗങ്ങളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. പിടിയിലായവർക്ക് ഇറാന്റെ 'വിലായത്ത് അൽ-ഫഖിഹ്' ആശയവുമായും വിദേശ ഏജൻസികളുമായും അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.
തന്ത്രപ്രധാനമായ ഔദ്യോഗിക പദവികളിൽ എത്തുന്നതിനായി ബാഹ്യ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് ഈ സംഘം പ്രവർത്തിച്ചിരുന്നതായി അധികൃതർ വെളിപ്പെടുത്തി. ഇവർ യുവാക്കളെ ലക്ഷ്യമിട്ട് രഹസ്യ കൂടിക്കാഴ്ചകൾ നടത്തുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
അനൗദ്യോഗിക മാർഗങ്ങളിലൂടെ ഫണ്ട് ശേഖരിച്ച് ഇവർ വിദേശത്തേക്ക് കടത്തിയിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. കഴിഞ്ഞ മാസം തകർത്ത ഹിസ്ബുള്ള-ഇറാൻ ബന്ധമുള്ള സാമ്പത്തിക ശൃംഖലയുടെ തുടർച്ചയായാണ് ഈ സംഘത്തെയും കാണുന്നത്.
യുഎഇ സർക്കാരിന്റെ നയങ്ങളോടുള്ള വിയോജിപ്പ് പ്രോത്സാഹിപ്പിക്കാനും ഭരണകൂടത്തിനെതിരെ ജനങ്ങളെ തിരിക്കാനും സംഘം ശ്രമിച്ചിരുന്നു.
പ്രതികളുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ പരിശോധനയിൽ വിദേശ നേതാക്കളുടെ ചിത്രങ്ങൾ, തീവ്രവാദ ആശയങ്ങൾ അടങ്ങിയ പുസ്തകങ്ങൾ, സിഡികൾ എന്നിവ പിടിച്ചെടുത്തു. കൂടാതെ, അസംസ്കൃതമായി നിർമ്മിച്ച സ്ഫോടകശേഷിയുള്ള ഡ്രോണുകളും അനുബന്ധ ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതിന്റെ കൃത്യമായ തെളിവുകളാണ് ഇവയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന ഏതൊരു നീക്കത്തെയും ശക്തമായി നേരിടുമെന്ന് സുരക്ഷാ വകുപ്പ് ആവർത്തിച്ചു. സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങളോട് റിപ്പോർട്ട് ചെയ്യാനും അധികൃതർ അഭ്യർത്ഥിച്ചു.
uae security forces have arrested a terrorist group attempting to stage a coup inside the country with suspected strong backing from iran according to official statements from the security department this incident raises fresh concerns over regional stability and cross border threats in the gulf.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."