കരുത്തുകാട്ടി യുഎഇ സായുധസേന; ഇറാന്റെ ഡ്രോൺ ആക്രമണശ്രമം തകർത്തു
അബുദബി: ഇറാന്റെ ഡ്രോൺ ആക്രമണശ്രമം തകർത്ത് യുഎഇ സായുധസേന. ഇറാൻ വിക്ഷേപിച്ച രണ്ട് അത്യാധുനിക ഡ്രോണുകളെയാണ് യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് തന്നെ തകർത്തത്. ആക്രമണത്തിൽ ആർക്കും പരുക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മേഖലയിലെ സംഘർഷം ആരംഭിച്ചത് മുതൽ യുഎഇ നേരിട്ട ആക്രമണങ്ങളെക്കുറിച്ചുള്ള കണക്കുകളും മന്ത്രാലയം പുറത്തുവിട്ടു. ഇതുവരെ 2,265 ഡ്രോണുകൾ, 551 ബാലിസ്റ്റിക് മിസൈലുകൾ, 29 ക്രൂയിസ് മിസൈലുകൾ എന്നിവയാണ് യുഎഇ വ്യോമ പ്രതിരോധ സേന തകർത്തത്. രാജ്യത്തിന്റെ ആകാശസുരക്ഷ എത്രത്തോളം ശക്തമാണെന്ന് അടിവരയിടുന്നതാണ് ഈ കണക്കുകൾ.
ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ രണ്ട് സായുധ സേനാംഗങ്ങളും ഒരു മൊറോക്കൻ സിവിൽ കോൺട്രാക്ടറും ഉൾപ്പെടെ മൂന്ന് പേർ ഔദ്യോഗിക പദവിയിലിരിക്കെ മരിച്ചു. കൂടാതെ ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ ഉൾപ്പെടെ പത്ത് സാധാരണക്കാരും വിവിധ സമയങ്ങളിലുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. പരുക്കേറ്റ 230 പേരിൽ നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും ഉൾപ്പെടുന്നു.
ഏത് വെല്ലുവിളിയും നേരിടാൻ സജ്ജം
രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന ഏത് നീക്കത്തെയും നേരിടാൻ സായുധ സേന പൂർണ്ണ സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. "ദേശീയ താൽപ്പര്യങ്ങളും പൗരന്മാരുടെ സുരക്ഷയും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ല. ഏത് തരത്തിലുള്ള പ്രകോപനങ്ങളെയും അടിച്ചമർത്താനുള്ള കരുത്ത് രാജ്യത്തിനുണ്ട്," മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാനുമായുള്ള ചർച്ചകൾക്ക് വഴിതേടുന്നതിനിടയിലും യുഎഇയുടെ വ്യോമപരിധി ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾ ഗൗരവത്തോടെയാണ് രാജ്യം കാണുന്നത്.
The UAE Armed Forces reportedly intercepted an alleged drone attack attempt linked to Iran, highlighting the country’s strong defense preparedness and security response.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."