'കണക്കുകൾ കൊണ്ട് മുറിവുണങ്ങില്ല'; ശൈലി മാറ്റാൻ സിപിഎമ്മിൽ യുവനിരയുടെ പടയൊരുക്കം!
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പ്രഹരത്തിന് പിന്നാലെ സിപിഎമ്മിൽ തിരുത്തൽ വാദമുയർത്തി യുവനേതൃത്വം. കേവലം വോട്ട് കണക്കുകൾ നിരത്തി പരാജയത്തെ ലഘൂകരിക്കാനാവില്ലെന്നും ജനവികാരവും അണികളുടെ ആത്മവിശ്വാസവും വീണ്ടെടുക്കാൻ അടിമുടി മാറ്റം വേണമെന്നുമാണ് പാർട്ടിയിലെ രണ്ടാം നിര നേതാക്കളുടെ നിലപാട്. സംസ്ഥാന സെക്രട്ടേറിയറ്റിലെ യുവശബ്ദങ്ങൾ നേതൃത്വത്തിന് മുന്നിൽ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
യുവനേതൃത്വത്തിന്റെ പ്രധാന ആവശ്യങ്ങൾ:
പാർട്ടിക്ക് നേരെ ഉയരുന്ന വിമർശനങ്ങളെ ശത്രുതാപരമായ നിലപാടോടെ കാണരുത്. തെറ്റുകൾ തുറന്ന് സമ്മതിക്കാനുള്ള ആർജ്ജവം കാണിക്കണം.ബ്രാഞ്ച് തലം മുതൽ താഴെത്തട്ടിലുള്ള പ്രവർത്തകരുടെ അഭിപ്രായങ്ങൾ ഗൗരവമായി പരിഗണിക്കണം. സാധാരണക്കാരുമായുള്ള പാർട്ടിയുടെ ബന്ധത്തിൽ വിള്ളൽ വീണുവെന്ന മുന്നറിയിപ്പാണ് യുവനേതൃത്വം നൽകുന്നത്.പതിവ് രീതിയിലുള്ള തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുകൾ കൊണ്ട് കാര്യമില്ലെന്നും പാർട്ടിയുടെ ശൈലിയിൽ മാറ്റം വരുത്തി ജനവിശ്വാസം നേടിയെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നായകൻ ആര്? ഉറ്റുനോക്കി കേരളം
പത്ത് വർഷത്തെ ഭരണത്തിന് ശേഷം പിണറായി വിജയൻ സർക്കാരിന് അധികാരം ഒഴിയേണ്ടി വന്ന സാഹചര്യത്തിൽ, പ്രതിപക്ഷ നേതൃസ്ഥാനം ആര് ഏറ്റെടുക്കും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പിണറായി വിജയൻ തന്നെ പ്രതിപക്ഷ സ്ഥാനത്തെത്തണമെന്നാണ് ഒരു വിഭാഗത്തിന്റെ താല്പര്യം. എന്നാൽ പരാജയത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം ഇതിന് സന്നദ്ധനാകുമോ എന്ന് വ്യക്തമല്ല.
പിണറായി വിജയൻ പിന്മാറുകയാണെങ്കിൽ പകരം മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ പ്രതിപക്ഷ നേതാവായി ഉയർത്തിക്കൊണ്ടുവരാനാണ് സാധ്യത.രാവിലെ 11 മണിക്ക് ചേരുന്ന എൽഡിഎഫ് യോഗത്തിന് ശേഷം പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച കൂടുതൽ വ്യക്തത ലഭിക്കും. പിണറായി വിജയൻ തന്നെ ആദ്യഘട്ടത്തിൽ നേതൃത്വം ഏറ്റെടുക്കണമെന്ന സമ്മർദ്ദവും പാർട്ടിക്കുള്ളിലുണ്ട്.
വിമർശനങ്ങളെ ഉൾക്കൊള്ളാൻ പാർട്ടി തയ്യാറാകുമോ അതോ പഴയ രീതിയിലുള്ള ന്യായീകരണങ്ങളുമായി മുന്നോട്ട് പോകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."