കൈയെത്തും ദൂരത്തിന് അപ്പുറത്തായാലും: ആറുനില കെട്ടിടത്തിന്റെ ഉയരമുള്ള മരക്കൊമ്പില്‍ കുടുങ്ങിയ പക്ഷിയെ രക്ഷിക്കാനായില്ല
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്റെ മുന്നിലെ ആ കൂറ്റന്‍ ആല്‍മരം നഗരത്തിന്റെ ആയിരം കഥകള്‍ക്ക് സാക്ഷിയായിട്ടുണ്ടാകും. യാത്രകളുടെ തിരക്ക്, വിടപറച്ചിലുകളുടെ കണ്ണീര്‍, കണ്ടുമുട്ടലുകളുടെ ചിരി, എല്ലാം കണ്ട ആ മരം ഇന്നലെ മറ്റൊരു കാഴ്ച കൂടി കണ്ടു. ജീവിക്കാന്‍ മാത്രം ആഗ്രഹിച്ച ഒരു ചെറുപക്ഷിയുടെ നിസ്സഹായ പോരാട്ടം.
രാവിലെ നഗരത്തിന്റെ തിരക്കുകളിലേക്ക് കണ്ണുതുറക്കുമ്പോള്‍, എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്റെ മുന്നിലെ ആ ആല്‍മരത്തില്‍ ഒരു ചെറുജീവന്‍ പൊരുതുകയായിരുന്നു. ഒരു പക്ഷി. കൊക്കിനെപ്പോലെ നീണ്ട ചിറകുള്ള കുഞ്ഞു ജീവന്‍. പക്ഷേ ആ ദിവസം അവന് ഒരു പേര് കിട്ടി, 'ചിന്നു പക്ഷി'. ആറുനില കെട്ടിടത്തിന്റെ അത്രയും ഉയരമുള്ള ആല്‍മരത്തിന്റെ ില്ലകളില്‍ കാലൊന്ന് കുടുങ്ങി, ചിറകുകള്‍ വീശിയിട്ടും പറക്കാനാകാതെ 'ചിന്നു പക്ഷി' തൂങ്ങിക്കിടന്നു. പട്ടത്തിന്റെ നൂലോ, ആരോ ഉപേക്ഷിച്ച നേര്‍ത്ത കയറോ ആയിരിക്കാം ആ കാലില്‍ ചുറ്റിപ്പിണഞ്ഞത്. വെറും ഒരു നൂല്‍ മാത്രം. പക്ഷേ ആ ചെറുജീവന് അത് ജീവനും മരണത്തിനുമിടയിലെ പാലമായി മാറി.
സുപ്രഭാതം കൊച്ചി ഓഫിസിലിരുന്നവരാണ് മരത്തില്‍ 'ചിന്നു പക്ഷിയെ കണ്ടത്. ആദ്യം കണ്ടപ്പോള്‍ മുതല്‍ രക്ഷിക്കാനുള്ള ഓട്ടപ്പാച്ചില്‍ തുടങ്ങി. ഫയര്‍ഫോഴ്‌സിനെ വിളിച്ചു. വനംവകുപ്പിനെ അറിയിച്ചു. മരത്തില്‍ കയറാന്‍ കഴിയുന്നവരെ അന്വേഷിച്ചു. ഓരോ ഫോണ്‍ കോളും ഒരേയൊരു പ്രതീക്ഷയോടെയായിരുന്നു. 'ആ ചിന്നു പക്ഷിയെ രക്ഷിക്കണം...'
ആദ്യം തന്നെ പക്ഷിയെ രക്ഷിക്കാനായി ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി. കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കി എങ്കിലും രക്ഷാപ്രവര്‍ത്തനത്തിന്റെ പ്രായോഗികത അവര്‍ വ്യക്തമാക്കി. അഞ്ചു നില കെട്ടിടത്തിന്റെ ഉയരത്തിലെത്താനുള്ള യാതൊരു ഉകരണവും തങ്ങളുടെ പക്കല്‍ ഇല്ലെന്ന് അവര്‍ വ്യക്തമാക്കിയതോടെ അടുത്ത വഴി തേടി.
ഡിവിഷനല്‍ ഫോറസ്റ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ വിവരം അറിയിച്ചെങ്കിലും നടപടിയായില്ല. ക്രെയിന്‍ ഉയര്‍ത്തിയാല്‍ ഒരു പക്ഷെ രക്ഷിക്കാനാകുമെന്ന് ഒരു കൂട്ടര്‍. എന്നാല്‍ നോര്‍ത്തിലേക്ക് വലിയ ക്രെയിനെത്തിക്കാനും മറ്റും വേണ്ട സൗകര്യമില്ല എന്നതും തടസമായി.
മരത്തില്‍ കയറി പക്ഷിയെ രക്ഷിക്കാന്‍ കഴിയുന്നവരുണ്ടോ എന്നും ശ്രമം. നഗരമധ്യത്തില്‍ 6 നില പൊക്കത്തിലുള്ള ആല്‍മരത്തില്‍ കയറാനാകുന്നവര്‍ വളരെ കുറവ്. എങ്കിലും ശ്രമം നടത്തി എങ്കിലും പാഴായി. മരത്തില്‍ മറ്റു കിളികളുടെ കൂടും ആ കൂടുകളില്‍ മറ്റു പക്ഷികളുടെ കുഞ്ഞുങ്ങള്‍ ഉണ്ടായേക്കാമെന്ന സംശയവും മരക്കൊമ്പ് വെട്ടി ചിന്നു പക്ഷിയെ രക്ഷിക്കുക എന്ന ദൗത്യത്തില്‍നിന്നും ആളുകളെ പിന്നിലോട്ട് വലിച്ചു.
