ഊട്ടി നഗരത്തെ വിറപ്പിച്ച് കാട്ടാന; പരിഭ്രാന്തരായി വിനോദ സഞ്ചാരികളും നാട്ടുകാരും; ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്
ഊട്ടി: ഊട്ടി നഗരത്തെ മുൾമുനയിൽ നിർത്തി കാട്ടാന സാന്നിധ്യം. കഴിഞ്ഞ ദിവസം ടൗണിലിറങ്ങിയ ഒറ്റയാനെ വനത്തിലേക്ക് തുരത്താനുള്ള ശ്രമങ്ങൾ വനംവകുപ്പ് തുടരുകയാണ്. കൊമ്പൻ നിലവിൽ വനമേഖലയോട് ചേർന്നുള്ള ഭാഗങ്ങളിലാണുള്ളതെങ്കിലും ജനവാസ മേഖലയിലേക്ക് തിരിച്ചെത്താനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത ജാഗ്രത തുടരുകയാണ്.
ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ ഊട്ടി ടൗണിലെ എട്ടിൻസ് റോഡിൽ കാട്ടാനയിറങ്ങിയത്. തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രി കോംപൗണ്ടിലെത്തിയ ആന ഏറെനേരം പരിഭ്രാന്തി പടർത്തി. പിന്നീട് വാഹനങ്ങളുണ്ടായിരുന്ന റോഡിലൂടെ നടന്നുനീങ്ങിയ കൊമ്പൻ സമീപത്തെ വനപ്രദേശത്തേക്ക് കയറുകയായിരുന്നു. കൂട്ടംതെറ്റിയെത്തിയതാണ് ഈ ആനയെന്നാണ് വനംവകുപ്പിന്റെ നിഗമനം.
ആനയെ നിരീക്ഷിക്കുന്നതിനായി ഡ്രോൺ ക്യാമറകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. കൊമ്പൻ വീണ്ടും നഗരത്തിലേക്ക് പ്രവേശിക്കാതിരിക്കാൻ വനംവാച്ചർമാരുടെ പ്രത്യേക സംഘം നിരീക്ഷണം നടത്തുന്നുണ്ട്. ആന നിലവിൽ ഉൾവനത്തിലേക്ക് മാറിയിട്ടില്ല.
അവധിക്കാലമായതിനാൽ ഊട്ടിയിൽ വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യം പരിഗണിച്ച് വനംവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."