കസ്റ്റഡി മർദന ആരോപണങ്ങൾക്കിടയിലും സ്ഥാനക്കയറ്റം; ഡിവൈഎസ്പി മധു ബാബുവിനെ എസ്പിയാക്കാൻ ശുപാർശ
തിരുവനന്തപുരം: ഗുരുതരമായ കസ്റ്റഡി മർദന ആരോപണങ്ങളും കോടതി ശിക്ഷാ നടപടികളും നേരിട്ട ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എം.ആർ. മധു ബാബുവിന് സ്ഥാനക്കയറ്റം നൽകാൻ ശുപാർശ. ഡിവൈഎസ്പിമാരെ എസ്പിമാരായി ഉയർത്തുന്നതിനുള്ള സെലക്ട് കമ്മിറ്റി പട്ടികയിലാണ് മധു ബാബുവിനെ ഉൾപ്പെടുത്തിയത്. നിലവിൽ അച്ചടക്ക നടപടികളൊന്നുമില്ലെന്ന സെലക്ട് കമ്മിറ്റിയുടെ കണ്ടെത്തലിനെ തുടർന്നാണ് ഈ നീക്കം.
വിവാദങ്ങളുടെ തോഴൻ; കസ്റ്റഡി മർദനവും ശിക്ഷയും
കേരള പൊലിസിലെ സർവീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് കൂടിയായ മധു ബാബുവിനെതിരെ ക്രിമിനൽ നടപടികൾ ഉൾപ്പെടെ നിരവധി പരാതികളാണ് ഉയർന്നിട്ടുള്ളത്.
നഗ്നനാക്കി ചൊറിയണം തേച്ചു:
2006-ൽ ചേർത്തല എസ്ഐ ആയിരിക്കെ പള്ളിപ്പുറം സ്വദേശി സിദ്ധാർത്ഥനെ കസ്റ്റഡിയിലെടുത്ത് മർദിച്ച കേസിൽ കഴിഞ്ഞ വർഷം കോടതി ഇദ്ദേഹത്തെ ഒരു മാസം തടവിനും പിഴയ്ക്കും ശിക്ഷിച്ചിരുന്നു. പരാതിക്കാരനെ ജീപ്പിനുള്ളിലിട്ട് മർദിച്ചെന്നും നഗ്നനാക്കി ശരീരത്തിൽ ചൊറിയണം തേച്ചെന്നുമായിരുന്നു പരാതി. മർദനത്തിൽ പരാതിക്കാരന്റെ കർണപടം തകർന്നിരുന്നു.
സൈനികനെ മർദിച്ച കേസ്:
ഒരു സൈനികനെ മർദിച്ച കേസിൽ ഏഴ് മാസം തടവിനും ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഹൈക്കോടതി ഈ ശിക്ഷ മരവിപ്പിച്ചു.
എസ്എഫ്ഐ നേതാവിനെ മർദിച്ച പരാതി:
പത്തനംതിട്ടയിൽ ജോലി ചെയ്യവേ എസ്എഫ്ഐ നേതാവിനെ മർദിച്ചതായും പരാതിയുണ്ടായിരുന്നു.
അച്ചടക്ക നടപടിയില്ലെന്ന വാദം
കസ്റ്റഡി മർദനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരത്തെ തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും, നിലവിൽ ഔദ്യോഗികമായി അച്ചടക്ക നടപടികൾ നേരിടുന്നില്ല എന്ന സാങ്കേതികത്വം പറഞ്ഞാണ് ഇദ്ദേഹത്തെ എസ്പി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ആലപ്പുഴയിൽ ക്രമസമാധാന ചുമതലയുള്ള ഡിവൈഎസ്പി ആയിരിക്കെ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഇദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എന്നാൽ നിലവിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആയി ആലപ്പുഴയിൽ തന്നെ തുടരുകയാണ്.
സർക്കാർ വൃത്തങ്ങൾ പുറത്തുവിട്ട സ്ഥാനക്കയറ്റ പട്ടികയിൽ മധു ബാബു ഉൾപ്പെട്ടത് പൊലിസ് സേനയ്ക്കുള്ളിലും പൊതുസമൂഹത്തിലും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കുറ്റവാളികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന വിമർശനം പ്രതിപക്ഷ സംഘടനകൾ ഇതിനോടകം ഉന്നയിച്ചു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."