പൊലിസിനും രക്ഷയില്ല; കോഴിക്കോട് പട്ടാപ്പകൽ എസ്.ഐയുടെ വീട്ടിൽ മോഷണം: ഒരാൾ പിടിയിൽ
മുക്കം: മലയോര മേഖലയിൽ മോഷണ പരമ്പരകൾ തുടരുന്നതിനിടെ പൊലിസിനെയും ഞെട്ടിച്ച് കവർച്ച. മുക്കം സബ് ഇൻസ്‌പെക്ടർ ശ്രീരാഗ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് അരീക്കോട് പുത്തൻപീടിക സ്വദേശി മിയാസ് ബാബുവിനെ (19) മുക്കം പൊലിസ് കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന രണ്ട് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി.
വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ മുത്തേരി കാപ്പുമല വളവിലെ ബെവറജസ് ഔട്ട്‌ലെറ്റിന് സമീപമായിരുന്നു സംഭവം. മുക്കത്തെ ഒരു വ്യാപാരിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലെ ഒരു മുറിയിലാണ് എസ്.ഐ താമസിക്കുന്നത്. മറ്റ് മുറികളിൽ വ്യാപാരിയുടെ സ്ഥാപനത്തിലെ തൊഴിലാളികളാണ് താമസം. വൈകീട്ട് ജോലി കഴിഞ്ഞ് ജീവനക്കാരനായ സനീഷ് എത്തിയപ്പോഴാണ് വീടിനുള്ളിൽ അപരിചിതനെ കണ്ടത്. ഉടൻ തന്നെ രണ്ട് പേർ ഓടി രക്ഷപ്പെടുന്നത് കണ്ടതോടെ സംശയം തോന്നിയ സനീഷ് മിയാസ് ബാബുവിനെ ബലമായി പിടികൂടി പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു.
വീടിന്റെ പിൻവാതിൽ കുത്തിപ്പൊളിച്ചാണ് മൂന്നംഗ സംഘം അകത്ത് കടന്നത്. എസ്.ഐയുടെ മുറിയിൽ നിന്ന് 8500 രൂപ, പവർ ബാങ്ക്, ട്രിമ്മർ എന്നിവ പ്രതികൾ കവർന്നു. ലാപ്ടോപ്പ് ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങൾ വീടിന് പുറത്തെത്തിച്ചെങ്കിലും സനീഷ് എത്തിയതോടെ ഇവ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.
ബെവറജസ് ഔട്ട്‌ലെറ്റിൽ നിന്ന് മദ്യപിച്ച ശേഷം ലഹരിയിലാണ് സംഘം മോഷണത്തിനെത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഒപ്പമുണ്ടായിരുന്ന പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട് എന്ന് മുക്കം പൊലിസ് അറിയിച്ചു
പൊലിസിന് തലവേദനയായി മോഷണങ്ങൾ
മലയോര മേഖലയിൽ കഴിഞ്ഞ കുറച്ച് കാലമായി മോഷണങ്ങൾ വർദ്ധിച്ചു വരികയാണ്. പല കേസുകളിലും പ്രതികളെ പിടികൂടാനാവാതെ പൊലിസ് പ്രതിരോധത്തിലായിരിക്കെയാണ്, പൊലിസുകാരന്റെ വീട്ടിൽ തന്നെ കവർച്ച നടന്നത് സേനയ്ക്ക് വലിയ നാണക്കേടായിട്ടുണ്ട്. പിടിയിലായ പ്രതിയെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
In a daring incident, a gang of three thieves broke into the rented residence of a Sub-Inspector (SI) in Mukkam, Kozhikode, during broad daylight. The house, located near a beverages outlet in Mutheri, was targeted while the officer was away.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."