വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ
മെയിൻപുരി: ഉത്തർപ്രദേശിലെ മെയിൻപുരിയിൽ കോടികൾ സ്ത്രീധനം വാങ്ങി വിവാഹം കഴിച്ച ശേഷം ഭാര്യയെ പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കേസ്. ഭർത്താവിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ യുവതി വീട്ടിൽ രഹസ്യ ക്യാമറകൾ സ്ഥാപിച്ചതോടെയാണ് നടുക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഭർത്താവിന് മറ്റ് പുരുഷന്മാരുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ യുവതി പൊലിസിന് കൈമാറുകയും ചെയ്തു.
രൂപാലി ഗുപ്ത എന്ന യുവതിയുടെ പരാതിയിൽ മുംബൈയിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറായ ശിവം ഗുപ്തയ്ക്കെതിരെയാണ് പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
സംഭവത്തെക്കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ:
2024 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. വിവാഹസമയത്ത് ഏതാണ്ട് ഒരു കോടി രൂപയാണ് സ്ത്രീധനമായി ശിവം ഗുപ്തയ്ക്ക് നൽകിയത്. എന്നാൽ ഇതിൽ തൃപ്തിയാകാതെ 50 ലക്ഷം രൂപ കൂടി അധികമായി ആവശ്യപ്പെട്ട് ശിവം തന്നെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി യുവതി പരാതിയിൽ പറയുന്നു.
പ്രതിമാസം 2.5 ലക്ഷം രൂപ ശമ്പളമുള്ള എം.ടെക് ബിരുദധാരിയായ ശിവം മാസത്തിൽ കുറച്ചുദിവസം മാത്രമാണ് നാട്ടിലെത്തിയിരുന്നത്. ഈ സമയങ്ങളിൽ ഭാര്യയോട് താൽപ്പര്യക്കുറവ് കാണിക്കുകയും സംശയാസ്പദമായ രീതിയിൽ പെരുമാറുകയും ചെയ്തതോടെയാണ് വാടകവീട്ടിൽ രഹസ്യ ക്യാമറകൾ സ്ഥാപിക്കാൻ രൂപാലി തീരുമാനിച്ചത്.
2025 ജൂണിൽ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ശിവം മറ്റ് പുരുഷന്മാരെ വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ ലൈംഗിക കൃത്യങ്ങളിൽ ഏർപ്പെടുന്നത് യുവതി കണ്ടത്.
ദൃശ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ശിവം ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിക്കുന്നു. ഭയം കാരണമാണ് പരാതി നൽകാൻ വൈകിയത്. ആദ്യം പ്രാദേശിക പൊലിസ് നടപടിയെടുക്കാൻ വിമുഖത കാണിച്ചെങ്കിലും, ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതിനെത്തുടർന്ന് ഏപ്രിൽ 29-നാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഭർത്താവിൽ നിന്ന് ഇത്തരമൊരു പ്രവർത്തി ഒരിക്കലും പ്രതീക്ഷിച്ചില്ല. വലിയ മാനസികാഘാതമാണ് ഇത് ഉണ്ടാക്കിയത് എന്നും യുവതി പറഞ്ഞു.
ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകളും സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് പൊലിസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. രഹസ്യ ക്യാമറ ദൃശ്യങ്ങൾ പൊലിസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."