തമിഴ്‌നാട്ടിൽ രാഷ്ട്രീയ നാടകം; ടിവികെ-കോൺഗ്രസ് സഖ്യത്തെ തടയാൻ എഐഎഡിഎംകെ-ഡിഎംകെ രഹസ്യനീക്കം?
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റകക്ഷിയായി മാറിയ വിജയ്‍യുടെ ടിവികെക്ക് സർക്കാർ രൂപീകരിക്കാൻ വെല്ലുവിളിയായി ദ്രാവിഡ പാർട്ടികളുടെ പുതിയ നീക്കങ്ങൾ. ടിവികെ-കോൺഗ്രസ് സഖ്യം അധികാരത്തിൽ വരുന്നത് തടയാൻ എഐഎഡിഎംകെ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചേക്കുമെന്നാണ് വിവരം. ഡിഎംകെയുടെ പുറത്തുനിന്നുള്ള പിന്തുണയോടെ എടപ്പാടി പളനിസ്വാമിയെ വീണ്ടും മുഖ്യമന്ത്രിയാക്കാനുള്ള ഫോർമുലയാണ് ചർച്ചകളിൽ സജീവമാകുന്നത്.
ഡൽഹിയിൽ നിന്ന് നിർദ്ദേശം; സഖ്യത്തിൽ വിള്ളൽ
കോൺഗ്രസ്-ടിവികെ സഖ്യസർക്കാർ തമിഴ്‌നാട്ടിൽ വരുന്നത് അനുവദിക്കരുതെന്ന് എൻഡിഎ കേന്ദ്രങ്ങളിൽ നിന്ന് നിർദ്ദേശം ലഭിച്ചതായാണ് സൂചന. ഇതിന്റെ ഭാഗമായാണ് ടിവികെയുമായുള്ള ചർച്ചകളിൽ നിന്ന് അൻപുമണി രാമദാസിന്റെ പിഎംകെ പിന്മാറിയതെന്നും റിപ്പോർട്ടുകളുണ്ട്. 108 സീറ്റുകളുള്ള ടിവികെക്ക് കേവല ഭൂരിപക്ഷത്തിന് (118) പത്തു സീറ്റുകളുടെ കുറവാണുള്ളത്. അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ മറ്റ് കക്ഷികളുടെ സഹായം കൂടി വിജയ്‍ക്ക് ആവശ്യമാണ്.
ഡിഎംകെ-കോൺഗ്രസ് പോര് മുറുകുന്നു
വർഷങ്ങളായുള്ള ഡിഎംകെ-കോൺഗ്രസ് ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയാണ് കോൺഗ്രസ് വിജയ്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധിയുടെ നീക്കത്തിൽ ഡിഎംകെ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. "രാഹുൽ മര്യാദ കാണിച്ചില്ല" എന്ന് ഡിഎംകെ നേതാക്കൾ തുറന്നടിച്ചു. ബിജെപി പിൻവാതിൽ വഴി തമിഴ്‌നാട്ടിൽ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ് എന്തിനാണ് ടിവികെയെ സഹായിക്കുന്നത് എന്നാണ് ഡിഎംകെയുടെ ചോദ്യം.
എംഎൽഎമാർ റിസോർട്ടിലേക്ക്; ദ്രാവിഡ പാർട്ടികളുടെ നീക്കം ഇങ്ങനെ:
എഐഎഡിഎംകെയുടെ 28 എംഎൽഎമാർ നിലവിൽ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറി. ടിവികെയുടെ നീക്കങ്ങൾ നിരീക്ഷിക്കാനാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം.
വിജയ് ഭൂരിപക്ഷം തെളിയിക്കുന്നതിൽ പരാജയപ്പെട്ടാൽ മാത്രം രംഗത്തെത്താനാണ് ഡിഎംകെ തീരുമാനം. 'ദ്രാവിഡ വിരുദ്ധ' നീക്കമെന്ന പ്രചാരണം ഒഴിവാക്കാൻ എഐഎഡിഎംകെയെ മുൻനിർത്തിയുള്ള കളികളാണ് അണിയറയിൽ നടക്കുന്നത്.
ഭൂരിപക്ഷം തെളിയിക്കുന്നതിന് ആവശ്യമായ 118 എംഎൽഎമാരുടെ പിന്തുണക്കത്തുകൾ ഹാജരാക്കാൻ ഗവർണർ വിജയ്‍യോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ പരാജയപ്പെട്ടാൽ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുമോ അതോ രണ്ടാമത്തെ വലിയ സഖ്യമായ ഡിഎംകെ-എഐഎഡിഎംകെ ധാരണയിലേക്ക് നീങ്ങുമോ എന്ന് കണ്ടറിയണം.
വിജയ് മന്ത്രിസഭ രൂപീകരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടാൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വമ്പൻ അട്ടിമറികൾ സംഭവിക്കുമെന്നുറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."