പശ്ചിമബംഗാളിലെ എസ്.ഐ.ആർ പ്രക്രിയ തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിച്ചു; തൃണമൂൽ കോൺഗ്രസ് സുപ്രിംകോടതിയിൽ
ന്യൂഡൽഹി: പശ്ചിമബംഗാളിലെ എസ്.ഐ.ആർ പ്രക്രിയയുടെ ഭാഗമായി വോട്ടർമാരെ തിരഞ്ഞുപിടിച്ചു നീക്കം ചെയ്തത് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നും തൃണമൂൽ കോൺഗ്രസിന്റെ പരാജയത്തിന് കാരണമായെന്നും തൃണമൂൽ കോൺഗ്രസ് സുപ്രിംകോടതിയിൽ.
എസ്.ഐ.ആർ വഴി വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ വോട്ടർമാരുടെ എണ്ണം നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ബി.ജെ.പി സ്ഥാനാർഥിയും പരാജയപ്പെട്ട തൃണമൂൽ സ്ഥാനാർത്ഥിയും തമ്മിലുള്ള വോട്ട് വ്യത്യാസത്തേക്കാൾ കൂടുതലാണെന്ന് തൃണമൂൽ കോൺഗ്രസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും തൃണമൂൽ നേതാവുമായ കല്യാൺ ബാനർജി കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു.
31 മണ്ഡലങ്ങളിൽ ബി.ജെ.പി നേടിയ ഭൂരിപക്ഷം എസ്.ഐ.ആർ പ്രക്രിയയിൽ ഒഴിവാക്കിയ വോട്ടർമാരുടെ എണ്ണത്തേക്കാൾ കുറവാണ്. പല കേസുകളിലും ഒഴിവാക്കലുകളും തോറ്റ വോട്ടിന്റെ വ്യത്യാസവും ഏതാണ്ട് തുല്യമായിരുന്നു. ജംഗിപാര മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി പസെൻജിത് ബാഗ് തൃണമൂൽ സ്ഥാനാർഥി സ്നേഹാസിസ് ചക്രവർത്തിയെ 862 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
ഈ മണ്ഡലത്തിൽ എസ്.ഐ.ആറിന്റെ പേരിൽ 5,000ത്തിലധികം വോട്ടർമാരെ നീക്കി. തൃണമൂലും ബി.ജെ.പിയും തമ്മിലുള്ള വോട്ട് വ്യത്യാസം ഏകദേശം 32 ലക്ഷമാണെന്നും അപ്പീൽ ട്രൈബ്യൂണലുകൾക്ക് മുമ്പാകെ ഏകദേശം 35 ലക്ഷം അപ്പീലുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നും കല്യാൺ ബാനർജി പറഞ്ഞു.
വിജയിച്ചയാളുടെ ഭൂരിപക്ഷം ഇല്ലാതാക്കിയ വോട്ടർമാരുടെ എണ്ണത്തേക്കാൾ കുറവാണെങ്കിൽ വിഷയത്തിൽ ജുഡീഷ്യൽ പരിശോധന ആവശ്യമായി വന്നേക്കാമെന്ന് നേരത്തെ കേസ് പരിഗണിക്കവെ ജസ്റ്റിസ് ബാഗ്ചി നടത്തിയ നിരീക്ഷണവും കല്യാൺ ബാനർജി പരാമർശിച്ചു.
വലിയ തോതിലുള്ള വോട്ടു വെട്ടലുകൾ തെരഞ്ഞെടുപ്പ് ഫലങ്ങളെ ബാധിച്ചിരിക്കാൻ സാധ്യതയുള്ള ഇത്തരം കേസുകളിൽ കോടതി ഇടപെടൽ നടത്തണം. ഇത്തരം ഒഴിവാക്കപ്പെട്ട വോട്ടർമാർ ഇപ്പോഴും അപ്പീൽ ട്രൈബ്യൂണലുകൾക്ക് മുമ്പാകെ ഹരജികൾ സമർപ്പിച്ച് കാത്തിരിക്കുകയാണെന്നും കല്യാൺ ബാനർജി പറഞ്ഞു.
എന്നാൽ, തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചുള്ള പ്രശ്നങ്ങൾ ഉന്നയിക്കാൻ മറ്റൊരു പ്രത്യേക അപേക്ഷ സമർപ്പിക്കണമെന്ന് കോടതി പറഞ്ഞു. പ്രഖ്യാപിക്കപ്പെട്ട തെരഞ്ഞെടുപ്പ് ഫലമായതിനാൽ ഒരു സ്വതന്ത്ര അപേക്ഷ ആവശ്യമാണെന്ന് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. പേരുകൾ വെട്ടിയെന്നതുകൊണ്ട് മാത്രം കോടതി യാന്ത്രികമായി ഇടപെടില്ല. ഇത്തരം കാര്യങ്ങളിൽ കോടതി ശ്രദ്ധാപൂർവ്വമായിരിക്കും ഇടപെടുകയെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.
അപ്പീൽ ട്രൈബ്യൂണലുകൾ കൈകാര്യം ചെയ്യുന്ന മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി.എസ് ശിവജ്ഞാനം ട്രൈബ്യൂണൽ അംഗത്വം രാജിവച്ചതായും കല്യാൺ ബാനർജി ബെഞ്ചിനെ അറിയിച്ചു. ജസ്റ്റിസ് ടി.എസ് ശിവജ്ഞാനമാണ് കോൺഗ്രസിന്റെ മൊത്താബ് ഷെയ്ഖിനെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ അനുമതി നൽകിയത്.
ഫറാഖ നിയോജകമണ്ഡലത്തിൽ നിന്ന് 8,000 ത്തിലധികം വോട്ടുകൾക്ക് ഷെയ്ഖ് വിജയിച്ചുവെന്നും കല്യാൺ ബാനർജി പറഞ്ഞു. എന്നാൽ ഒരാൾ രാജിവെച്ചാൽ നമുക്ക് എന്തുചെയ്യാൻ കഴിയുമെന്നും ആരെയും നിർബന്ധിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് മറുപടി നൽകി.
നിലവിലെ അവസ്ഥയിൽ അപ്പീലുകൾ തീർപ്പാക്കാൻ ട്രൈബ്യൂണലുകൾ കുറഞ്ഞത് നാലു വർഷമെടുക്കുമെന്ന് മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമി ബെഞ്ചിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ഹരജി ഫയൽ ചെയ്യുക എന്നതാണ് ശരിയായ പ്രതിവിധിയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടി മുതിർന്ന അഭിഭാഷകൻ ദാമ ശേഷാദ്രി നായിഡു വാദിച്ചു.എസ്.ഐ.ആർ ഇല്ലാതാക്കലുകൾ തെരഞ്ഞെടുപ്പ് ഹരജി ഫയൽ ചെയ്യുന്നതിന് ഒരു അടിസ്ഥാനമാകാമെന്ന് വ്യക്തമാക്കുന്ന ഉത്തരവ് പുറപ്പെടുവിക്കാൻ ബാനർജി ബെഞ്ചിനോട് അഭ്യർത്ഥിച്ചു. ഞങ്ങൾക്ക് എങ്ങനെ അത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
The Trinamool Congress (TMC) has approached the Supreme Court, alleging that the Special Intensive Revision (SIR) process a large scale voter list verification drive was used to selectively delete voters, which significantly impacted the results of the 2026 West Bengal Assembly elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."