'ഭരണപരാജയം മറയ്ക്കാൻ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു'; മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിന്റെ പേരിൽ ജീവിതശൈലി നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ രൂക്ഷമായ പ്രത്യാക്രമണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്വർണം വാങ്ങുന്നതും ഇന്ധന ഉപഭോഗവും കുറയ്ക്കണമെന്ന മോദിയുടെ നിർദ്ദേശം 12 വർഷത്തെ ഭരണപരാജയത്തിന്റെ തെളിവാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
സ്വന്തം പരാജയങ്ങൾ ജനങ്ങളുടെ മേൽ കെട്ടിവെക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി എക്സിൽ (ട്വിറ്റർ) കുറിച്ചു. പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ കേവലം ഉപദേശങ്ങളല്ല, മറിച്ച് സർക്കാരിന്റെ തകർച്ചയുടെ സാക്ഷ്യപത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു.
"സ്വർണം വാങ്ങരുത്, വിദേശയാത്രകൾ ഒഴിവാക്കുക, പെട്രോൾ ഉപയോഗം കുറയ്ക്കുക, വർക്ക് ഫ്രം ഹോം രീതിയിലേക്ക് മടങ്ങുക തുടങ്ങിയ നിർദ്ദേശങ്ങൾ ജനങ്ങളുടെ മേൽ അനാവശ്യ ഉത്തരവാദിത്തങ്ങൾ അടിച്ചേൽപ്പിക്കലാണ്. കഴിഞ്ഞ 12 വർഷമായി സ്വന്തം കഴിവുകേടുകൾ മറയ്ക്കാൻ സർക്കാർ ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്," എന്നും രാഹുൽ ഗാന്ധി കുറിച്ചു.
പ്രധാനമന്ത്രിയുടെ വിവാദ നിർദ്ദേശങ്ങൾ
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാനെന്നോണമാണ് പ്രധാനമന്ത്രി ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്. അസംസ്‌കൃത എണ്ണവില വർധിക്കുന്നത് പരിഗണിച്ച് പെട്രോൾ ഉപയോഗം കുറയ്ക്കണം. യാത്രാ ചെലവ് കുറയ്ക്കാൻ ജോലി വീട്ടിലിരുന്ന് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കണം.രാജ്യത്തെ വിദേശനാണ്യ ശേഖരം കുറയാതിരിക്കാൻ സ്വർണം വാങ്ങുന്നതും വിദേശയാത്രകളും വിദേശത്തെ വിവാഹങ്ങളും ഒഴിവാക്കണം.
സർക്കാരിന് മുൻകരുതലില്ലെന്ന് കെ.സി. വേണുഗോപാൽ
ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കുറ്റപ്പെടുത്തി. യുദ്ധസാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് ആവശ്യമായ കരുതൽ ശേഖരം ഒരുക്കുന്നതിന് പകരം സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൃത്യമായ പ്ലാനിംഗ് സർക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
rahul gandhi has criticized prime minister narendra modi's recent advice to citizens to reduce gold purchases, limit fuel consumption, and adopt work-from-home measures due to the middle east conflict.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."