പരസ്യപ്രചരണം അവസാനിച്ചു; ബംഗാള്‍ ബൂത്തിലേക്ക്; രണ്ടാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യപ്രചാരണം അവസാനിച്ചു. നാളെ നിശബ്ദ പ്രചരണം നടക്കും. മറ്റന്നാളാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. 142 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
അരയും തലയും മുറുക്കി മുന്നണികള്‍ രംഗത്തിറങ്ങിയതോടെ വാശിയേറി പ്രചാരണമാണ് ഇന്ന് നടന്നത്. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും, തൃണമൂല്‍ കോണ്‍ഗ്രസിനായി മമത ബാനര്‍ജിയും അവസാനഘട്ട പ്രചരണത്തിന് നേതൃത്വം നല്‍കി.
ഭരണത്തുടര്‍ച്ച ലക്ഷ്യംവെച്ച് തൃണമൂലും, ഭരണം പിടിച്ചെടുക്കാന്‍ ബിജെപിയും നേര്‍ക്കുനേര്‍ മാറ്റുരക്കുന്ന മത്സരമാണ് ബംഗാളില്‍. ഇവരെ രണ്ടുപേരെയും പുറത്തിരുത്തി മടങ്ങി വരവിന് കാത്തിരിക്കുകയാണ് സിപിഎമ്മും കോണ്‍ഗ്രസും. മമത ബാനര്‍ജി നയിച്ച പദയാത്രയും, ജനസഭയും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് തൃണമൂല്‍ ക്യാമ്പ്.
പ്രചരണത്തിനിടെ വിവിധ സ്ഥലങ്ങളില്‍ അക്രമങ്ങളും അരങ്ങേറി. ഹൂഗ്ലിയില്‍ ടിഎംസി എംപി മിതാലി ബാഗിന്റെ കാര്‍ തകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് തൃണമൂല്‍ ആരോപണം. പരിശോധനകളില്‍ പലയിടത്ത് നിന്നും ബോബുകളും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം ഏപ്രില്‍ 23ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്ങിനാണ് ബംഗാള്‍ സാക്ഷ്യം വഹിച്ചത്. 91.78 ശതമാനമായിരുന്നു ഒന്നാംഘട്ട പോളിങ്. മറ്റന്നാള്‍ നടക്കുന്ന രണ്ടാംഘട്ട പോളിങ് കൂടി കൂട്ടുമ്പോള്‍ അന്തിമ കണക്ക് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. ബംഗാള്‍, കേരളം ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് നടന്ന എല്ലായിടത്തും മെയ് 4നാണ് വോട്ടെണ്ണല്‍.
മമതയുടെ കരുത്ത് ഈ ആറ് സ്ഥലങ്ങൾ
കൊല്‍ക്കത്ത: മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ കരുത്തിന്റെ ആണിക്കല്ലായി പശ്ചിമ ബംഗാളിലെ ആറ് മുസ്‌ലിം ഭൂരിപക്ഷ ജില്ലകള്‍. മുര്‍ഷിദാബാദ്, മാള്‍ഡ, ഉത്തര്‍ ദിനാജ്പൂര്‍, സൗത്ത് 24 പര്‍ഗാനാസ്, നോര്‍ത്ത് 24 പര്‍ഗാനാസ്, ബിര്‍ഭൂം എന്നീ ജില്ലകളാണ് തൃണമൂലിന്റെ വിജയങ്ങളില്‍ നിര്‍ണ്ണായകമാകുന്നത്. ബംഗാള്‍ നിയമസഭയിലെ ആകെയുള്ള 294 സീറ്റുകളില്‍ 118 എണ്ണവും (ഏകദേശം 40 ശതമാനം) ഈ ആറ് ജില്ലകളിലായാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആകെ നേടിയ 215 സീറ്റുകളില്‍ 103 എണ്ണവും (48 ശതമാനം) ഈ ജില്ലകളില്‍ നിന്നായിരുന്നു. ഇതില്‍ മുര്‍ഷിദാബാദ് (66.27% മുസ്‌ലിം ജനസംഖ്യ), മാള്‍ഡ (51.27%), ഉത്തര്‍ ദിനാജ്പൂര്‍ (49.92%) തുടങ്ങിയ ജില്ലകള്‍ പാര്‍ട്ടിയുടെ വോട്ട് വിഹിതത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ബി.ജെ.പിക്ക് ഈ മേഖലകളില്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിഞ്ഞിരുന്നില്ല.
മൂന്ന് പതിറ്റാണ്ടിലേറെ ഇടതുമുന്നണിയെ പിന്തുണച്ചിരുന്ന ഈ മേഖലകള്‍ 2011ഓടെയാണ് മമത ബാനര്‍ജിക്കൊപ്പം നിലയുറപ്പിച്ചത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയിലുണ്ടായ അതൃപ്തിയും നന്ദിഗ്രാം, സിംഗൂര്‍ ഭൂമി ഏറ്റെടുക്കല്‍ സമരങ്ങളുമാണ് ഈ മാറ്റത്തിന് തുടക്കമിട്ടത്. അധികാരത്തിലെത്തിയ ശേഷം മമത സര്‍ക്കാര്‍ നടപ്പാക്കിയ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ മേഖലകളിലെ പാര്‍ട്ടി സ്വാധീനം ഉറപ്പിക്കുകയും ചെയ്തു. പൗരത്വ വിഷയങ്ങളില്‍ തൃണമൂല്‍ സ്വീകരിച്ച കടുത്ത നിലപാടുകളും ന്യൂനപക്ഷങ്ങളില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിപ്പിച്ചു. അതേസമയം, ബംഗാളിലെ എസ്.ഐ.ആറില്‍ വോട്ടര്‍പട്ടികയില്‍നിന്ന് പേരുകള്‍ നീക്കം ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും ഈ ജില്ലകളില്‍നിന്നുള്ളവതാണെന്ന കണക്ക് തൃണമൂലിന്റെ സാധ്യതകള്‍ക്ക് കരിനിഴല്‍ വീഴ്ത്തുന്നതാണ്.
Campaigning for the second phase of voting in West Bengal has ended. Silent campaigning will take place tomorrow. The second phase of polling will be held the day after tomorrow, covering 142 constituencies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."