റഷ്യയിൽ ഉക്രൈൻ ഡ്രോൺ ആക്രമണം: ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരുക്ക്
മോസ്കോ: റഷ്യയിലെ മോസ്കോയിലുണ്ടായ ഉക്രൈൻ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരൻ മരിച്ചു. സംഭവത്തിൽ മറ്റ് മൂന്ന് ഇന്ത്യക്കാർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച റഷ്യയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം, കൊല്ലപ്പെട്ടവരുടെയോ പരിക്കേറ്റവരുടെയോ തിരിച്ചറിയൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ആക്രമണം നടന്ന സ്ഥലം സന്ദർശിക്കുകയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ തൊഴിലാളികളെ കണ്ട് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. കൂടാതെ, അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് എംബസി അനുശോചനം അറിയിച്ചു.
തൊഴിലാളികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നതിന് കമ്പനി മാനേജ്‌മെന്റുമായും പ്രാദേശിക അധികാരികളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് എംബസി 'എക്സ്' (X) പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.
ഞായറാഴ്ച പുലർച്ചെ അടുത്ത കാലത്തുണ്ടായതിൽ വെച്ച് ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് റഷ്യൻ തലസ്ഥാനമായ മോസ്കോയെ ലക്ഷ്യമിട്ട് ഉക്രൈൻ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആയിരത്തിലേറെ ഡ്രോണുകൾ തടഞ്ഞതായി റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മോസ്കോ ലക്ഷ്യമാക്കി വന്ന 81 ഡ്രോണുകൾ തകർത്തുവെന്ന് മോസ്കോ മേയർ സെർജി സോബിയാനിനും കൂട്ടിച്ചേർത്തു.
ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഖിംകി, മിറ്റിഷ്ചി തുടങ്ങിയ പ്രദേശങ്ങളിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ആളുകൾ കൊല്ലപ്പെട്ടു. മോസ്കോയിലെ ഓയിൽ റിഫൈനറിക്ക് സമീപവും ഡ്രോൺ പതിച്ച് നാശനഷ്ടങ്ങളഉണ്ടായി. അതേസമയം, നാശനഷ്ടങ്ങൾ ഗുരുതരമല്ലെന്നും പ്രവർത്തനം തടസ്സപ്പെട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."