വഖഫ് രജിസ്‌ട്രേഷൻ സമയപരിധി അവസാനിക്കാൻ 4 ദിവസം കൂടി; 17നു മുൻപു റജിസ്‌റ്റർ ചെയ്‌തില്ലെങ്കിൽ വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം
മലപ്പുറം: സംസ്ഥാനത്തെ വഖഫ് സ്വത്തുക്കൾ കേന്ദ്ര സർക്കാരിന്റെ ഉമീദ് (UMEED) പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി അവസാനിക്കാൻ ഇനി നാലു ദിവസം കൂടി. ഇതുവരെ 90 ശതമാനത്തിലേറെ സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ പൂർത്തിയായതായി വഖഫ് ബോർഡ് അധികൃതർ അറിയിച്ചു. ഈ മാസം 17-നകം രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാത്ത സ്ഥാപനങ്ങൾ നിയമപരമായ നിലനിൽപ്പിനായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കേണ്ടി വരും.
സംസ്ഥാനത്തെ 11,000-ത്തോളം സ്ഥാപനങ്ങൾ ഇതിനകം നടപടികൾ പൂർത്തിയാക്കി. രണ്ടായിരത്തിൽ താഴെ സ്ഥാപനങ്ങൾ മാത്രമാണ് ഇനി രജിസ്റ്റർ ചെയ്യാനുള്ളത്. ഇതിൽ ഇരട്ടിപ്പുകൾ (Duplication) ഒഴിവാക്കിയാൽ എണ്ണം ഇനിയും കുറയും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വഖഫ് സ്ഥാപനങ്ങളുള്ള മലപ്പുറം ജില്ലയിൽ 5,000 സ്ഥാപനങ്ങളിൽ ആയിരത്തിൽ താഴെ മാത്രമാണ് ഇനി രജിസ്റ്റർ ചെയ്യാനുള്ളത്.
പുതിയ നിയമഭേദഗതിയും നടപടികളും
കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം നിലവിൽ വന്നതോടെയാണ് എല്ലാ വഖഫ് സ്വത്തുക്കളും ഉമീദ് പോർട്ടലിൽ ഡിജിറ്റലായി രജിസ്റ്റർ ചെയ്യൽ നിർബന്ധമാക്കിയത്. സംസ്ഥാന വഖഫ് ബോർഡിന് കീഴിൽ നിലവിൽ പതിമൂവായിരത്തോളം സ്ഥാപനങ്ങളും അവയ്ക്കായി ഒന്നര ലക്ഷത്തിലേറെ സ്വത്തുക്കളുമാണുള്ളത്.
നിശ്ചിത സമയപരിധിക്കുള്ളിൽ പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്താത്ത സ്ഥാപനങ്ങളുടെ കാര്യത്തിൽ വഖഫ് ബോർഡിന് നേരിട്ട് നടപടിയെടുക്കാൻ സാധിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ സ്വത്തുക്കളുടെ അവകാശവാദം ഉന്നയിക്കാൻ വഖഫ് ട്രൈബ്യൂണലിനെ സമീപിക്കുക മാത്രമായിരിക്കും ഏക പോംവഴി. ബാക്കിയുള്ള സ്ഥാപനങ്ങൾ അടിയന്തരമായി രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന് വഖഫ് ബോർഡ് നിർദ്ദേശിച്ചു.
With the deadline just four days away, over 90% of Waqf properties in Kerala have been registered on the Central Government's UMEED portal. Out of the 13,000 institutions under the State Waqf Board, nearly 11,000 have completed the process, following the new Waqf Amendment Act requirements.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."