തെരഞ്ഞെടുപ്പ്; കലക്ടർമാർക്ക് ഇന്ധനത്തിനായി അനുവദിച്ചത് ഏഴ് കോടി
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ധന ചെലവുകൾക്കായി കലക്ടർമാർക്ക് അനുവദിച്ചത് 7,20,00,000 രൂപ. തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ വേണ്ടിവന്ന തുകയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാർ കൂടിയായ കലക്ടർമാർക്ക് അനുവദിച്ച് അഡിഷണൽ സെക്രട്ടറി ഉത്തരവിറക്കിയത്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ പെരുമാറ്റച്ചട്ടവും നിലവിൽ വന്നിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കുന്നതിന്റെ ചുമതല കലക്ടർമാർക്കായിരുന്നു. പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടെത്തി തടയുന്നതിനും തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കുന്നതിനുമായി ഓരോ ജില്ലയിലെയും നിയമസഭാ മണ്ഡലങ്ങളിൽ ഫ്‌ളൈയിങ് സ്‌ക്വാഡുകളും ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെയും വിന്യസിച്ചായിരുന്നു പ്രവർത്തനം. ഇതിനുപുറമെ അസിസ്റ്റന്റ് എക്‌സ്പന്റിച്ചർ ഒബ്‌സർവർമാരെയും നിയോഗിച്ചിരുന്നു. സ്‌ക്വാഡുകൾക്കും മറ്റുദ്യോഗസ്ഥർക്കും പരിശോധന നടത്തുന്നതിനും മറ്റും വാഹനം അനുവദിച്ചിരുന്നു. ഈ വാഹനങ്ങൾക്കുള്ള ഇന്ധനത്തിന് ചെലവായ തുകയുൾപ്പെടെയാണ് സർക്കാർ അനുവദിച്ചത്.
ഏറ്റവും കൂടുതൽ തുക അനുവദിച്ചത് മലപ്പുറം കലക്ടർക്കാണ്. 80,00,000 രൂപയാണ് അനുവദിച്ചത്. വയനാട് ജില്ലയ്ക്കാണ് ഏറ്റവും കുറവ്. 20,00,000 രൂപയാണ് വയനാട് കലക്ടർക്ക് അനുവദിച്ചത്. തിരുവനന്തപുരം കലക്ടർക്ക് 70,00,000 രൂപയും കൊല്ലം കലക്ടർക്ക് 55,00,000 രൂപയും അനുവദിച്ചു. പത്തനംതിട്ട 30,00,000 രൂപ, ആലപ്പുഴ 45,00,000, കോട്ടയം 45,00,000, ഇടുക്കി 30,00,000, എറണാകുളം 70,00,000, തൃശൂർ 65,00,000, പാലക്കാട് 65,00,000, കോഴിക്കോട് 65,00,000, കണ്ണൂർ 55,00,000, കാസർകോട് 30,00,000 രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."