ട്രംപിന്റെ മാനസിക നിലയിൽ ആശങ്ക; ഡെമോക്രാറ്റുകളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ പതറി പ്രതിരോധ സെക്രട്ടറി; യുഎസ് സഭയിൽ നാടകീയ രംഗങ്ങൾ
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മാനസികാരോഗ്യം സംബന്ധിച്ച ചോദ്യങ്ങൾക്കു മുന്നിൽ മറുപടി നൽകാനാവാതെ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പതറി. 2027-ലെ പ്രതിരോധ ബജറ്റുമായി ബന്ധപ്പെട്ട ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയുടെ ഹിയറിംഗിനിടെയാണ് നാടകീയമായ വാഗ്വാദങ്ങൾ അരങ്ങേറിയത്.
ട്രംപിന്റെ വിവാദപരമായ സോഷ്യൽ മീഡിയ പോസ്റ്റുകളും പ്രകോപനപരമായ പെരുമാറ്റവും ചൂണ്ടിക്കാട്ടിയാണ് ഡെമോക്രാറ്റ് പ്രതിനിധി സാറാ ജേക്കബ്സ് ചോദ്യങ്ങൾ ഉന്നയിച്ചത്.
സേനയുടെ കമാൻഡർ-ഇൻ-ചീഫ് എന്ന നിലയിൽ പ്രവർത്തിക്കാൻ ട്രംപ് മാനസികമായി യോഗ്യനാണോ?അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ ജനങ്ങൾക്ക് വലിയ ആശങ്കയുണ്ട്. രാജ്യത്തെ നയിക്കാൻ അദ്ദേഹം പ്രാപ്തനാണോ? ഇക്കാര്യങ്ങളിൽ വ്യക്തമായ 'അതെ' അല്ലെങ്കിൽ 'അല്ല' എന്ന മറുപടിയാണ് സാറ ആവശ്യപ്പെട്ടത്.
എന്നാൽ കൃത്യമായ മറുപടി നൽകാതെ, കഴിഞ്ഞ നാല് വർഷം ജോ ബൈഡനെതിരെ ഇത്തരത്തിൽ ചോദ്യങ്ങൾ ഉയർന്നിരുന്നോ എന്ന് ചോദിച്ച് ഹെഗ്‌സെത്ത് പ്രതിരോധിക്കാൻ ശ്രമിച്ചു. എന്നാൽ, ബൈഡൻ ഇപ്പോൾ അധികാരത്തിലില്ലെന്നും ട്രംപ് പ്രസിഡന്റായിട്ട് ഒന്നര വർഷമായെന്നും സാറ തിരിച്ചടിച്ചു. ഒടുവിൽ, ട്രംപ് ബുദ്ധിമാനായ സൈന്യാധിപനാണെന്ന് പറഞ്ഞ് ഹെഗ്‌സെത്ത് തടിതപ്പുകയായിരുന്നു.
വിവാദമായി സോഷ്യൽ മീഡിയ പോസ്റ്റുകൾ
അടുത്ത കാലത്തായി ട്രംപ് പങ്കുവെച്ച ചില പോസ്റ്റുകളാണ് ഈ വിവാദങ്ങൾക്ക് ആധാരം. ഇറാനുമായുള്ള ചർച്ചകൾ വഴിമുട്ടി നിൽക്കെ, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ "ഇന്ന് രാത്രി എല്ലാം ഇല്ലാതാകും" എന്ന ട്രംപിന്റെ ഭീഷണി ആഗോളതലത്തിൽ ഞെട്ടലുണ്ടാക്കിയിരുന്നു. തന്നെത്തന്നെ ഒരു ദൈവതുല്യ രൂപത്തിൽ ചിത്രീകരിക്കുന്ന എ.ഐ ചിത്രം ട്രംപ് പങ്കുവെച്ചത് വലിയ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചു. ജനങ്ങളെ ചികിത്സിക്കുന്ന ഡോക്ടറായാണ് തന്നെ ചിത്രീകരിച്ചതെന്നായിരുന്നു ഇതിന് ട്രംപ് നൽകിയ വിചിത്രമായ വിശദീകരണം.
റെക്കോഡ് പ്രതിരോധ ബജറ്റ്
വിവാദങ്ങൾക്കിടയിലും 2027 സാമ്പത്തിക വർഷത്തേക്ക് 1.5 ട്രില്യൺ ഡോളറിന്റെ വമ്പൻ പ്രതിരോധ ബജറ്റാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ സൈന്യമായി യുഎസിനെ നിലനിർത്തുക എന്നതാണ് ലക്ഷ്യം. സൈനികരുടെ ശമ്പളത്തിൽ 7 ശതമാനം വർധനവ് വരുത്തുമെന്നും പ്രതിരോധ സെക്രട്ടറി ഉറപ്പുനൽകി.
പ്രസിഡന്റിന്റെ മാനസികാവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾ വരും ദിവസങ്ങളിലും യുഎസ് രാഷ്ട്രീയത്തിൽ കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."