തോൽവിക്ക് 'കാരണഭൂത'നോ; എന്താവും പിണറായിയുടെ രാഷ്ട്രീയഭാവി
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സമാനതകളില്ലാത്ത തോൽവി, മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയഭാവിയിലേക്കുള്ള ചോദ്യമുന കൂടിയാണ്. 10 വർഷം കേരളത്തെ കരുതലോടെ നയിച്ചതോ പ്രതിസന്ധികളിൽ നാടിനെ ചേർത്തുപിടിച്ചുവെന്നതോ കനത്ത തോൽവിയുടെ ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചുകടക്കാനുള്ള കാരണമല്ലെന്ന് സി.പി.എം അണികളിൽ വലിയൊരുവിഭാഗവും നേതൃത്വത്തിലെ ചിലരും ഒളിഞ്ഞും തെളിഞ്ഞും പറയുന്നു. 1977നു ശേഷമുള്ള കേരളത്തിൻ്റെ രാഷ്ട്രീയചരിത്രത്തിൽ സമാനതകളില്ലാത്ത തോൽവിയാണ് ഈ തെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് പ്രത്യേകിച്ച് സി.പി.എമ്മിന് സമ്മാനിച്ചത്. മത്സരിച്ച 75 സീറ്റുകളിൽ 25 ഇടത്ത് മാത്രമാണ് സി.പി.എം കഷ്ടിച്ചു കടന്നുകൂടിയത്. 50 സിറ്റിങ് സീറ്റുകളിൽ പാർട്ടി തകർന്നടിഞ്ഞു. പിണറായി വിജയനെ മാത്രം മുന്നിൽനിർത്തിയായിരുന്നു എൽ.ഡി.എഫ് പ്രചാരണം.
കണ്ണുപതിയുന്നിടത്തൊക്കെ പിണറായിയുടെ ഭീമൻ ഹോർഡിങ്ങുകൾ. സി.പി.എമ്മിന്റെ സമൂഹമാധ്യമ ഹാൻഡിലുകളിൽ നിലയ്ക്കാത്ത പിണറായി വാഴ്ത്തുകൾ. മന്ത്രിമാരോ ഘടകകക്ഷി നേതാക്കളോ ചിത്രത്തിലില്ലാതെ നാടിളക്കിയ പ്രചാരണം. എന്നിട്ടും പാർട്ടിയും മുന്നണിയും എട്ടുനിലയിൽ പൊട്ടി. തെരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ പിണറായി വിജയനും എം.വി ഗോവിന്ദനുമെതിരേ അതിരൂക്ഷ വിമർശനങ്ങളുയർന്നു. അണികളാൽ ചോദ്യംചെയ്യപ്പെടുകയെന്നത് പിണറായിയെപ്പോലൊരു നേതാവിന് അപരിചിതമാണ്. പാർട്ടി സെക്രട്ടറി ആയിരുന്നപ്പോഴും മുഖ്യമന്ത്രിക്കസേരയിലിരിക്കുമ്പോഴും നേതൃത്വത്തിൽനിന്നു പോലും പരസ്യ വിമർശനങ്ങൾ പിണറായി നേരിട്ടിട്ടില്ല. പാർട്ടിയിലെ ചോദ്യംചെയ്യപ്പെടാത്ത നേതാവ് എന്ന വിശേഷണമാണ് ഈ തെരഞ്ഞെടുപ്പുകാലം പിണറായി വിജയനിൽനിന്ന് അടർത്തിമാറ്റിയത്.
കണ്ണൂരിലെ മുതിർന്ന നേതാവ് ഇന്നലെ ഫേസ്ബുക്കിൽ ഇട്ട കുറിപ്പിലും പിണറായി ഉൾപ്പെടെയുള്ള നേതൃത്വത്തിനെതിരേയുള്ള 'കുത്ത്' ഉണ്ടായിരുന്നു. ഇതുവരെ ഭയന്നും മടിച്ചും നിന്ന പലരും പലതും തുറന്നടിക്കാനും ഇനി മടിക്കില്ല. മുഖ്യമന്ത്രിയെന്ന നിലയ്ക്കു ലഭിച്ച ഇളവുകളാണ് 81ാം വയസിലും പിണറായിയെ പാർട്ടിക്കു മുകളിൽ പ്രതിഷ്ഠിച്ചത്. ഭരണം നഷ്ടമായതോടെ ആ ഇളവുകളും റദ്ദാകാനിടയുണ്ട്.
പ്രതിപക്ഷത്തെ നയിക്കുമോ ?
പുതിയ സഭയിൽ പിണറായി വിജയൻ എൽ.ഡി.എഫിനെ നയിക്കുമോ എന്നതാണ് രാഷ്ട്രീയകേരളത്തിന്റെ ചോദ്യം. തെരഞ്ഞെടുപ്പുഫലത്തിനു പിന്നാലെ കണ്ണൂരിൽനിന്ന് ഇന്നലെ തിരുവനന്തപുരത്തേക്കു തിരിച്ച മുഖ്യമന്ത്രിയോട് മാധ്യമങ്ങൾ ആവർത്തിച്ചു ചോദിച്ചിട്ടും ഒരക്ഷരം മിണ്ടാൻ അദ്ദേഹം തയാറായില്ല. സഭയിൽ സാദാ എം.എൽ.എ ആയിരിക്കാൻ സാധ്യതയില്ലെന്നാണ് പിണറായിയോട് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. അങ്ങനെയെങ്കിൽ പ്രതിപക്ഷനേതാവിന്റെ റോളിൽ അടുത്ത അഞ്ചുവർഷം നമുക്ക് പിണറായിയെ കാണാം.
നിയമസഭയിൽ പിണറായിയെ നേരിടാൻ ഇനി ജി. സുധാകരനും വി. കുഞ്ഞികൃഷ്ണനും ടി.കെ ഗോവിന്ദനും ഭരണനിരയിലുണ്ടാകും.
സ്പീക്കർ പദവിയിലേക്ക് കെ.കെ രമയുടെ പേരും യു.ഡി.എഫിൽ ഉയരുന്നുണ്ട്. അങ്ങനെയെങ്കിൽ കാലത്തിന്റെ കാവ്യനീതി പിണറായി വിജയനും ബാധകമാകുന്നതിന് രാഷ്ട്രീയകേരളം സാക്ഷിയാകും. ഇന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നാണ്പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."