എസ്.ഡി.പി.ഐ വോട്ടുകളിൽ ഗണ്യമായ കുറവ്
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ വോട്ടുകളിൽ ഗണ്യമായ കുറവ്. 36 മണ്ഡലങ്ങളിൽ മത്സരിച്ച പാർട്ടിക്ക് കഴിഞ്ഞതവണത്തേക്കാൾ 17394 വോട്ടുകളുടെ കുറവാണ് ഇത്തവണയുണ്ടായത്. 2021ൽ 40 സീറ്റിൽ മത്സരിച്ച എസ്.ഡി.പി.ഐ 75,566 വോട്ടുകൾ നേടിയിരുന്നു. എന്നാൽ, ഇത്തവണ 36 മണ്ഡലങ്ങളിൽ നിന്നായി ആകെ 58172 വോട്ടുകൾ മാത്രമാണ് നേടാനായത്. 2021ൽ ശരാശരി ഒരു മണ്ഡലത്തിൽ 1889 വോട്ടുകൾ ലഭിച്ചിരുന്നത് 2026 ലെത്തിയപ്പോൾ 1615 ആയി ചുരുങ്ങി.
കഴിഞ്ഞതവണ മത്സരിച്ച 23 സീറ്റുകൾ ഒഴിവാക്കി പകരം മറ്റ് 19 സീറ്റുകളിലാണ് ഇത്തവണ എസ്.ഡി.പി.ഐ മത്സരിച്ചത്. ഇവയിൽ നിന്ന് ആകെ 32623 വോട്ടുകൾ ലഭിച്ചു. ഇതോടൊപ്പം കഴിഞ്ഞതവണത്തെ 17 സീറ്റുകളിൽ ഇത്തവണയും ജനവിധി തേടി. ഈ 17 സീറ്റുകളിൽ അഞ്ചിടത്തൊഴികെ ബാക്കിയെല്ലായിടത്തും വോട്ടുകൾ കുറഞ്ഞു. 17 ഇടത്ത് നിന്നായി ആകെ 25549 വോട്ടുകൾ ലഭിച്ചു. തവനൂരിൽ 274 വോട്ടുകളും തൃത്താലയിൽ 164 വോട്ടുകളും വർധിച്ചു. ഷൊർണൂർ- 12, ചേലക്കര- 84, കരുനാഗപ്പള്ളി - 190 എന്നിങ്ങനെയും വർധനവുണ്ടായി. അതേസമയം, ബാക്കിയുള്ള മട്ടന്നൂർ, വടകര, പൊന്നാനി, പട്ടാമ്പി, ഗുരുവായൂർ, മണലൂർ, കളമശ്ശേരി, കോതമംഗലം, ചങ്ങനാശ്ശേരി, ചടയമംഗലം, നെടുമങ്ങാട്, കൈപ്പമംഗലം എന്നീ 12 മണ്ഡലങ്ങളിൽ നിന്ന് മാത്രം 9495 വോട്ടുകൾ നഷ്ടപ്പെട്ടു. 2021ൽ ഈ മണ്ഡലങ്ങളിൽ നിന്ന് മാത്രമായി 27583 വോട്ടുകളാണ് ആകെ ലഭിച്ചിരുന്നത്. ഇത് 2026 ലെത്തിയപ്പോൾ 18088 ആയി ചുരുങ്ങി.
ഇത്തവണ ആകെ മത്സരിച്ച 36 സീറ്റുകളിൽ 12 ഇടത്തും ആയിരത്തിൽ താഴെ വോട്ടുകൾ മാത്രമാണ് പാർട്ടിക്ക് ലഭിച്ചത്. ഏറ്റവും കുറവ് വോട്ടുകൾ ലഭിച്ചത് ഇരിക്കൂറിലാണ്. ആകെ 417 വോട്ടുകളാണ് മണ്ഡലത്തിൽ ലഭിച്ചത്. ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത് മലപ്പുറം മണ്ഡലത്തിലാണ്. 5124 വോട്ടുകൾ. കേഡർ സ്വഭാവമുള്ള പാർട്ടിയെന്ന് അവകാശവാദമുന്നയിക്കുമ്പോളും പാർട്ടി വോട്ടുകളിലുണ്ടായ കുറവ് നേതൃത്വത്തിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."