സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി; പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരവെ കൂടുതല്‍ വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിന് കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്റെ അനുമതി. ദിവസം 250 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനാണ് അനുമതി.
യൂനിറ്റിന് പരമാവധി 10 രൂപ വരെ ചെലവഴിക്കാം. മെയ് 15 വരെയാണ് അനുമതി നല്‍കിയിരിക്കുന്നത്. ഓരോ ആഴ്ചയും ലഭ്യമായ വൈദ്യുതിയും അതിന്റെ നിരക്കും കമ്മിഷനെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വേനല്‍ക്കാലത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി കെ.എസ്.ഇ.ബി സമര്‍പ്പിച്ച അപേക്ഷ വെള്ളിയാഴ്ച റെഗുലേറ്ററി കമ്മിഷന്‍ പരിഗണിച്ചെങ്കിലും തീരുമാനമെടുത്തിരുന്നില്ല.
ഇതുവരെ ഏതെല്ലാം സ്ഥലത്ത് നിന്ന് വൈദ്യുതി വാങ്ങി, എത്രത്തോളം വാങ്ങി തുടങ്ങിയ കാര്യങ്ങളില്‍ വിശദാംശങ്ങള്‍ അപേക്ഷയില്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് അനുമതി നല്‍കാതിരുന്നത്. തുടര്‍ന്ന് വിശദാംശങ്ങള്‍ നല്‍കിയതോടെയാണ് എക്‌സ്‌ചേഞ്ചുകള്‍ വഴി 250 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാന്‍ അനുമതി നല്‍കിയത്. യൂനിറ്റിന് 10 രൂപ എന്ന പരിധിക്കുള്ളില്‍ നിന്ന്, ഡേ എഹെഡ് മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ പരമാവധി അഞ്ച് പൈസ വരെ അധികം നല്‍കി വൈദ്യുതി വാങ്ങാം.
വൈദ്യുതി വാങ്ങല്‍ പ്രക്രിയ നിരീക്ഷിക്കാന്‍ ചീഫ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ അപെക്‌സ് കമ്മിറ്റി, ഓപറേഷണല്‍ കമ്മിറ്റി എന്നിവ രൂപീകരിക്കാനും നിര്‍ദേശമുണ്ട്. വേനല്‍ക്കാലത്തെ അമിതമായ വൈദ്യുതി ഉപയോഗം കുറക്കുന്നതിനായി കെ.എസ്.ഇ.ബി കൃത്യമായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഈ മാസം 21നായിരുന്നു കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷനില്‍ അപേക്ഷ നല്‍കിയത്. 90 ദിവസംവരെ മുന്‍കൂട്ടി വൈദ്യുതി വാങ്ങാവുന്ന ടേം എഹെഡ് മാര്‍ക്കറ്റില്‍നിന്ന് വാങ്ങാനാണ് അനുമതി തേടിയത്. ഇതിന് മുന്‍കൂര്‍ അനുമതി വേണ്ടെന്ന് കമ്മിഷന്‍ കെ.എസ്.ഇ.ബിയെ വാക്കാല്‍ അറിയിച്ചിരുന്നു.
എന്നാല്‍, കമ്മിഷന്‍ അനുവദിച്ചിട്ട് മാത്രം വാങ്ങിയാല്‍ മതിയെന്നായിരുന്നു ബോര്‍ഡ് തീരുമാനം. ഇപ്പോള്‍ വാങ്ങുന്ന വൈദ്യുതിയുടെ അധിക തുക വരുംമാസങ്ങളില്‍ ഉപഭോക്താക്കളില്‍ നിന്ന് റെഗുലേറ്ററി കമ്മിഷന്റെ അനുമതി ലഭിക്കുമ്പോള്‍ സര്‍ച്ചാര്‍ജായി ഈടാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."