ആൻഡമാനിൽ കാലവർഷം തുടങ്ങി; കേരളത്തിലും നേരത്തെ എത്തും, ഈ മാസം അവസാനത്തോടെയെന്ന് കാലാവസ്ഥാ വകുപ്പ്
കണ്ണൂർ: തെക്കുപടിഞ്ഞാറൻ മൺസൂൺ തെക്കുകിഴക്കൻ അറബിക്കടലിന്റെ ചില ഭാഗങ്ങളിലും തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും നിക്കോബാർ ദ്വീപുകളിലുടനീളവും ഇന്നലെ കാലവർഷം എത്തിച്ചേർന്നതായി കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. ശ്രീ വിജയപുരം (പോർട്ട് ബ്ലെയർ) ഉൾപ്പെടെയുള്ള ആൻഡമാൻ ദ്വീപുകളുടെ ചില ഭാഗങ്ങളിലും ഇന്നലെ കാലവർഷം എത്തിച്ചേർന്നു. ഇതോടെ കേരളത്തിൽ കാലവർഷം ഉടനെയെത്താൻ സാധ്യത. സാധാരണയായി മെയ് 22 ഓടെ ആണ് ഇന്നലെ എത്തിയ മേഖലകളിൽ കാലവർഷം എത്തുന്നത്. ഇത്തവണ ആറ് ദിവസം നേരത്തെയാണ്.
മെയ് 22 ന് ഈ മേഖലകളിൽ ആരംഭിച്ച് 10 ദിവസമെടുത്താണ് ജൂൺ ഒന്നിന് സാധാരണ കേരളത്തിൽ കാലവർഷം എത്തിച്ചേരുക. ആൻഡമാൻ മേഖലയിൽ കാലവർഷം എത്തി വൈകാതെ അത് കേരളത്തിലെത്തും. 25 വർഷത്തിനുള്ളിൽ ആൻഡമാനിൽ എത്തുന്ന കാലവർഷം ഏകദേശം പൂജ്യം മുതൽ 23 ദിവസത്തെ വ്യത്യാസത്തിലാണ് കേരളത്തിലെത്തിയിട്ടുള്ളത്.
2011ൽ ആൻഡമാനിൽ 10 ദിവസം വൈകി (മെയ് 29) എത്തിയെങ്കിലും അതേ ദിവസം തന്നെ കേരളത്തിലും തുടങ്ങി. 2009ൽ ആൻഡമാനിൽ നിന്ന് കേരളത്തിൽ എത്താൻ എടുത്തത് മൂന്ന് ദിവസം. 2018 (നാല് ദിവസം), 2004 (അഞ്ച് ദിവസം). അതേസമയം 2003ൽ മെയ് 16ന് തന്നെ ആൻഡമാനിൽ കാലാവർഷം എത്തിയെങ്കിലും കേരളത്തിൽ എത്താൻ 23 ദിവസങ്ങൾ എടുത്തു.
2008, 2016 (21ദിവസം), 2019, 2015 (20 ദിവസം). കഴിഞ്ഞവർഷം മെയ് 13ന് ആൻഡമാനിൽ എത്തി 11 ദിവസത്തിന് ശേഷം കേരളത്തിൽ എത്തി. ഇത്തവണ കേന്ദ്ര കാലാവസ്ഥ വകുപ്പ് മെയ് 26ന് കാലാവർഷം കേരളത്തിൽ എത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
ഈ മാസം അവസാനത്തോടെയെന്ന് കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ ഈ മാസം അവസാനത്തോടെയെത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ മാസം 26 ഓടെ എത്തുമെന്നാണ് വിലയിരുത്തൽ.നാലുദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസമുണ്ടാകാം.
കാലവർഷം ഇന്നലെയോടെ തെക്കുകിഴക്കൻ അറബിക്കടലിന്റെ ചില ഭാഗങ്ങളിലും, ആൻഡമാൻ ദ്വീപുകളുടെ ചില ഭാഗങ്ങളിലും എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത അഞ്ചുദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്,വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."