പക്ഷേ അപ്പോഴും ആറുനില കെട്ടിടത്തിന്റെ അത്ര ഉയരത്തില്‍, ഒരു ജീവന്‍ ചിറകു വീശി കരഞ്ഞുകൊണ്ടിരുന്നു. പക്ഷേ ആ ഉയരം രക്ഷാദൗത്യവുമായി എത്താന്‍ കഴിയുന്ന മനുഷ്യന്റെ കൈകളേക്കാള്‍ അകലെയായിരുന്നു.
താഴെ നഗരം പഴയപോലെ തന്നെ വേഗത്തില്‍ ഓടി. ട്രെയിനുകള്‍ വന്നുപോയി. ആളുകള്‍ തിരക്കിട്ട് നടന്നു. പക്ഷേ ആ തിരക്കുകള്‍ക്കിടയില്‍, സമയം കടന്നുപോയതോടെ ചിന്നു പക്ഷിയുടെ ചിറകുകളുടെ വേഗം കുറഞ്ഞു. ആദ്യം ജീവന് വേണ്ടി പൊരുതിയ ചിറകുകള്‍ പിന്നീട് ക്ഷീണിച്ചു. വൈകുന്നേരമായപ്പോള്‍ മറ്റു പക്ഷികള്‍ അതേ മരത്തിലേക്ക് മടങ്ങിയെത്തി. അവ തമ്മില്‍ ചിലച്ചു. കൂടുകളിലേയ്ക്ക് ചേക്കേറി. പക്ഷേ ചിന്നുവിന് മാത്രം ആകാശത്തേക്ക് ഒരു ചിറക് പോലും വിരിച്ച് പറക്കാനായില്ല.
പിന്നീട് അവസാന ശ്രമം എന്ന കണക്കെ വീണ്ടും ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി. എന്തായാലും വന്നു നോക്കാമെന്ന് മറുപടി. പറഞ്ഞു തീരുമ്പോഴേക്കും അവരെത്തി. ക്ലബ് റോഡിലെ ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് രക്ഷാദൗത്യത്തിന് എത്തിയത്. പക്ഷെ 6 നില കെട്ടിടത്തിന്റെ അത്രയും ഉയരത്തിലുള്ള പക്ഷിയെ രക്ഷിക്കാനുള്ള യാതൊരു ഉപകരണവും തങ്ങളുടെ പക്കലില്ലെന്ന് സേനാംഗങ്ങള്‍ നിസഹായരായി പറഞ്ഞു.
ചിന്നുപക്ഷിയെന്ന് നമ്മള്‍ വിളിച്ചത് വെള്ളരിപക്ഷികള്‍ എന്ന വിഭാഗത്തില്‍ പെടുന്ന കൊക്ക് ആയ കാലിമുണ്ടിയെ ആണ്. കാറ്റില്‍ എഗ്രെറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം ബബള്‍കസ് ഐബിസ്. ഉഷ്ണമേഖലകളിലും ഉപോഷ്ണ മേഖലകളിലും ചൂടുള്ള മിതോഷ്ണ മേഖലകളിലുമാണ് ഇവയെ കാണപ്പെടുന്നത്.
ബ്രീഡിങ് സമയത്ത് ദേഹത്ത് ചുവപ്പിനോട് സമാനമായ വരകളുണ്ടാകും കാലിമുണ്ടിക്ക്. ചിന്നുപക്ഷിക്കും ആ വരകളുണ്ടായിരുന്നു....മണ്‍സൂണ്‍ വരുന്നതോടെയാണ് കാലിമുണ്ടി ബ്രീഡിങ്ങിന് ഒരുങ്ങുന്നത്. പാടത്തും മറ്റും പശുക്കളുടെയും മറ്റു ജീവികളുടെയും പുറത്തും മറ്റുമുള്ള ജീവികളെ ഭക്ഷിച്ച് അവയോടൊപ്പം കഴിയുന്നതിനാലാണ് കാറ്റില്‍ എഗ്രെറ്റ് എന്ന പേര് ഇവക്ക് ലഭിച്ചത്.
ഇന്ന് ഇത് വായിക്കുന്ന നിങ്ങള്‍ക്ക് ഒരു ചോദ്യം ബാക്കി നില്‍ക്കും. ആ ചിന്നു പക്ഷിക്ക് ഒടുവില്‍ എന്ത് സംഭവിച്ചു. ഒരു പക്ഷെ, കാലില്‍ പിണഞ്ഞ കെട്ട് പൊട്ടിച്ച് അവന്‍ വീണ്ടും ആകാശത്തേക്ക് പറന്നിട്ടുണ്ടാകാം. അല്ലെങ്കില്‍... നഗരത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ആരും കേള്‍ക്കാതെ ഒരു ചെറുജീവന്റെ ഹൃദയം നിലച്ചിട്ടുണ്ടാകാം.....അല്ലെങ്കില്‍......
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."