പ്രതിസന്ധികൾ യുഎഇ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ല; ടൂറിസം വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗഖ്
ഷാർജ: നിലവിലെ പ്രാദേശിക സംഘർഷങ്ങളും 40 ദിവസത്തെ പ്രതിസന്ധിയും യുഎഇയുടെ സാമ്പത്തിക ഭാവിയെ നിർണ്ണയിക്കില്ലെന്ന് സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മാരി. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകൊണ്ട് രാജ്യം കെട്ടിപ്പടുത്ത മികച്ച അടിസ്ഥാന സൗകര്യങ്ങളും പ്രതിരോധശേഷിയുമാണ് യുഎഇ സമ്പദ്‌വ്യവസ്ഥയുടെ കരുത്തെന്ന് അദ്ദേഹം ഖലീജ് ടൈംസിനോട് വ്യക്തമാക്കി.
മേഖലയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും യുഎഇയുടെ വളർച്ചാ നിരക്ക് സുസ്ഥിരമാണെന്ന് മന്ത്രി പറഞ്ഞു. പുതിയ കമ്പനികൾ ആരംഭിക്കുന്നതും ബിസിനസ് ലൈസൻസുകൾ അനുവദിക്കുന്നതും തടസ്സമില്ലാതെ തുടരുന്നു. യുഎസ്-ഇസ്റാഈൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ ആക്രമണങ്ങൾ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും, രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും വിലനിലവാരം മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം താമസക്കാർക്ക് ഉറപ്പുനൽകി.
എണ്ണയിതര വരുമാനത്തിലേക്കുള്ള യുഎഇയുടെ ചുവടുമാറ്റം വലിയ വിജയമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നിലവിൽ യുഎഇയുടെ മൊത്തം ജിഡിപിയുടെ (GDP) 77.3 ശതമാനവും എണ്ണയിതര മേഖലയിൽ നിന്നാണ്. ഇതിൽ സ്വർണ്ണ വ്യാപാരമാണ് ഏറ്റവും വലിയ പങ്കുവഹിക്കുന്നത്. 2024-ൽ സ്വർണ്ണം ഉൾപ്പെടെയുള്ള വിലയേറിയ ലോഹങ്ങളുടെ വിദേശ വ്യാപാരം 625 ബില്യൺ ദിർഹത്തിൽ എത്തിയിരുന്നു.
"രാജ്യം ബിസിനസിനായി തുറന്നിരിക്കുകയാണ്. വിമാനത്താവളങ്ങൾ പ്രവർത്തനസജ്ജമാണ്. യുഎഇയിലേക്കുള്ള സർവീസുകൾ നിർത്താൻ ഞങ്ങൾ ആരോടും ആവശ്യപ്പെട്ടിട്ടില്ല. ചില അന്താരാഷ്ട്ര വിമാനക്കമ്പനികൾ സ്വയം തീരുമാനമെടുത്തതാണ്." അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇയിലെ വിമാനക്കമ്പനികൾ ഇപ്പോൾ പരിമിതമായ ഷെഡ്യൂളിൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ടെന്നും ടൂറിസം മേഖല വേഗത്തിൽ വീണ്ടെടുക്കലിന്റെ പാതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇ ഭരണകൂടത്തിന്റെ ദീർഘവീക്ഷണവും കൃത്യമായ തന്ത്രങ്ങളും രാജ്യത്തെ ഏത് പ്രതിസന്ധിയെയും മറികടക്കാൻ പ്രാപ്തമാക്കുന്നുവെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
UAE Tourism and Economy Minister Abdullah bin Touq said ongoing regional tensions will not impact the country’s long-term economic future. He highlighted strong infrastructure, business resilience, stable growth, and the UAE’s successful non-oil economic expansion.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."