പി.സി. ജോർജിനും ഷോണിനും ബിജെപിയുടെ കടുത്ത വിമർശനം'; സഭാധ്യക്ഷന്മാരെ പരസ്യമായി വിമർശിച്ചാൽ എങ്ങനെ ക്രൈസ്തവ വോട്ടുകൾ കിട്ടും?
പി.സി. ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ നേതാക്കളുടെ കടുത്ത കടന്നാക്രമണം. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ സഭാധ്യക്ഷന്മാരെ പരസ്യമായി വിമർശിച്ച ജോർജിന്റെയും ഷോണിന്റെയും നടപടിയാണ് നേതാക്കളെ ചൊടിപ്പിച്ചത്. ഇത്തരത്തിൽ സഭയെ പിണക്കിയാൽ എങ്ങനെ ക്രൈസ്തവ വോട്ടുകൾ ലഭിക്കുമെന്ന് യോഗത്തിൽ ചോദ്യമുയർന്നു.
ഹിന്ദുത്വ നിലപാടും ക്രിസ്ത്യൻ ഔട്ട്‌റീച്ചും
ബിജെപി തങ്ങളുടെ ഹിന്ദുത്വ നിലപാടിൽ മാറ്റം വരുത്തണമെന്ന് യോഗത്തിൽ ഷോൺ ജോർജ് അഭിപ്രായപ്പെട്ടതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ, പാർട്ടിക്കെതിരെയുള്ള ഇത്തരം മുൻവിധികൾ മാറ്റാനാണ് 'ക്രിസ്ത്യൻ ഔട്ട്‌റീച്ച്' അടക്കമുള്ള പരിപാടികൾ നടപ്പിലാക്കിയതെന്ന് നേതാക്കൾ തിരിച്ചടിച്ചു. പാർട്ടി ക്രൈസ്തവ വിഭാഗത്തിലേക്ക് അടുക്കാൻ ശ്രമിക്കുമ്പോൾ, ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് സഭാ നേതൃത്വത്തെ വെല്ലുവിളിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് മുതിർന്ന നേതാക്കൾ കുറ്റപ്പെടുത്തി. ഈ വിമർശനങ്ങൾക്ക് മുന്നിൽ ജോർജിനും ഷോണിനും കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല.
തോൽവിയിൽ പോര്; ശോഭയുടെ പരാജയവും ചർച്ചയായി
തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന യോഗത്തിൽ പാലക്കാട്, തൃശ്ശൂർ, ആറന്മുള മണ്ഡലങ്ങളിലെ തോൽവിയെച്ചൊല്ലിയും രൂക്ഷമായ വാദപ്രതിവാദങ്ങൾ നടന്നു.പാലക്കാട് ശോഭ സുരേന്ദ്രൻ പരാജയപ്പെടാൻ കാരണം മുതിർന്ന നേതാക്കൾ മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാത്തതാണെന്ന വിമർശനം ഉയർന്നു.ഓരോ മുതിർന്ന നേതാവും ഓരോ മണ്ഡലം കേന്ദ്രീകരിച്ച് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് രാജീവ് ചന്ദ്രശേഖർ യോഗത്തിൽ നിർദ്ദേശിച്ചു.
വി. മുരളീധരന് കൈയടി
പലയിടത്തും തിരിച്ചടി നേരിട്ടപ്പോഴും വി. മുരളീധരന്റെ വിജയത്തെ യോഗം പ്രകീർത്തിച്ചു. മുരളീധരന്റെ വിജയം പാർട്ടിക്ക് മാതൃകയാണെന്നും ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമാണെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിലെ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിന്റെ സൂചനകളാണ് കോർ കമ്മിറ്റി യോഗത്തിൽ നിന്നും പുറത്തുവരുന്നത്. പ്രത്യേകിച്ച് കേരള കോൺഗ്രസ് പാരമ്പര്യമുള്ള പി.സി. ജോർജും ബിജെപിയിലെ പഴയകാല നേതാക്കളും തമ്മിലുള്ള ഭിന്നത വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചയായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."