മലയിടംതുരുത്ത് ഭൂമിയൊഴിപ്പിക്കല്‍: ഇന്ന് രാത്രിയും ചര്‍ച്ച
കൊച്ചി: മലയിടം തുരുത്ത് ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ന് രാത്രി ചര്‍ച്ച നടത്തും. രാത്രി എട്ടിന് ചര്‍ച്ച നടക്കുമെന്ന് മന്ത്രി റോജി എം ജോണ്‍ വ്യക്തമാക്കി.സമരസമിതി ഭാരവാഹികളും ഉന്നതിയിലെ താമസക്കാരും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇന്നലെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും നിയമനടപടികള്‍ സ്വീകരിച്ച കണ്ണോത്ത് കുടുംബം എത്താത്തതിനെ തുടര്‍ന്ന് മാറിവെക്കുകയായിരുന്നു.
ചൊവ്വാഴ്ചയാണ് ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്. ഇതിനു മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന മന്ത്രി റോജി എം.ജോണ്‍ വ്യക്തമാക്കി.
അരനൂറ്റാണ്ടിലേറെ പഴക്കമുള്ള വിഷയമാണ് മലയിടം തുരുത്തിലേത്. എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കില്‍ വാഴക്കുളം മലയിടം തുരുത്തിലുള്ള 19 ഏക്കര്‍ സര്‍ക്കാര്‍ പുറമ്പോക്കില്‍ രണ്ടര ഏക്കര്‍ സ്വകാര്യ സ്ഥലമാണെന്ന് അവകാശപ്പെട്ട് കണ്ണോത്ത് ശങ്കരന്‍ നായര്‍ എന്നയാള്‍ 1968ല്‍ രംഗത്തുവന്നതോടെയാണ് വ്യവഹാരം ആരംഭിക്കുന്നത്. തന്റെ സ്ഥലം പട്ടികജാതി വിഭാഗത്തില്‍പെട്ട കാളുകുറുമ്പന്‍ എന്നയാള്‍ അന്യായമായി കൈയേറി എന്നായിരുന്നു ശങ്കരന്‍ നായരുടെ വാദം. കാളുകുറുമ്പന്റെ മക്കളും പേരമക്കളുമൊക്കെയാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്. പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയിലായിരുന്നു ആദ്യ കേസ് ഫയല്‍ ചെയ്തത്. അവിടെ ശങ്കരന്‍ നായര്‍ക്ക് അനുകൂലമായി വിധി വന്നു. താമസക്കാര്‍ തടസ്സഹരജി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഹൈകോടതിയും മുന്‍സിഫ് കോടതി വിധി ശരിവെച്ചു.
എട്ട് പട്ടികജാതി കുടുംബങ്ങളെ സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒഴിപ്പിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്നം ഉടലെടുത്തത്. അങ്ങനെയാണ് കേരളം ഈ വിഷയത്തെക്കുറിച്ച് അറിയുന്നത്. മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കല്‍ വിഷയം പ്രധാനമായും ഭൂമിയുടമസ്ഥാവകാശം, ദളിത് കുടുംബങ്ങളുടെ താമസാവകാശം, കോടതി ഉത്തരവ്, സര്‍ക്കാര്‍ ഇടപെടല്‍ എന്നിവയെ സംബന്ധിച്ചുള്ള വിഷയമാണ്. മലയിടം തുരുത്തില്‍ താമസിക്കുന്ന ദളിത് കുടുംബങ്ങള്‍ ദശാബ്ദങ്ങളായി അവിടെ താമസിക്കുന്നവരാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മറുവശത്ത്, ഭൂമി സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണെന്നും, അനധികൃത കയ്യേറ്റമാണെന്നുമാണ് ഭൂമിയുടമകളുടെ വാദം.
