സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗമുണ്ടായി: മുസ് ലിം ലീഗ്; യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തും
കോഴിക്കോട്: സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗമുണ്ടായെന്നും മികച്ച ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും മുസ് ലിം ലീഗ് സംസ്ഥാന നേതൃയോഗം വിലയിരുത്തിയതായി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമും വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമായ തരംഗം പ്രകടമായിരുന്നു. എല്ലാ ജില്ലകളിലും സീറ്റുകൾ വർധിക്കുമെന്നും 100 വരെ സീറ്റുകൾ നേടാനാകുമെന്നുമാണ് പ്രതീക്ഷ.
സംസ്ഥാന ഭരണത്തിനെതിരേ ജനങ്ങളിൽ അതൃപ്തി ഉയർന്നിട്ടുണ്ടെന്നും അതാണ് ഉയർന്ന വോട്ടിങ്ങിൽ പ്രതിഫലിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ മാധ്യമസൃഷ്ടിയാണ്. അത്തരം ചർച്ചകളിൽ മുസ് ലിം ലീഗ് പങ്കെടുക്കില്ല. ഫലം വന്നശേഷം മാത്രമേ ഇത്തരം കാര്യങ്ങളിൽ ചർച്ചയും തീരുമാനവും ഉണ്ടാവുകയുള്ളൂ. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ യു.ഡി.എഫിന് ഒരു സിസ്റ്റമുണ്ട്. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയെന്ന നിലയിൽ കോൺഗ്രസിൽ നിന്നായിരിക്കും മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ കാര്യത്തിൽ ജനവികാരം പരിഗണിച്ചാകും കോൺഗ്രസ് തീരുമാനമെടുക്കുക. ഘടകകക്ഷികളോട് തീരുമാനം ചോദിക്കും. അപ്പോൾ ലീഗ് അഭിപ്രായം പറയും. എൽ.ഡി.എഫ് ഇനി മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചർച്ച നടത്തിയിട്ട് കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംസ്ഥാനത്ത് നിലവിൽ അപ്രഖ്യാപിത പവർകട്ട് നിലനിൽക്കുകയാണ്. ഇതിന്റെ ബുദ്ധിമുട്ടുകൾ ജനങ്ങൾ അനുഭവിക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി. ഇതോടൊപ്പം, പുതിയ തദ്ദേശ ഭരണസാരഥികൾ നേരിടുന്ന നിരവധി വെല്ലുവിളികൾക്കുറിച്ചും യോഗത്തിൽ ചർച്ച നടന്നു. തമിഴ്നാട്ടിലെ വാൽപ്പാറ ദുരന്തത്തിൽപ്പെട്ടവർക്ക് സർക്കാർ ഭാഗത്തുനിന്ന് പൂർണ അവഗണനയാണുണ്ടായത്. മരിച്ചവർ സർക്കാർ സ്‌കൂൾ അധ്യാപകരായിട്ടും വേണ്ട സഹായം ലഭിച്ചില്ല. വയനാട് ദുരന്തബാധിതർക്കായി മുസ് ലിം ലീഗ് പ്രഖ്യാപിച്ച വീടുകൾ ഉടൻ പൂർത്തിയാക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. സംസ്ഥാന നേതൃയോഗത്തിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി.
muslim league says there is an anti-incumbency wave in the state and that the udf will come to power with a strong majority
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."