അസം, ബംഗാൾ, കേരളം: മുസ്‌ലിം മേഖലകളിൽ കരുത്തുകാട്ടി കോൺഗ്രസ്; പാർട്ടിയുടെ മുസ്‌ലിം സ്ഥാനാർഥികൾ ജയിച്ചത് കനത്ത ഭൂരിപക്ഷത്തിൽ
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അസമിലും പശ്ചിമബംഗാളിലും കേരളത്തിലും തമിഴ്‌നാട്ടിലും കോൺഗ്രസ് ഏറ്റവും ശക്തമായ പ്രകടനം കാഴ്ചവച്ചത് മുസ്ലിം ഭൂരിപക്ഷ മേഖലകളിലെന്ന് കണക്കുകൾ. 2023ലെ മണ്ഡല പുനർനിർണ്ണയത്തിന് ശേഷം അസമിലെ മുസ്ലിം ഭൂരിപക്ഷ സീറ്റുകൾ 35ൽ നിന്ന് 23ലേക്ക് കുറഞ്ഞിരുന്നു. ഇത് ന്യൂനപക്ഷ വിഭാഗങ്ങളുടെ രാഷ്ട്രീയ സ്വാധീനം കുറയ്ക്കാൻ ഇടയാക്കിയെങ്കിലും, ലഭ്യമായ സീറ്റുകളിൽ മിക്കതും നിലനിർത്താൻ കോൺഗ്രസിന് സാധിച്ചു. മുസ്ലിം ഭൂരിപക്ഷകേന്ദ്രങ്ങളായ ബരാക് വാലിയിലും ലോവർ അസമിലുമാണ് കോൺഗ്രസ് ഇത്തവണ കൂടുതൽ സീറ്റുകൾ നേടിയത്. ഇവിടെ എ.ഐ.യു.ഡി.എഫ് വോട്ടുകൾ ഭിന്നിപ്പിച്ചില്ലായിരുന്നുവെങ്കിൽ കോൺഗ്രസ് നില മെച്ചപ്പെടുത്താമായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 29.67 ശതമാനമായിരുന്ന കോൺഗ്രസിന്റെ വോട്ട് വിഹിതം ഇത്തവണ 29.84 ശതമാനമായി കൂടിയിട്ടുണ്ട്. എന്നാൽ സീറ്റുകളുടെ എണ്ണത്തിൽ കുറവുണ്ടായി. ആകെ 20 മുസ്ലിം സ്ഥാനാർത്ഥികളെയാണ് ഇത്തവണ അസമിൽ കോൺഗ്രസ് മത്സരിപ്പിച്ചത്. അതിൽ രണ്ടുപേരൊഴികെ എല്ലാവരും വിജയിച്ചു. അസമിൽ കോൺഗ്രസിന് 19 എം.എൽ.എമാരാണുള്ളത്.
അസമിൽ കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചതാകട്ടെ വൻ ഭൂരിപക്ഷത്തിലുമാണ്. അബ്ദുസ് സർക്കാർ- 1.19 ലക്ഷം, അഫ്താബ് ഉദ്ദീൻ- 1.09 ലക്ഷം, തൻസിൽ ഹുസൈൻ- 1.08 ലക്ഷം, സുബൈർ അനം മജുംദാർ- 1.05 ലക്ഷം, അബ്ദുർ റഹീം അഹമ്മദ്- 87,000, റക്കിബുദ്ദീൻ അഹമ്മദ്- 78,000, ബേബി ബീഗം- 68,000, സക്കീർ ഹുസൈൻ- 67,000, നൂറുൽ ഹുദ- 69,000, അമിനൂർ റഷീദ് ചൗധരി - 86,000 എന്നിവരുടെയെല്ലാം ഭൂരിപക്ഷം അസമിലെ റെക്കോഡാണ്. മുസ്ലിം കേന്ദ്രങ്ങളിൽ ഏകപക്ഷീയമായി കോൺഗ്രസിലേക്ക് വോട്ടുകൾ ഒഴുകിയെന്നാണ് ഇത് വ്യക്തമാക്കുന്നത്. മത്സരിച്ച 30 സീറ്റുകളിൽ വെറും രണ്ടുസീറ്റുകളിൽ മാത്രമാണ് ബദ്‌റുദ്ദീൻ അജ്മലിന്റെ എ.ഐ.യു.ഡി.എഫിന് വിജയിക്കാനായത്. പശ്ചിമബംഗാളിൽ ഇത്തവണ രണ്ട് കോൺഗ്രസ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്. അത് രണ്ടും മുസ്ലിംസമുദായത്തിൽനിന്നുള്ളവരാണ്. ബംഗാളിൽ മുസ്ലിം സ്ഥാനാർത്ഥികൾക്ക് സീറ്റ് നൽകുന്നതിൽ കോൺഗ്രസ് തൃണമൂലിനെക്കാൾ മുന്നിലായിരുന്നു. തൃണമൂൽ 47 പേർക്ക് സീറ്റ് നൽകിയപ്പോൾ കോൺഗ്രസ് 63 പേരെയാണ് മത്സരിപ്പിച്ചത്.
തമിഴ്‌നാട്ടിൽ കോൺഗ്രസ് മത്സരിപ്പിച്ച രണ്ട് മുസ്ലിം സ്ഥാനാർത്ഥികളിൽ ഒരാൾ വിജയിച്ചു. സംസ്ഥാനത്ത് ആകെ 27 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് ആകെ നിർത്തിയത്. ഇതിൽ അഞ്ചുപേരാണ് ജയിച്ചത്. കേരളത്തിലും മുസ്ലിം ഭൂരിപക്ഷമണ്ഡലങ്ങളിൽ കോൺഗ്രസ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കേരളത്തിലെ 140 അംഗ നിയമസഭയിൽ ഇത്തവണ 35 മുസ്ലിംകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ 30 പേരും കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് സഖ്യത്തിൽ നിന്നുള്ളവരാണ്. കേരളത്തിൽ അരലക്ഷത്തിലധികം വോട്ടുകൾ നേടി വിജയിച്ച ഒമ്പതു പേരും യു.ഡി.എഫ് സ്ഥാനാർത്ഥികളാണ്. ഇതെല്ലാം ന്യൂനപക്ഷ മണ്ഡലങ്ങളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."