നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിന് ഇന്ന് തുടക്കം
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് ഇന്ന് ആരംഭിക്കും. രാജ്യാന്തര വിമാനത്താവളത്തോട് ചേർന്നുള്ള സിയാൽ എയ്‌റോ പാർക്കിലാണ് ഹജ്ജ് ക്യാംപ് ഒരുക്കിയിരിക്കുന്നത്. തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെ പൂർത്തിയായിട്ടുണ്ട്. 1200 പേർക്ക് ഒരേ സമയം താമസിക്കാൻ കഴിയുന്ന സൗകര്യമാണ് ക്യാംപിൽ ഒരുക്കിയിരിക്കുന്നത്. 600 ഓളം പേർക്ക് നിസ്കരിക്കാനും സൗകര്യമുണ്ട്. വിശാലമായ അസംബ്ലി ഹാൾ, ഭക്ഷണശാല, ഹജ്ജ് സെൽ, ഹജ്ജ് കമ്മിറ്റി ഓഫിസ്, അലോപ്പതി, ഹോമിയോ ആശുപത്രികൾ എന്നിവയ്ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി എയ്‌റോ പാർക്കിലെ കെട്ടിടങ്ങൾക്ക് പുറമെ 1.30 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് താൽക്കാലിക പന്തൽ ഒരുക്കിയിരിക്കുന്നത്.
നാളെ ഉച്ചയ്ക്ക് 2.10നാണ് ആദ്യ സംഘം തീർത്ഥാടകരുമായി ഫ്‌ളൈനാസ് എയർവെയ്സിന്റെ ആദ്യ ഹജ്ജ് വിമാനം നെടുമ്പാശ്ശേരിയിൽ നിന്നും പറന്നുയരുന്നത്. 430 തീർത്ഥാടകരാണ് ഈ വിമാനത്തിൽ യാത്രയാകുക.
ജിദ്ദയിലെത്തുന്ന തീർത്ഥാടകരെ അവിടെ നിന്നും റോഡ് മാർഗ്ഗം മക്കയിൽ എത്തിക്കും. ഹജ്ജ് കർമം പൂർത്തിയാക്കിയ ശേഷം മദീന വിമാനത്താവളത്തിൽ നിന്നാണ് നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടുന്ന തീർത്ഥാടകർ നാട്ടിലേക്ക് മടങ്ങുന്നത്. ആദ്യ വിമാനത്തിൽ പുറപ്പെടുന്ന തീർത്ഥാടകർ ഇന്ന് വൈകീട്ട് നാല് മണിക്കും ഏഴ് മണിക്കും ഇടയിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് അറിയിച്ചിട്ടുള്ളത്.
വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനലായ ടി3യിലാണ് തീർത്ഥാടകർ ആദ്യ എത്തിച്ചേരുന്നത്. അവിടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി ലഗേജുകൾ എയർലൈൻസിന് കൈമാറിയ ശേഷം ഹജ്ജ് കമ്മിറ്റിയുടെ വാഹനത്തിൽ ഹജ്ജ് ക്യാംപിലേക്ക് എത്തിക്കും. ഇതിനായി വിമാനത്താവളത്തിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നും ഈ വർഷം ഹജ്ജ് കർമം നിർവഹിക്കാൻ അനുമതി ലഭിച്ചിരിക്കുന്ന 13,194 പേരിൽ 7943 പേർ നെടുമ്പാശ്ശേരി വഴിയാണ് യാത്രയാകുന്നത്. ഇവരെ കൂടാതെ ലക്ഷദ്വീപിൽ നിന്നുള്ള 107 പേരും നെടുമ്പാശ്ശേരിയിൽ നിന്നും യാത്രയാകും.
ഫോട്ടോ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് ഒരുക്കിയിട്ടുള്ള സിയാൽ എയ്‌റോ പാർക്ക്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."