ഏഷ്യൻ വനിതാ ഫോറത്തിൽ തിളങ്ങി സഊദി അറേബ്യ; വനിതാ ശാക്തീകരണ നേട്ടങ്ങൾ ആഗോള ശ്രദ്ധയിൽ
റിയാദ്: സഊദി അറേബ്യയിൽ വനിതാ ശാക്തീകരണ രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങൾ ഏഷ്യൻ വനിതാ ഫോറത്തിൽ ശ്രദ്ധേയമാകുന്നു. ഉസ്ബെക്കിസ്ഥാനിൽ നടന്ന രണ്ടാമത് ഏഷ്യൻ വനിതാ ഫോറത്തിൽ സഊദി ശൂറ കൗൺസിൽ അസിസ്റ്റന്റ് സ്പീക്കർ ഡോ. ഹനാൻ അൽ-അഹമ്മദിയാണ് രാജ്യത്തിന്റെ നേട്ടങ്ങൾ വിശദീകരിച്ചത്.
രാജാവിന്റേയും കിരീടാവകാശിയുടേയും നേരിട്ടുള്ള മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന 'വിഷൻ 2030' വനിതാ ശാക്തീകരണത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് അവർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി സ്ത്രീ സംരക്ഷണത്തിനും നീതിയും തുല്യ അവസരങ്ങളും ഉറപ്പാക്കാൻ രാജ്യം നിരവധി പരിഷ്ക്കാരങ്ങൾ നടപ്പിലാക്കി. അതിനാൽതന്നെ സാങ്കേതികവിദ്യ, ശാസ്ത്രം, സംസ്‌കാരം, കായികം തുടങ്ങി വിവിധ മേഖലകളിൽ സഊദി വനിതകൾക്ക് മുന്നേറാൻ സാധിച്ചു. ടെക്നോളജി മേഖലയിൽ സഊദി വനിതകളുടെ പങ്കാളിത്തം ആഗോള ശരാശരിയേക്കാൾ കൂടുതലാണ്. ഏറ്റവും വലിയ മുന്നേറ്റമായിരുന്നു 2013ൽ ശൂറ കൗൺസിലിൽ 20 ശതമാനം സംവരണം ഏർപ്പെടുത്തിയത്.
നിയമനിർമ്മാണത്തിൽ സ്ത്രീകൾക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ ഇതുവഴി സാധിച്ചു. ശാസ്ത്രജ്ഞരായും ഗവേഷകരായും മാത്രമല്ല, ബഹിരാകാശയാത്രികരായും സഊദി വനിതകൾ തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സ്ത്രീ ശാക്തീകരണ സൂചികകളിലും നിയമനിർമാണങ്ങളിലും ഏറ്റവും കൂടുതൽ പുരോഗതി കൈവരിച്ച രാജ്യങ്ങളിലൊന്നായി സഊദി മാറിയെന്ന് ഡോ. ഹനാൻ ചൂണ്ടിക്കാട്ടി. ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ ഇത്തരം വിഷയങ്ങളിൽ കൂടുതൽ സഹകരണം ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. ശൂറ കൗൺസിൽ അംഗങ്ങളായ ഡോ. ലത്തീഫ അൽ-അബ്ദുൽ കരീം, ഡോ. ഗദ അൽ-ഹത്‌ലി എന്നിവരും സഊദി പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.
At the Asian Women’s Forum in Uzbekistan, Saudi Shoura Council Assistant Speaker Dr. Hanan Al-Ahmadi highlighted the Kingdom's transformative reforms under Vision 2030, showcasing major progress in women's leadership, technology, and space exploration.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."