എം.എൽ.എമാർ തമ്മിലെ പോരിൽ ആരു ജയിക്കും? പേരാവൂരും പറവൂരും തിരൂരും പരീക്ഷണം പാളുമോ
കൊച്ചി: സിറ്റിങ് എം.എൽ.എ യെ നേരിടാൻ മറ്റൊരു മണ്ഡലത്തിലെ ജനപ്രിയ എം.എൽ.എയെ കളത്തിലിറക്കിയതിലൂടെ ശ്രദ്ധേയമായ മൂന്ന് മണ്ഡലങ്ങളിൽ ബലാബലം അട്ടിമറിയായി മാറുമോ? അതോ വെറും പരീക്ഷണം മാത്രമായി പര്യവസാനിക്കുമോ. വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് പതിനഞ്ചാം നിയമസഭയിൽ ഒരുമിച്ചിരുന്നവർ ഇക്കുറി നേർക്കുനേർ പോരാടിയ മണ്ഡലങ്ങളാണ് പേരാവൂരും തിരൂരും പിന്നെ പറവൂരും . ഇതിൽ പേരാവൂരിലെ മത്സരമാണ് ക്ലാസ് ഫൈറ്റ് .
യു.ഡി എഫിലെ സമുന്നതരായ നേതാക്കളുടെ ജൈത്രയാത്രയ്ക്ക് കടുത്ത വെല്ലുവിളി സൃഷ്‌ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എൽ.ഡി. എഫ് മൂന്ന് മണ്ഡങ്ങളിൽ കളം മാറ്റിയുള്ള പരീക്ഷണത്തിന് മുതിർന്നിരിക്കുന്നത്. 2011 മുതൽ 2021 വരെയുള്ള തെരഞ്ഞെടുപ്പുകളിലുടെ ഹാട്രിക് വിജയം കരസ്ഥമാക്കി നാലാമത് അങ്കത്തിനിറങ്ങിയിരിക്കുന്ന കെ.പി. സി. സി പ്രസിഡൻ്റ് കൂടിയായ സണ്ണി ജോസഫിനെ തളയ്ക്കാൻ 2006 മുതൽ 2011 വരെ പേരാവൂരിനെ പ്രതിനിധികരിച്ചിരുന്ന മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെയാണ് നിയോഗിച്ചിരിക്കുന്നത്.
2006 ൽ 9 ,099 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫിൽ നിന്ന് പിടിച്ചെടുത്ത സീറ്റിൽ 2011ൽ സണ്ണി ജോസഫിനോട് 3440 വോട്ടിന് ശൈലജയ്ക്ക് അടിയറവ് പറയേണ്ടിവന്നു. പിന്നീട് 2016ൽ 7989 വോട്ടിൻ്റെയും 2021ൽ 3172 വോട്ടിൻ്റെയും ഭരിപക്ഷത്തിൽ മണ്ഡലം നിലനിർത്തി മുന്നേറുന്ന സണ്ണി ജോസഫിനെ തടയിടാൻ ശൈലജയെ പേരാവൂരിലേക്ക് സി.പി.എം മാറ്റിയിരിക്കുകയാണ്.
നിയമസഭ ചരിത്രത്തിലെ ഉയർന്ന ഭൂരിപക്ഷമായ 60,963 വോട്ട് നേടി 2021ൽ മട്ടന്നൂരിൽ നിന്ന് നിയമസഭയിലെത്തിയ ശൈലജയ്ക്ക് പഴയ മണ്ഡലം തിരിച്ചു പിടിക്കാൻ കഴിയുമെന്നാണ് എൽ.ഡി. എഫ് പ്രതിക്ഷ. എന്നാൽ പോളിങ് 80 ശതമാനം പിന്നിട്ടതോടെ മണ്ഡലം നിലനിർത്താൻ കഴിയുമെന്നും സി. പി. എമ്മിലെ ശാക്തിക ചേരിയുടെ ഇരയായി ശൈലജ ടീച്ചർക്ക് മാറേണ്ടി വന്നിരിക്കുകയാണെന്നുമാണ് യു.ഡി എഫ് വിലയിരുത്തൽ.
