ഹണിമൂണിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്; പത്തുമാസത്തെ ജയിൽവാസത്തിന് ശേഷം ഭാര്യക്ക് കോടതി ജാമ്യം അനുവദിച്ചു
ഷില്ലോങ്: മേഘാലയയിൽ ഹണിമൂൺ യാത്രയ്ക്കിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ഭാര്യക്ക് കോടതി ജാമ്യം അനുവദിച്ചു. പത്തുമാസമായി ജയിലിൽ കഴിയുകയായിരുന്ന സോനം രഘുവംശിക്കാണ് ഷില്ലോങ് കോടതി ജാമ്യം നൽകിയത്. കാമുകനുമായി ചേർന്ന് ഭർത്താവായ രാജ രഘുവംശിയെ വകവരുത്തിയെന്നാണ് സോനത്തിനെതിരെയുള്ള കേസ്.
2025 മെയ് മാസത്തിലാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. 2025 മെയ് 11-നാണ് സോനവും രാജയും വിവാഹിതരായത്. മേഘാലയയിലെ ഈസ്റ്റ് ഖാസി കുന്നുകളിലേക്കായിരുന്നു ഹണിമൂണിനായി ദമ്പതികൾ എത്തിയത്. മെയ് 23-ന് ദമ്പതികളെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. തുടർന്ന് ജൂൺ 2-ന് മേഘാലയയിലെ ഒരു മലയിടുക്കിൽ നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവാഹത്തിന് മൂന്ന് മാസം മുമ്പ് തന്നെ ഭർത്താവിനെ കൊലപ്പെടുത്താനുള്ള ആസൂത്രണം സോനവും കാമുകനും ചേർന്ന് നടത്തിയിരുന്നതായി പൊലിസ് കണ്ടെത്തിയിരുന്നു.
ഭർത്താവിന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും ഭാര്യ സോനത്തിനെ കണ്ടെത്താൻ പൊലിസിന് കഴിഞ്ഞിരുന്നില്ല. പിന്നീട് ഉത്തർപ്രദേശിൽ വെച്ചാണ് സോനം പൊലിസിന്റെ പിടിയിലാകുന്നത്. ഒരു സംഘം തങ്ങളെ ആക്രമിച്ചുവെന്നും കൊള്ളയടിച്ചുവെന്നുമാണ് സോനം ആദ്യം പൊലിസിന് മൊഴി നൽകിയത്. എന്നാൽ പൊലിസ് നടത്തിയ വിശദമായ അന്വേഷണത്തിൽ സോനത്തിന്റെ കാമുകനായ രാജ് കുശ്വാഹയും മറ്റ് മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് കൃത്യം നടത്തിയതെന്ന് തെളിഞ്ഞു. "വിവാഹത്തിന് മുമ്പേ തുടങ്ങിയ ഗൂഢാലോചനയാണ് ഹണിമൂൺ യാത്രയ്ക്കിടെ നടപ്പിലാക്കിയത് എന്ന് പൊലിസ് റിപ്പോർട്ടിൽ വ്യക്തമാക്കി.
കേസിൽ 790 പേജുള്ള കുറ്റപത്രമാണ് സൊഹ്‌റയിലെ പ്രാദേശിക കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ചത്. കേസിൽ അഞ്ച് പ്രതികളാണുള്ളത്. സോനത്തിന്റെ കാമുകൻ ഉൾപ്പെടെയുള്ള നാല് പ്രതികൾ ഇപ്പോഴും ജയിലിലാണ്. അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് നിയമസഹായ സെൽ മുഖേന നൽകിയ ഹരജിയിൽ സോനത്തിന് ജാമ്യം ലഭിച്ചത്. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് സോനം കോടതിയെ അറിയിച്ചു.
The high-profile "Honeymoon Murder Case" has seen a significant legal shift after the court granted bail to the wife involved, ending her ten-month stint in judicial custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."