ഇതുമായി ബന്ധപ്പെട്ട് കേസ് കോടതിയിലെത്തിയപ്പോള്‍ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയാണ് ഒഴിപ്പിക്കല്‍ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്. കോടതി നിര്‍ദ്ദേശപ്രകാരം ഭൂമി ഒഴിപ്പിച്ച് യഥാര്‍ത്ഥ ഉടമയ്ക്ക് കൈമാറണമെന്ന നിലപാടുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഇതിനായി അഭിഭാഷക കമ്മിഷനെ ചുമതലപ്പെടുത്തി. പലതവണ കമ്മിഷന്‍ ഒഴിപ്പിക്കാനായി എത്തുമ്പോഴും കൂട്ടികള്‍ മുതല്‍ പ്രായമായവര്‍ ഉള്‍പ്പെടെ സമരം ചെയ്തു. പിന്നീടത് സംഘര്‍ഷങ്ങളിലേക്ക് നീങ്ങുന്നത് കുറച്ചു കാലമായി അവിടത്തെ കാഴ്ചയാണ്.
എന്നാല്‍ വാദിയുടെ ബന്ധുവാണ് ഈ കമ്മിഷനെന്ന ആരോപണങ്ങളും കുടുംബങ്ങള്‍ ഉന്നയിക്കുന്നു. മാധ്യമങ്ങളിലുള്‍പ്പടെ വിഷയം വാര്‍ത്തയായി. കേരളം ചര്‍ച്ചചെയ്യാന്‍ തുടങ്ങി. വൈകാതെ തന്നെ വിഷയം സാമൂഹികരാഷ്ട്രീയ പ്രാധാന്യം നേടി.
ഈയടുത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടനെ കോടതിയുടെ അന്ത്യശാസനമെന്നോണം ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി കമ്മിഷന്‍ എത്തിയപ്പോഴും പ്രതിഷേധിച്ച് കുടുംബങ്ങള്‍ രംഗത്തെത്തി. പ്രതിഷേധക്കാര്‍ക്കെതിരേ ജലപീരങ്കി പ്രയോഗിക്കേണ്ട സാഹചര്യം വരെ വന്നു, പിന്നാലെ സര്‍ക്കാര്‍ നേരിട്ടിടപെട്ടു. കോടതിവിധിയില്‍ സാവകാശം തേടാമെന്ന ഉറപ്പ് പ്രതിഷേധിക്കുന്നവര്‍ക്ക് നല്‍കി. ഉടന്‍ ഒഴിപ്പിക്കല്‍ ഉണ്ടാകില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അതേസമയം കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. കോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. വിധി നടപ്പാക്കുന്നതില്‍ സാങ്കേതികത്വം പറയുകയല്ല, മറിച്ച് കോടതി ഉത്തരവ് അനുസരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
എന്നാല്‍ വിഷയം പരിഹരിക്കുന്നതിനായി രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം ജസ്റ്റിസ് ടി.ആര്‍ രവിയുടെ ബെഞ്ച് അംഗീകരിച്ചു. പ്രശ്നപരിഹാരത്തിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.
കോടതി വിധി സംരക്ഷിക്കാനും അത് നടപ്പാക്കാനും സര്‍ക്കാരിന് നിയമപരമായ ബാധ്യതയുണ്ട്. തര്‍ക്കഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് അവിടെ തുടരണമെങ്കില്‍ നിയമപരമായ അവകാശം ഉണ്ടായിരിക്കണം. എന്നാല്‍, ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കുന്നതിനായി താമസക്കാരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നിയമനടപടികളും ഉണ്ടായിട്ടില്ല.
മലയിടം തുരുത്ത് കുടിയോഴിപ്പിക്കലുമായി ബന്ധപ്പെട്ട് പല ചോദ്യങ്ങളും ഉയരുന്നുണ്ട്.
വര്‍ഷങ്ങളായി താമസിക്കുന്ന ദളിത് കുടുംബങ്ങളെ പകരം താമസ സൗകര്യം കണ്ടെത്താതെ ഒഴിപ്പിക്കാമോ?
അവരുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കണോ?
രണ്ട് വിഷയങ്ങളാണ് ഈ കാര്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്
1. ഭൂമിയുടമകളുടെ വാദം
സ്വകാര്യ ഭൂമി അനധികൃതമായി മറ്റാരും കൈവശം വയ്ക്കാന്‍ പാടില്ലാത്തിതിനാല്‍ കോടതി വിധി മാനിക്കണം.
2.താമസക്കാരുടെ വാദം
പാവപ്പെട്ട ദളിത് കുടുംബങ്ങളെ ബലമായി ഒഴിപ്പിക്കുന്നത് അനീതിയാണ്. അതുകൊണ്ട്
സര്‍ക്കാര്‍ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."