കരുണയുടെ കരം നീട്ടി ദുബൈ; കഴിഞ്ഞ വർഷം മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് സഹായമെത്തിച്ചത് 16.5 കോടി ജനങ്ങളിലേക്ക്
ദുബൈ: ചരിത്രനേട്ടം കൈവരിച്ച് ആഗോളതലത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് (MBRGI). 2025-ൽ മാത്രം ലോകമെമ്പാടുമുള്ള 122 രാജ്യങ്ങളിലായി 16.5 കോടി (165 ദശലക്ഷം) ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രസ്ഥാനത്തിന് സാധിച്ചു. വിവിധ മാനുഷിക സഹായ പദ്ധതികൾക്കായി 2.3 ബില്യൺ ദിർഹമാണ് കഴിഞ്ഞ വർഷം സംഘടന ചിലവഴിച്ചത്.
ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നേട്ടം ലോകത്തെ അറിയിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് ഗുണഭോക്താക്കളുടെ എണ്ണത്തിൽ 1.6 കോടിയുടെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. സഹായം എത്തിക്കുന്ന രാജ്യങ്ങളുടെ എണ്ണം 118-ൽ നിന്ന് 122 ആയി ഉയർത്താനും സംഘടനയ്ക്ക് കഴിഞ്ഞു. യുഎഇ തിരഞ്ഞെടുത്തത് പ്രത്യാശയുടെ നിർമ്മാണമാണെന്നും മനുഷ്യത്വം എവിടെയുണ്ടോ അവിടെയെല്ലാം അവർക്കൊപ്പം നിൽക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ശൈഖ് മുഹമ്മദ് തന്റെ കുറിപ്പിൽ വ്യക്തമാക്കി.
മേഖലയിലെ ഏറ്റവും വലിയ മാനുഷിക സഹായ ശൃംഖലയായ എംബിആർജിഐ, കേവലം ഭക്ഷണവും മരുന്നും നൽകുന്നതിലുപരിയായി മനുഷ്യജീവിതത്തിന്റെ സമഗ്രമായ പുരോഗതിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് സംഘടന നടപ്പിലാക്കുന്നത്. അറിവിന്റെ വെളിച്ചം നിഷേധിക്കപ്പെട്ട ഇടങ്ങളിൽ ഡിജിറ്റൽ പഠന സൗകര്യങ്ങൾ ഒരുക്കുന്നതിനും മാറാരോഗങ്ങൾക്കെതിരായ പോരാട്ടത്തിനും സംഘടന മുൻഗണന നൽകുന്നു. പരമ്പരാഗതമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കപ്പുറം, ഓരോ വ്യക്തിയെയും സ്വയംപര്യാപ്തരാക്കി അന്തസ്സോടെ ജീവിക്കാൻ പ്രാപ്തരാക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള യുഎഇയുടെ പ്രയാണമായാണ് ഈ സംരംഭം വിലയിരുത്തപ്പെടുന്നത്.
dubai continued its global humanitarian efforts through mohammed bin rashid al maktoum global initiatives, reaching 165 million people last year. the program supported education, food aid, and healthcare projects across multiple countries, strengthening dubai’s role in international relief efforts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."