ആദ്യ മത്സരത്തിലെ കനത്ത തോൽവി; തുണീഷ്യൻ പരിശീലകനെ പുറത്താക്കി
മിയാമി: ആദ്യ മത്സരത്തിലെ കനത്ത തോൽവിക്ക് പിന്നാലെ തുണിഷ്യൻ ഫുട്‌ബോൾ ടീം മുഖ്യ പരിശീലകനെ പുറത്താക്കി. കഴിഞ്ഞ ദിവസം സ്വീഡനെതിരായ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഒന്നിനെതിരേ അഞ്ച് ഗോളുകൾക്ക് ദയനീയ തോൽവി വഴങ്ങിയതിനു പിന്നാലെയാണ് തുണീഷ്യൻ ഫുട്‌ബോൾ അസോസിയേഷൻ ഫ്രഞ്ചുകാരനായ പരിശീലകൻ സാബ്രി ലമൗച്ചിയെ പുറത്താക്കിയത്. തോൽവിക്ക് പിന്നാലെ അസോസിയേഷൻ നടത്തിയ അടിയന്തിര ചർച്ചയ്‌ക്കൊടുവിലാണ് തീരുമാനം കൈക്കൊണ്ടത്. ബെൽജിയത്തിനെതിരായ ടീമിന്റെ അവസാന സന്നാഹ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെട്ടതും ലമൗച്ചിയുടെ നിലനിൽപ്പിന് മങ്ങലേൽപ്പിച്ചിരുന്നു. പിന്നാലെയാണ് സ്വീഡനെതിരായ മറ്റൊരു തോൽവിയും വഴങ്ങേണ്ടി വന്നത്.
ആഫ്രിക്ക കപ്പ് ഓഫ് നാഷൻസിൽ പ്രീക്വാർട്ടർ മത്സരത്തിൽ പരാജയപ്പെട്ടതിനു പിന്നാലെ സാമി ട്രെബൽസിക്ക് പകരക്കാരനായാണ് ലമൗച്ചിയെ നിയമിച്ചത്. മുൻ സണ്ടർലാൻഡ് വിങ്ങർ വഹ്ബി ഖസ്രി, 2022 ഫിഫ ലോകകപ്പിൽ ടീമിനെ നയിച്ച മോന്തർ ഖെബയർ തുടങ്ങിയ പേരുകളാണ് ലമൗച്ചിക്ക് പകരമായി ഉയർന്നുപൊങ്ങുന്നത്.
ജൂൺ 20ന് ജപ്പാനെതിരേയാണ് ടീമിന്റെ അടുത്ത മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."