ഇറാനുമായുള്ള സംഘർഷം ഒഴിവാക്കാൻ യുഎഇ ആത്മാർത്ഥമായി ശ്രമിച്ചു; രാഷ്ട്രീയ പരിഹാരം അനിവാര്യമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്
ഷാർജ: ഇറാൻ യുദ്ധം മേഖലയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളിൽ ആഗോള ശ്രദ്ധ കേന്ദ്രീകരിക്കവെ, സംഘർഷങ്ങൾ പരിഹരിക്കാൻ രാഷ്ട്രീയ ചർച്ചകൾ മാത്രമാണ് പോംവഴിയെന്ന് വ്യക്തമാക്കി യുഎഇ. ഈ യുദ്ധം യുഎഇ ആഗ്രഹിച്ചതല്ലെന്നും ഇത് ഒഴിവാക്കാൻ രാജ്യം ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ടെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. ഷാർജയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈന സന്ദർശനത്തെ ലോകം ഉറ്റുനോക്കുകയാണെന്ന് ഡോ. ഗർഗാഷ് ചൂണ്ടിക്കാട്ടി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ട്രംപ് നടത്തുന്ന ചർച്ചകളിൽ ഇറാൻ യുദ്ധം പ്രധാന വിഷയമാകുമെന്നാണ് റിപ്പോർട്ടുകൾ. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ആഴത്തിൽ വേരൂന്നിയ ഗൾഫ് മേഖലയിൽ, അറബ്-ഇറാൻ ബന്ധം ഏറ്റുമുട്ടലുകളിലൂടെ കെട്ടിപ്പടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം എക്‌സിലെ കുറിപ്പിലൂടെയും ഓർമ്മിപ്പിച്ചു.
യുഎഇ യുദ്ധത്തിൽ ഒരു കക്ഷിയല്ലെന്നും അമേരിക്കയും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ അവസാന നിമിഷം വരെ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. യുഎഇ ഇറാനെ ആക്രമിച്ചുവെന്ന ആരോപണങ്ങളെ പൂർണ്ണമായും നിരാകരിച്ച അദ്ദേഹം, രാജ്യം എന്നും യുക്തിക്കും സംയമനത്തിനുമാണ് മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കി. എന്നാൽ സംയമനം പാലിക്കുന്നത് ബലഹീനതയായി കാണരുത്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ യുഎഇക്ക് പൂർണ്ണമായ കരുത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമാക്കി ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ഡോ. ഗർഗാഷ് കടുത്ത ഭാഷയിൽ വിമർശിച്ചു. ഫെബ്രുവരി 28 മുതൽ യുഎഇക്ക് നേരെ 2,800-ലധികം ഡ്രോണുകളും മിസൈലുകളും വിക്ഷേപിക്കപ്പെട്ട സാഹചര്യത്തിൽ, ഇത്തരം നീക്കങ്ങൾക്ക് ഇറാൻ ഉത്തരവാദിയാകേണ്ടി വരും. കേവലം ഒരു വെടിനിർത്തലിനപ്പുറം, വ്യാപാര പാതകളിലെ സുരക്ഷയും പ്രാദേശിക ഭീഷണികളും പരിഗണിച്ചുള്ള സുസ്ഥിരമായ ഒരു സമാധാനമാണ് ഉണ്ടാകേണ്ടതെന്ന നിലപാടിലാണ് യുഎഇ.
ഹോർമുസ് കടലിടുക്കിലെ നാവിക സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്നും ഇറാൻ പിന്തിരിയണമെന്ന് യുഎഇ ആവശ്യപ്പെട്ടു. പ്രതിസന്ധികൾക്കിടയിലും പ്രതിരോധം, നയതന്ത്രം, സമാധാനം എന്നിവയിലൂന്നിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് യുഎഇയുടെ തീരുമാനമെന്നും, മേഖലയുടെ സമൃദ്ധിക്ക് രാഷ്ട്രീയ പരിഹാരങ്ങൾ മാത്രമാണ് വഴിയെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
The UAE made sincere efforts to avoid escalation with Iran, according to the diplomatic adviser to the UAE President. Officials stressed that a political solution remains essential for regional stability and long-term peace in the Middle East.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."