ജനസംഖ്യാനുപാതത്തേക്കാൾ ക്രിസ്ത്യൻ എംഎൽഎമാർ കൂടുതൽ; വിദ്വേഷ പരാമർശവുമായി ടിപി സെൻകുമാർ; തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ക്രിസ്ത്യൻ സമൂഹം
തിരുവനന്തപുരം: ക്രിസ്ത്യൻ സമൂഹത്തെ ലക്ഷ്യംവെച്ച് വിദ്വേഷ പരാമർശവുമായി മുൻ ഡിജിപിയും, സംഘപരിവാർ സഹയാത്രികനുമായ ടിപി സെൻകുമാർ. കേരളത്തിൽ ക്രെെസ്തവ സമൂഹത്തിന് അവരുടെ ജനസംഖ്യാനുപത്തിൽ കവിഞ്ഞ് നിയമസഭയിലും, അധികാര സ്ഥാനങ്ങളിലും പ്രാതിനിധ്യം ലഭിക്കുന്നുണ്ടെന്നാണ് സെൻകുമാറിന്റെ ആരോപണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഗുണഭോക്താക്കളാണ് ക്രിസ്ത്യാനികൾ. 18.38% ജനസംഖ്യയുള്ള ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് 36 പേർ നിയമസഭയിലെത്തി. യുഡിഎഫിൽ ജയിച്ച 102 പേരിൽ 33 പേരും (ഏകദേശം 32 ശതമാനം) ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവരാണെന്നും ടിപി സെൻകുമാർ പറയുന്നു. സ്വന്തം ജനസംഖ്യാനുപാതത്തെക്കാൾ വലിയ പ്രാതിനിധ്യമാണ് അവർക്കുള്ളത്.
സർക്കാരിന്റെ ഔദ്യോഗിക ജനനനിരക്ക് രേഖകൾ പ്രകാരം ക്രിസ്ത്യൻ സമൂഹത്തിലെ ജനസംഖ്യ വളരെ കുറവാണെന്ന് അദ്ദേഹം പറയുന്നു. 2008ൽ 100 കുട്ടികൾ ജനിക്കുമ്പോൾ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് 17.58 ശതമാനം കുട്ടികളുണ്ടായിരുന്നത്. 2015ൽ ഇത് 15.42 ശതമാനമായും, 2023ൽ എത്തിയപ്പോൾ 14.45 ശതമാനമായും കുറഞ്ഞു. ദേശീയ നയമനുസരിച്ച് ജനസംഖ്യാ നിയന്ത്രണം കൃത്യമായി നടപ്പിലാക്കിയതിന്റെ ഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനനനിരക്കിലും ജനസംഖ്യയിലും പിന്നിലായിട്ടും അധികാര സ്ഥാനങ്ങളിൽ ഇവർക്ക് വലിയ മേൽക്കൈ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറഞ്ഞ ജനസംഖ്യയിലും, കൂടുതൽ ജനപ്രതിനിധികളെ ലഭിക്കുന്നതിന് കാരണം രേഖകളിൽ ഹിന്ദുവായി തുടരുന്ന 'ക്രിപ്റ്റോ ക്രിസ്ത്യാനികൾ' ആണോ എന്ന് സംശയിക്കണമെന്ന് ടിപി സെൻകുമാര‍് പറയുന്നു. വിശ്വാസത്തിലും, ജീവിതരീതിയിലും ക്രിസ്ത്യാനിയായി കഴിയുന്ന ഇവർ കേരളത്തിലും, തമിഴ്നാട്ടിലും ശക്തിപ്രാപിച്ചെന്നും ആരോപണമുണ്ട്. ഒബിസി, എസ്‌സി തുടങ്ങിയ സംവരണാനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാനാണ് ഇവർ ഔദ്യോഗികമായി മതം മാറാത്തത്. 2027ലെ സെൻസസിൽ ഈ വിഭാഗം തങ്ങളുടെ യഥാർഥ മതം രേഖപ്പെടുത്തിയാൽ ഇന്ത്യയിലെ ക്രിസ്ത്യൻ ജനസംഖ്യ 14 മുതൽ 15 ശതമാനം വരെയായി വർധിക്കുമെന്നും ഹിന്ദു ജനസംഖ്യ 65 ശതമാനമായി കുറയുമെന്നും സെൻകുമാർ പറഞ്ഞു.
ക്രൈസ്തവ വിഭാഗത്തിന്റെ വോട്ടുകൾ ബിഷപ്പുമാരുടെയും വൈദികരുടെയും പൂർണ നിയന്ത്രണത്തിലാണെന്നും അവർ നിർദേശിക്കുന്നവർക്ക് മാത്രമാണ് ആ സമുദായത്തിന്റെ വോട്ട് ലഭിക്കുകയെന്നും സെൻകുമാർ ആരോപിച്ചു. കാസ പോലെയുള്ള ചുരുക്കം ചില സംഘടനകളൊഴികെ, ക്രൈസ്തവ സമൂഹത്തിലെ ബഹുഭൂരിപക്ഷവും ബിജെപിക്ക് വോട്ട് ചെയ്യാൻ തയ്യാറാവില്ല. മതപരിവർത്തനം അവരുടെ പ്രധാന ലക്ഷ്യമായി കാണുന്നതിനാലാണ് അവർ ഇത്തരമൊരു രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു വിഭാഗം ഇത് കണ്ടില്ലെന്ന് നടിക്കരുതെന്നും സെൻകുമാർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം നടന്ന സംഘ്പരിവാർ അനുകൂല ടെലിവിഷൻ ചാനലിൻ്റെ തെരഞ്ഞെടുപ്പ് വിശകലന ചർച്ചയിലാണ് സെൻകുമാർ ഈ വാദങ്ങൾ ഉയർത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."