അവയവക്കച്ചവടം: നജീബ് വെറും ‘കണ്ണി’, അന്വേഷണം ഉന്നതരിലേക്ക്; ആശുപത്രി രേഖകളും സംശയ നിഴലിൽ
കിഴക്കമ്പലം: സംസ്ഥാനത്തെ നടുക്കിയ അവയവക്കച്ചവടക്കേസിൽ അറസ്റ്റിലായ നജീബ് വ്യാജരേഖകൾ ചമയ്ക്കുന്ന വൻ മാഫിയാ ശൃംഖലയിലെ ഒരു കണ്ണി മാത്രമാണെന്ന് പൊലിസ്. ഇയാൾക്ക് പിന്നിൽ പ്രമുഖർ ഉൾപ്പെട്ട വലിയൊരു സംഘം തന്നെയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസിന് അന്തർസംസ്ഥാന ബന്ധങ്ങളുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ, റൂറൽ പൊലിസും സിറ്റി പൊലിസും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.
അന്വേഷണത്തിൽ വഴിത്തിരിവായേക്കാവുന്ന ഡയറി
അമ്പലമേട് പൊലിസ് പ്രതിയുടെ പക്കൽ നിന്ന് കണ്ടെടുത്ത ഡയറിയിൽ നിർണ്ണായക വിവരങ്ങളുണ്ടെന്നാണ് സൂചന. അവയവക്കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകാർ, ഇടനിലക്കാർ എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ ഇതിലുണ്ടെന്ന് കരുതപ്പെടുന്നു. വരും ദിവസങ്ങളിൽ ഈ വ്യക്തികളെ കേന്ദ്രീകരിച്ചും അവർക്ക് മാഫിയയുമായുള്ള ബന്ധത്തെക്കുറിച്ചും വിശദമായ അന്വേഷണം നടക്കും.
പ്രതിയുടെ പെരിങ്ങാലയിലുള്ള വസതിയിൽ നടത്തിയ പരിശോധനയിൽ ജില്ലയിലെ പ്രമുഖ ആശുപത്രികളിലെ രോഗികളുടെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് കേസിൽ വലിയൊരു വഴിത്തിരിവാണ്. ആശുപത്രി അധികൃതർക്കോ ജീവനക്കാർക്കോ ഈ നിയമവിരുദ്ധ ഇടപാടുകളിൽ പങ്കുണ്ടോയെന്ന് പൊലിസ് ഗൗരവമായി പരിശോധിച്ചുവരികയാണ്. അവയവം വാങ്ങിയവരെയും വിറ്റവരെയും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചാൽ മാത്രമേ തട്ടിപ്പിന്റെ യഥാർത്ഥ വ്യാപ്തി പുറത്തുകൊണ്ടുവരാൻ സാധിക്കൂ എന്ന് പൊലിസ് അറിയിച്ചു.
വ്യാജരേഖ ചമച്ച് അവയവക്കച്ചവടം നടത്തിയ കേസ്സിലെ മുഖ്യപ്രതിയായ കുന്നത്തുനാട് പെരിങ്ങാലയിൽ താമസിക്കുന്ന കാസർകോട് സ്വദേശി മുഹമ്മദ് നജീബിനെ (53) ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നാണ് എറണാകുളം റൂറൽ ജില്ലാ പൊലിസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
പൊലിസ് അന്വേഷണം ഊർജിതമാക്കിയതോടെ മൊബൈൽ ഫോണുകൾ ഓഫ് ചെയ്ത് വിമാനമാർഗ്ഗം ഡൽഹിയിലേക്ക് കടന്ന പ്രതിയെ പിന്തുടർന്ന് ചെന്നാണ് ഗാസിയാബാദിൽ വെച്ച് പുലർച്ചെ കസ്റ്റഡിയിലെടുത്തത്.
നേരത്തെ ഇയാളുടെ ഭാര്യ റഷീദയെയും കേസിൽ ഉൾപ്പെട്ട സണ്ണി വർഗീസ്, സിനി വർഗീസ്, സനോജ്, ശ്രീജ, സുധീർ, വിനോദ് എന്നിവരെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, കുന്നത്തുനാട് ഇൻസ്പെക്ടർ എസ്. ശിവലാൽ, സബ് ഇൻസ്പെക്ടർ എം. അഭിജിത്ത്, എ.എസ്.ഐ യു. മുരളീധരൻ, സി.പി.ഒ എസ്. ബിൻരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്.
police have revealed that najeeb, the primary suspect arrested in the shocking organ trade case, is merely a link in a larger criminal network. investigators believe influential "big fish" are operating behind the scenes, potentially involving interstate connections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."