പറവൂരിൽ കാൽ നൂറ്റാണ്ട് പിന്നിട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ ആറാം അങ്കത്തിനെതിരേ സി.പി.ഐ നിയോഗിച്ചിരിക്കുന്നത് കയ്പമംഗലത്ത് നിന്ന് രണ്ട് തവണ നിയമസഭയിലെത്തിയ ഇ.ടി ടൈസൺ മാസ്റ്ററെയാണ്. എറണാകുളത്തെ വിഭാഗീയതയ്ക്ക് വെടിനിർത്തൽ പ്രഖ്യാപിച്ച് ടേം വ്യവസ്ഥയിൽ ഇളവ് നൽകിയാണ് സതീശനെതിരേ കടുത്ത മത്സരത്തിനായി തൃശൂർ ജില്ലാ കമ്മിറ്റി അംഗമായ ടൈസൺ മാസ്റ്ററെ സി.പി.ഐ ഇറക്കിയത്.
ഓരോ തവണയും ഭൂരിപക്ഷം പറവൂരിൽ വർധിപ്പിക്കുന്ന സതീശനെതിരേ ടൈസൺ മാസ്റ്റർ മറ്റൊരു പരീക്ഷണമായി മാറുമോയെന്നാണ് ഉറ്റുനോക്കുന്നത് 2016 ൽ 20, 634 ഉം 2021 ൽ 22,000 ഉം ഭരിപക്ഷം കടന്നതിനാൽ ഇക്കുറി യു.ഡി എഫ് ചെയർമാൻ കാൽ ലക്ഷത്തിന് മേൽ ഭരിപക്ഷം നേടുമെന്നാണ് യു.ഡി എഫിൻ്റെ ആത്മവിശ്വാസം. രണ്ട് തവണ താനൂരിൽ നിന്ന് എൽ.ഡി.എഫ് സ്വതന്ത്രനായി നിയമസഭയിലെത്തിയ വഖ്ഫ്, കായിക മന്ത്രി കൂടിയായ വി അബ്ദുറഹ്‌മാനും മുസ്‌ലിം ലീഗിലെ സിറ്റിങ് എം.എൽ.എ സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡൻ്റുമായ കുറുക്കോളി മൊയ്തിനും തമ്മിലുള്ള തിരൂരിലെ മത്സരമാണ് മറ്റൊരു എം.എൽ.എ പോരാട്ടം. അബ്‌ദു റഹ്‌മാൻ എൽ.ഡി.എഫ് സ്വതന്ത്രനായാണ് മത്സരിക്കുന്നത്.
2021 ൽ 7214 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച കുറുക്കോളി മൊയ്തീൻ്റെ തുടർച്ച തടയാൻ നാഷനൽ സെക്കുലർ കോൺഫറൻസ് നേതാവും മുൻ തിരൂർ നഗരസഭ വൈസ് ചെയർമാനുമായ അബ്ദുറഹ്മാനിലൂടെ കഴിയുമെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ.യു.ഡി.എഫ് സ്വാധീന മേഖലയിൽ മുൻ കോൺഗ്രസ് നേതാവായ അബ്ദുറഹ്മാനിലൂടെ നേടിയ വിജയം തിരൂരിലും ആവർത്തിക്കാമെന്ന പ്രതീക്ഷയാണ് മണ്ഡലം മാറ്റത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്.
മന്ത്രിയുടെ മണ്ഡലം മാറ്റം യു.ഡി. എഫിന് യാതൊരു കോട്ടവും സൃഷ്ടിക്കില്ലെന്നും പോളിങ് വർധന അനുകൂല തരംഗമായി മാറുമെന്നുമാണ് യു.ഡി. എഫ് പ്രതീക്ഷ. ഇതിൽ ഏതാണ് യാഥാർഥ്യമാകുമെന്നതാണ് മെയ് നാലിലെ ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."