വിധി കാത്ത് കേരളം; ആവേശക്കൊടുമുടിയിൽ മുന്നണികൾ; ഇന്ദിരാ ഭവനിൽ പായസവട്ടങ്ങൾ റെഡി
തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, തികഞ്ഞ വിജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. ഭരണത്തുടർച്ചയെന്ന എൽ.ഡി.എഫിന്റെ മോഹങ്ങൾക്ക് തടയിടുമെന്ന ശുഭപ്രതീക്ഷയിലാണ് യു.ഡി.എഫ് മുന്നണി. അതേസമയം ബി.ജെ.പി നിർണ്ണായക ശക്തിയാകുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
പന്തലും പായസവുമായി യു.ഡി.എഫ്; അട്ടിമറി വിജയം പ്രതീക്ഷിക്കുന്നു
ഭരണമാറ്റം ഉറപ്പാണെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. തിരുവനന്തപുരത്തെ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ തുടങ്ങി. വിജയാഘോഷത്തിനായി കൂറ്റൻ പന്തൽ ഉയർന്നു കഴിഞ്ഞു. പായസം വയ്ക്കുന്നതിനുള്ള ചെമ്പുകളും ലഡുവും ഇതിനോടകം തന്നെ ഓർഡർ ചെയ്തിട്ടുണ്ട്. എക്സിറ്റ് പോൾ പ്രവചനങ്ങളെക്കാൾ വലിയ മുന്നേറ്റം തങ്ങൾക്കുണ്ടാകുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ വാദം.
മൂന്നാമൂഴത്തിന് എൽ.ഡി.എഫ്; പിണറായി ചരിത്രം കുറിക്കുമോ?
ഭരണവിരുദ്ധ വികാരം ഏശില്ലെന്നും വികസനത്തുടർച്ചയ്ക്ക് ജനങ്ങൾ വോട്ട് നൽകുമെന്നുമാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. 74 മുതൽ 75 സീറ്റുകൾ വരെ നേടി അധികാരം നിലനിർത്തുമെന്ന് ഇടതുമുന്നണി അവകാശപ്പെടുന്നു. ഏത് സാഹചര്യത്തിലും വിജയം ഉറപ്പുള്ള 50 മണ്ഡലങ്ങൾ തങ്ങൾക്കൊപ്പമുണ്ടെന്നാണ് എ.കെ.ജി സെന്ററിലെ വിലയിരുത്തൽ. പിണറായി വിജയൻ മൂന്നാം തവണയും മുഖ്യമന്ത്രിയായി അധികാരത്തിലെത്തി ചരിത്രം കുറിക്കുമോ എന്ന ആകാംക്ഷയിലാണ് അണികൾ.
അഞ്ച് സീറ്റുകളിൽ കണ്ണുവെച്ച് ബി.ജെ.പി
ഇത്തവണ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിൽ വലിയ പ്രതീക്ഷയാണ് എൻ.ഡി.എ പുലർത്തുന്നത്. കുറഞ്ഞത് അഞ്ച് സീറ്റുകളിലെങ്കിലും താമര വിരിയുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. തിരുവനന്തപുരത്തെ നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്നാണ് എൻ.ഡി.എ ക്യാമ്പിന്റെ വിലയിരുത്തൽ. വട്ടിയൂർക്കാവിലും കടുത്ത പോരാട്ടമാണ് നടന്നത്.
തലസ്ഥാനത്ത് നേതാക്കളുടെ വൻ നിര
ഫലമറിയാൻ പ്രമുഖ നേതാക്കളെല്ലാം തിരുവനന്തപുരത്ത് കേന്ദ്രീകരിച്ചിരിക്കുകയാണ്. എൽ.ഡി.എഫിന് വേണ്ടി എം.വി. ഗോവിന്ദൻ തലസ്ഥാനത്തുണ്ട്. പിണറായി വിജയൻ നിലവിൽ കണ്ണൂരിലാണ്.
യു.ഡി.എഫ് നിരയിൽ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ തുടങ്ങിയവർ തിരുവനന്തപുരത്ത് ഫലം വിലയിരുത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കന്റോൺമെന്റ് ഹൗസിലിരുന്നാകും ഫലങ്ങൾ നിരീക്ഷിക്കുക.
വി.ഡി. സതീശൻ, കെ. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ തുടങ്ങിയ പ്രമുഖരുടെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്നതിൽ ഈ തെരഞ്ഞെടുപ്പ് ഫലം അതീവ നിർണ്ണായകമാകും. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേരളം ആർക്കൊപ്പം നിൽക്കുമെന്ന് നാളെ ഉച്ചയോടെ വ്യക്തമാകും.
kerala is on the edge of its seat as counting for the assembly elections begins in a few hours. the congress-led udf is brimming with confidence, even setting up celebratory tents and sweets at its headquarters. meanwhile, the ldf is eyeing a historic third term for chief minister pinarayi vijayan, and the bjp expects a significant breakthrough in key constituencies. with major leaders camping in the capital, the state is set for a high-stakes political showdown.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."