മെഡിക്കൽ സ്വപ്നങ്ങളുമായി പ്രവാസലോകത്തെ വിദ്യാർഥികൾ; യുഎഇയിൽ നീറ്റ് പരീക്ഷ എഴുതുന്നത് 1800-ഓളം പേർ
ദുബൈ: ഇന്ത്യയിലെ മെഡിക്കൽ പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET-UG 2026) യുഎഇയിൽ പുരോഗമിക്കുന്നു. ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ പരീക്ഷാ കേന്ദ്രമാണ് യുഎഇ. ഇത്തവണ 1800-ലധികം വിദ്യാർത്ഥികളാണ് എംബിബിഎസ്, ബിഡിഎസ് സ്വപ്നങ്ങളുമായി യുഎഇയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലെത്തിയത്. ദുബൈ, ഷാർജ, അബുദബി എന്നിവിടങ്ങളിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലായി അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെയാണ് പരീക്ഷ നടക്കുന്നത്. (neet exam in uae)
ഇന്ത്യയ്ക്ക് പുറത്ത് നീറ്റ് പരീക്ഷ എഴുതുന്നവരിൽ ഭൂരിഭാഗവും യുഎഇയിൽ നിന്നാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. യുഎഇയിൽ മൂന്ന് സ്‌കൂളുകളിലായാണ് നീറ്റ് പ്രവേശന പരീക്ഷ നടക്കുന്നത്. ദുബൈ ഇന്ത്യൻ ഹൈസ്‌കൂളിൽ ഏകദേശം 900 വിദ്യാർത്ഥികളും ഷാർജ ഇന്ത്യൻ സ്‌കൂളിൽ 700-ൽ അധികം വിദ്യാർത്ഥികളും അബുദബി ഇന്ത്യൻ സ്‌കൂളിൽ 300-ഓളം വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതുന്നത്.
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സമ്മർദ്ദം കുറയ്ക്കുന്നതിനായി മെട്രോ സ്റ്റേഷനോട് ചേർന്നുള്ള കേന്ദ്രങ്ങളും വിശാലമായ പാർക്കിംഗ് സൗകര്യങ്ങളും ഇത്തവണ പ്രത്യേകം ഒരുക്കിയിട്ടുണ്ടെന്ന് ഇന്ത്യൻ ഹൈ ഗ്രൂപ്പ് ഓഫ് സ്കൂൾസ് സിഇഒ പുനിത് എം കെ വാസു അറിയിച്ചു.
സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; മുഴുവൻ സമയ വീഡിയോഗ്രാഫി
പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനായി അതീവ ജാഗ്രതയാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ പരീക്ഷാ മുറികളിലും ഓരോ വിദ്യാർത്ഥിയെയും കേന്ദ്രീകരിച്ച് വീഡിയോഗ്രാഫി നടക്കുന്നുണ്ട്. ഒഎംആർ ഷീറ്റും അഡ്മിറ്റ് കാർഡും വിദ്യാർത്ഥിയുടെ മുഖവും വ്യക്തമായി കാണുന്ന രീതിയിലാണ് റെക്കോർഡിംഗ്. രണ്ട് തലങ്ങളിലുള്ള ദേഹപരിശോധനയ്ക്ക് ശേഷമാണ് ഓരോ വിദ്യാർത്ഥിയെയും ഹാളിലേക്ക് പ്രവേശിപ്പിച്ചത്.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) കർശനമായ ഡ്രസ് കോഡ് പാലിച്ചാണ് വിദ്യാർത്ഥികൾ എത്തിയത്. ലളിതമായ വസ്ത്രങ്ങൾ, സ്ലിപ്പറുകൾ അല്ലെങ്കിൽ താഴ്ന്ന ഹീൽ ഉള്ള ചെരുപ്പുകൾ എന്നിവയ്ക്കാണ് മുൻഗണന നൽകിയത്. വലിയ ബട്ടണുകളുള്ള വസ്ത്രങ്ങൾക്കും ഷൂസിനും കർശന വിലക്കുണ്ടായിരുന്നു. സുതാര്യമായ വാട്ടർ ബോട്ടിലുകൾ മാത്രമാണ് ഹാളിലേക്ക് അനുവദിച്ചത്.
യുഎഇ സമയം ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെയാണ് പരീക്ഷാ സമയം. എന്നാൽ 12 മണിക്ക് തന്നെ ഗേറ്റുകൾ അടച്ചു. യുഎഇയിലെ ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരീക്ഷാ നടപടികൾ ഏകോപിപ്പിക്കുന്നത്. ആഗോളതലത്തിൽ 22 ലക്ഷത്തിലധികം വിദ്യാർത്ഥികൾ എഴുതുന്ന പരീക്ഷയുടെ ഫലം ഒരു മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും വർഷങ്ങളിലും നീറ്റ് പരീക്ഷയ്ക്കായി കൂടുതൽ വിദേശ കേന്ദ്രങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായുള്ള വലിയൊരു പരീക്ഷണശാല കൂടിയായി യുഎഇയിലെ ഈ കേന്ദ്രങ്ങൾ മാറുകയാണ്.
neet exam in uae has attracted around 1800 students this year, as expatriate students pursue medical careers. the growing participation reflects rising interest in healthcare education and competitive exam opportunities among indian students abroad.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."