നെഞ്ചുവേദന അഭിനയിച്ച് വീണു, മക്കളെക്കൊണ്ട് കള്ളം പറയിച്ചു; വീട്ടമ്മയെ കൊലപ്പെടുത്തിയത് ഭർത്താവ് തന്നെ
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തുകയും ശേഷം മോഷണശ്രമമെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയും ചെയ്ത ഭർത്താവ് പൊലിസ് പിടിയിലായി. ലിസാരി ഗേറ്റ് സ്വദേശിയായ സാഖിബാണ് ഭാര്യ കൗസറിനെ (32) കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. സാഖിബിന്റെ വിവാഹേതര ബന്ധത്തെ കൗസർ ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമായത്.
വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് കൗസറിനെ വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ പൊലിസിനും നാട്ടുകാർക്കും മുന്നിൽ തകർന്നുപോയ ഭർത്താവായാണ് സാഖിബ് വേഷമിട്ടത്. മൃതദേഹത്തിനരികെ ഇരുന്ന് വാവിട്ട് നിലവിളിച്ചും, പെട്ടെന്ന് നെഞ്ചുവേദന അഭിനയിച്ച് കുഴഞ്ഞുവീണും ഇയാൾ എല്ലാവരെയും വിശ്വസിപ്പിക്കാൻ ശ്രമിച്ചു. ബന്ധുക്കൾ ഇയാളുടെ നെഞ്ച് തിരുമ്മി നൽകുന്ന സാഹചര്യം വരെയുണ്ടായി.
കറുത്ത വസ്ത്രം ധരിച്ച ഒരാൾ വീട്ടിൽ അതിക്രമിച്ചു കയറുകയും കൗസറിനെ കൊലപ്പെടുത്തിയെന്നായിരുന്നു ഇയാൾ പൊലിസിന് നൽകിയ പ്രാഥമിക മൊഴി. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിത്തീർക്കാൻ ഇയാൾ ബോധപൂർവ്വം ശ്രമിച്ചു. തന്റെ മക്കളിൽ ഒരാളെപ്പോലും ഇയാൾ കള്ളം പറയാൻ പഠിപ്പിച്ചു. "കള്ളന്മാർ വന്ന് അമ്മയെ കൊന്നു" എന്ന് പൊലിസിനോട് പറയാനായിരുന്നു കുട്ടിക്കുള്ള നിർദ്ദേശം.
കള്ളക്കളി പൊളിച്ചത് വൈരുദ്ധ്യമുള്ള മൊഴികൾ
സാഖിബിന്റെ അതിഭാവുകത്വം കലർന്ന പെരുമാറ്റത്തിൽ തുടക്കം മുതലേ പൊലിസിന് സംശയമുണ്ടായിരുന്നു. ചോദ്യം ചെയ്യലിനിടെ ഓരോ തവണയും ഇയാൾ മൊഴികൾ മാറ്റിപ്പറഞ്ഞതോടെ സംശയം ബലപ്പെട്ടു. തുടർന്ന് പൊലിസ് ശാസ്ത്രീയമായ തെളിവുകൾ നിരത്തിയതോടെ സാഖിബ് കുറ്റം സമ്മതിക്കുകയായിരുന്നു.
തന്റെ വിവാഹേതര ബന്ധത്തെച്ചൊല്ലി വീട്ടിൽ കലഹം പതിവായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. വ്യാഴാഴ്ച രാത്രി കൗസർ ഉറങ്ങിക്കിടക്കുമ്പോൾ പേപ്പർ കട്ടർ ഉപയോഗിച്ച് സാഖിബ് കഴുത്തറുക്കുകയായിരുന്നു. കൃത്യം നടക്കുമ്പോൾ ദമ്പതികളുടെ മൂന്ന് മക്കളും വീട്ടിലുണ്ടായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് മീററ്റ് പൊലിസ് അറിയിച്ചു.
In Meerut, Uttar Pradesh, a man named Sakib was arrested for the brutal murder of his wife, Kausar. After slitng her throat while she slept due to disputes over his extramarital affair, Sakib attempted to stage the scene as a robbery gone wrong.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."