ആന്റിവെനം കുത്തിവയ്ക്കേണ്ടത് കരുതലോടെ; വിഷബാധ ഏറ്റില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരം
കൊച്ചി: പാമ്പ് കടിയേൽക്കുന്നവരുടെയും പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെയും എണ്ണം വർധിച്ചു വരുമ്പോഴും പാമ്പ് കടിയേറ്റവർക്ക് നൽകുന്ന ആന്റി സ്നേക്ക് വെനം നൽകേണ്ടത് ഏറെ കരുതലോടെയായിരിക്കണമെന്ന് വിദഗ്ധർ. പാമ്പുകടിയേറ്റ് എത്തുന്ന രോഗിയെ കനത്ത നിരീക്ഷണത്തിന് വിധേയമാക്കണം. 20 മിനിറ്റിനുള്ളിൽ രക്തം കട്ടപിടിച്ചിട്ടുണ്ടോ എന്ന് മനസിലാക്കുന്ന 20 ഡബ്ല്യു.ബി.സി.ടി പരിശോധന നടത്തിയശേഷമായിരിക്കും ആന്റി വെനം എടുക്കേണ്ടത്. എന്നാൽ അണലി പോലുള്ള പാമ്പുകളുടെ കടിയേറ്റാൽ രക്തം കട്ട പിടിക്കാനുള്ള സമയം കൂടുതലാണ്. ഈ അവസരത്തിൽ ലക്ഷണങ്ങൾ പരിശോധിച്ചാണ് ആന്റി വെനം എടുക്കുന്നത്. കണ്ണ് തുറക്കാൻ പറ്റാത്ത അവസ്ഥ, കടിച്ച സ്ഥലത്ത് നീലിച്ച നിറം, വേദന,ഛർദി തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കും.
പാമ്പുകടിയേറ്റവർക്ക് ആന്റി വെനം നൽകുന്ന സമയത്ത് രോഗിക്ക് തീവ്രമായ അലർജി പ്രതിപ്രവർത്തനങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരമൊരു അടിയന്തര ഘട്ടത്തിൽ രോഗിയെ നിരന്തരം നിരീക്ഷിക്കാനും അലർജി മൂലമുണ്ടാകുന്ന ശ്വാസതടസ്സമോ ഹൃദയസ്തംഭനമോ പോലുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനും വെന്റിലേറ്റർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ ഉപകരണങ്ങളുടെ ലഭ്യതയും ഡോക്ടർമാരുടെ മുഴുവൻ സമയ സാന്നിധ്യവും ആശുപത്രിയിൽ ഉണ്ടായിരിക്കണം. കടിയേറ്റെന്ന് ഉറപ്പു വരുത്താതെ തിടുക്കത്തിൽ ആന്റി വെനം എടുക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വനം വകുപ്പ് അസി.കൺസർവേറ്ററും സർപ്പ പ്രോജക്ട് നോഡൽ ഓഫിസറുമായ മുഹമ്മദ് അൻവർ സുപ്രഭാതത്തോട് പറഞ്ഞു.
പാമ്പിൻ വിഷം ആന്റിജൻ ആണ്. കടിയേറ്റയാളുടെ ശരീരത്തിൽ അത് ഉള്ളപ്പോൾ ആന്റി വെനം ആന്റിബോഡിയായാണ് ഉപയോഗിക്കുന്നത്. ആന്റിജനെ നശിപ്പിക്കുകയാണ് ലക്ഷ്യം. എന്നാൽ പാമ്പുകടിയേൽക്കാത്ത ഒരാളിലേക്കാകുമ്പോൾ ആന്റിവെനം കുത്തിവയ്പ് മാരകമാകുകയും ചെയ്യും. വെറുതെ നിൽക്കുന്ന ആളിലേക്ക് പാമ്പിൻ വിഷം കുത്തിവച്ച അവസ്ഥയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് 146 സർക്കാർ ആശുപത്രികളിലാണ് ആന്റിവെനം എടുക്കാനുള്ള സൗകര്യമുള്ളത്. ആലപ്പുഴയിലെ കെ.എസ്.ഡി.പി യിൽ ആന്റി വെനം ഉൽപ്പാദിപ്പിക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നെങ്കിലും അത് നടപ്പായില്ല.
15 വർഷം, പാമ്പ് കടിയേറ്റ് മരിച്ചത് 1158 പേർ
കൊച്ചി: 2011മുതൽ കഴിഞ്ഞ സാമ്പത്തിക വർഷം വരെ പാമ്പ് കടിയേറ്റ് മരിച്ചത് 1158 പേരെന്ന് വനം വകുപ്പിന്റെ കണക്കുകൾ. എന്നാൽ പാമ്പുകളുടെ ആക്രമണത്തിൽ നിന്നും പൊതുജനങ്ങളെ ബോധവാന്മാരാക്കാൻ സർക്കാർ ആരംഭിച്ച സർപ്പ പ്രോജക്ട് തുടങ്ങിയതിൽ പിന്നെ മരണസംഖ്യയിൽ ഗണ്യമായ കുറവാണുണ്ടായത്. 2018 -2019 വർഷത്തിൽ 150 പേർ പാമ്പുകടിയേറ്റ് മരിച്ചെങ്കിൽ 2019 ൽ മരണസംഖ്യ 96 ആയി കുറഞ്ഞു. കഴിഞ്ഞ വർഷം 18 ആയെങ്കിലും ഈ വർഷം അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 3600 ലേറെ പേരാണ് സർപ്പ പ്രോജക്ടിൽ പ്രവർത്തിക്കുന്നത്. ഇതിൽ 400 പേർ വനിതകളാണ്. പാമ്പുകടിയിൽ നിന്ന് എങ്ങനെ രക്ഷനേടാം, കടിയേറ്റാൽ ചെയ്യേണ്ട കാര്യം തുടങ്ങിയവയെപ്പറ്റി ബോധവൽകരണം നടത്തുകയാണിവർ. പാമ്പുകടിയേറ്റാൽ സ്വയം ചികിത്സയും കടിച്ച ഭാഗം കെട്ടിവയ്ക്കുന്നതുമൊക്കെ ഏറെക്കുറെ അവസാനിച്ചിട്ടുണ്ടെന്നും ഉടൻ ആശുപത്രിയിൽ എത്തിക്കുന്നതിനാലാണ് മരണസംഖ്യ കുറയുന്നതെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."