നിപ പ്രതിരോധം: ആരോഗ്യമന്ത്രി ഇന്ന് കോഴിക്കോട്ട്; കലക്ട്രേറ്റിൽ അടിയന്തര യോഗം
കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇന്ന് കോഴിക്കോടെത്തും. പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന പ്രതിപക്ഷത്തിന്റെ കടുത്ത ആരോപണങ്ങൾക്കിടെയാണ് മന്ത്രിയുടെ സന്ദർശനം. രാവിലെ 05.15-നുള്ള വന്ദേഭാരത് എക്സ്പ്രസിൽ തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന മന്ത്രി, പകൽ 11.30-ന് കോഴിക്കോട് കലക്ട്രേറ്റിൽ വിളിച്ചുചേർത്തിട്ടുള്ള അടിയന്തര യോഗത്തിൽ പങ്കെടുക്കും.
പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. എന്നാൽ പ്രതിരോധ നടപടികളിൽ യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക വിശദീകരണം.
മൂന്ന് പേരുടെ ഫലം നെഗറ്റീവ്; സമ്പർക്കപ്പട്ടികയിൽ കൂടുതൽ പേർ
അതേസമയം, നിപ ആശങ്കകൾക്കിടെ ആശ്വാസമായി സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. രോഗബാധിതന്റെ അടുത്ത ബന്ധുക്കളായ മൂന്ന് പേരുടെ ഫലമാണ് നെഗറ്റീവായത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ആശ്വാസ ഫലം പുറത്തുവന്നത്.
സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന 4 പേരെ കൂടി നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുതായി 13 പേരെ കൂടി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പുതിയതായി ഉൾപ്പെട്ടവരെല്ലാം ലോ-റിസ്ക് (Low-risk) വിഭാഗത്തിലുള്ളവരാണെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
നിപയ്ക്ക് പുറമേ സംസ്ഥാനത്ത് ഷിഗെല്ല ബാധയും പടരുന്നുണ്ട്. ഇന്നലെ മാത്രം മൂന്ന് പേർക്ക് കൂടി സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ഈ വർഷം രോഗം ബാധിച്ചവരുടെ ആകെ എണ്ണം 135 ആയി ഉയർന്നു. നിലവിൽ 75 പേർക്ക് കൂടി രോഗബാധ സംശയിക്കുന്നുണ്ട്. കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്നലെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ ജൂൺ മാസത്തിൽ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 59 ആയി.
തിരുവനന്തപുരം കാട്ടാക്കട കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ ഒരു സ്വകാര്യ ബേക്കറിയിൽ നിന്ന് ശേഖരിച്ച ഭക്ഷ്യസാമ്പിളിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം അടിയന്തര യോഗം ചേർന്നു.
രോഗവ്യാപനം തടയുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ അടിയന്തര ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ശുചിത്വ പരിപാലനവുമായി ബന്ധപ്പെട്ട നോട്ടീസുകൾ വിതരണം ചെയ്യാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
The Kerala Health Minister is visiting Kozhikode today to lead a high-level emergency meeting at the district collectorate. The meeting aims to evaluate the current situation and strengthen precautionary and preventive measures against the Nipah virus in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."